
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ വിശാലമായ ബന്ധങ്ങൾ ഉപയോഗിക്കണമെന്ന് ഇറാന്റെ അഭ്യർത്ഥന.
കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനാണ് ഇന്ത്യയുടെ ഇടപെടൽ അഭ്യർത്ഥിച്ചത്.
പരിഹാരം ചർച്ചകളിലൂടെ മാത്രമേ സാദ്ധ്യമാവൂ എന്നും അതിന് ഇന്ത്യയുടെ ഇടപെടൽ സഹായകമാകുമെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഇറാൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. യു.എസ്, ഇസ്രായേൽ രാജ്യങ്ങളുമായുള്ള ഇന്ത്യയ്‌ക്കുള്ള അടുത്ത ബന്ധം ഉപയോഗപ്പെടുത്തണമെന്നാണ് മസൂദ് പെസഷ്‌കിയാൻ നിർദ്ദേശിച്ചത്.
കപ്പൽ ഗതാഗതം, ഹോർമുസിലെ നിലവിലെ സാഹചര്യങ്ങൾ അടക്കം ഇരു നേതാക്കളും ചർച്ച ചെയ്‌തെന്നും ഇറാൻ അറിയിച്ചു.
കൂടിക്കാഴ്ചയിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി മോദി പ്രതിസന്ധി ഘട്ടത്തിലും ഇറാനുമായുള്ള സഹകരണവും ആശയവിനിമയവും നിലനിർത്താൻ ഇന്ത്യ ശ്രമിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ആത്യന്തികമായി സമാധാനവും സുരക്ഷയും വിജയിക്കും. അതേസമയം ഹോർമുസ് കടലിടുക്കിൽ നാവികരും വാണിജ്യ കപ്പൽ ജീവനക്കാരും അക്രമണത്തിന് ഇരയാകുന്നതിലെ അതൃപ്‌തി പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
മോദി-പുടിൻ കൂടിക്കാഴ്ച:
യുദ്ധമില്ലാത്ത ലോകം വേണം
ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയ മോദി യുക്രെയിനിൽ സമാധാനം നിലനിർത്തേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി. അന്തമില്ലാത്ത സംഘർഷങ്ങൾ അവസാനിപ്പിച്ച് യുദ്ധമില്ലാ ലോകം വരണം. ഗാന്ധിജിയും ബുദ്ധനും കാണിച്ചു തന്ന വഴിയാണത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്‌ചയ്‌ക്ക് സാദ്ധ്യതയുണ്ടെങ്കിലും സമയം നിശ്ചയിച്ചിട്ടില്ല.
എസ്.സി.ഒ ഉച്ചകോടി
ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) രണ്ട് ദിവസത്തെ ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് യുടെ ഷി ജിൻപിംഗ്, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുടങ്ങിയ നേതക്കളും പങ്കെടുക്കുന്നു. പശ്ചിമേഷ്യൻ-യുക്രെയിൻ സംഘർഷം, യു.എസ് തീരുവ അടക്കം സമകാലിക വിഷയങ്ങൾ ചർച്ചയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |