
തിരുവനന്തപുരം: വാക്കിംഗ് ഇൻ ദ സ്പേസ് ലൈറ്റ്, വീ ആർ തിംഗിംഗ് ഒഫ് യൂ... ബഹിരാകാശ യാത്രയിലെ ഏറ്റവും ദുർഘടമെന്ന് വിലയിരുത്തുന്ന ബഹിരാകാശ നടത്തത്തിന് ഇറങ്ങി മലയാളി വംശജനായ അനിൽ മേനോൻ. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഗഗനചാരിയാണ് ഒറ്റപ്പാലം സ്വദേശിയായ അനിൽ.
ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 6.05നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങിയത്. ബഹിരാകാശ നടത്തത്തിൽ പരിചയ സമ്പന്നയും സഹയാത്രികയുമായ ജസിക്ക മേയറും ഒപ്പമുണ്ടായിരുന്നു. പുറത്തിറങ്ങി നടക്കുമ്പോൾ ഏറ്റവും ആശങ്ക സൃഷ്ടിക്കുന്നത് ബഹിരാകാശത്ത് കറങ്ങിനടക്കുന്ന വസ്തുക്കൾ അതിവേഗത്തിൽ വന്നിടിക്കാനുള്ള സാദ്ധ്യതയാണ്. മൈക്രോ ഗ്രാവിറ്റിയിൽ ബാലൻസ് ചെയ്യുന്നതും പ്രശ്നമാണ്. അതികഠിനമായ തണുപ്പിനെ അതിജീവിക്കേണ്ടിവരും. വാർത്താവിനിമയ സംവിധാനങ്ങൾ തടസപ്പെടാനും സാദ്ധ്യതയേറെയാണ്. മണിക്കൂറിൽ 28,000കിലോമീറ്റർ വേഗതയിൽ പായുന്ന സ്പേസ് സ്റ്റേഷന് പുറത്ത് ഒഴുകിനീങ്ങുന്നതും ദുർഘടമാണ്. ആദ്യമായി ബഹിരാകാശത്ത് എത്തിയ അനിൽമേനോൻ അതികഠിനമായ ദൗത്യമാണ് നടത്തുന്നതെന്ന് എക്സിൽ കുറിച്ചു.
സോളാർ വൈദ്യുതി ശക്തിപ്പെടുത്തും
സ്പെയ്സ് സ്റ്റേഷനിലെ സോളാർ വൈദ്യുതി സംവിധാനം ശക്തിപ്പെടുത്താനുള്ള ജോലിക്കായാണ് പുറത്തിറങ്ങിയത്. ഇന്നലെ രാത്രി ഒരുമണിയോടെ ദൗത്യം പൂർത്തിയായി. ഈമാസം മൂന്ന് തവണയാണ് അനിൽമേനോൻ അടക്കമുള്ള ഗഗനചാരികൾക്ക് സ്പേസ് സ്റ്റേഷന് പുറത്തിറങ്ങി നടന്ന് ജോലി ചെയ്യേണ്ടിവരിക. 13,25 തീയതികളിലാണ് അടുത്ത രണ്ട് നടത്തങ്ങൾ. രണ്ട് പതിറ്റാണ്ട് പിന്നിട്ട സ്പേസ് സ്റ്റേഷനിൽ ഇതുവരെ 96 സഞ്ചാരികൾ 281തവണ സ്പേസ് വാക്ക് നടത്തിയിട്ടുണ്ട്. ആ പട്ടികയിൽ ആദ്യമായി മലയാളിയുടെ പേരും എഴുതിചേർത്തിരിക്കുകയാണ് അനിൽമേനോൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |