
കോട്ടയം: സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മീഥെയിൻ വാതക സ്‌ഫോടനം മൂലമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോട്ടയം സ്വദേശിയുടെ ബന്ധുക്കൾ സിക്കിമിലെത്തി. പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43) ഭാര്യ സംഗീതയും സഹോദരൻ സനലും ഇന്നലെ സിക്കിമിലെത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം അപകടസ്ഥലത്തേക്ക് പോകാനായില്ല. നാഷണൽ ഹൈഡ്രോ പവർ കോർപറേഷന്റെ (എൻ.എച്ച്.പി.സി) സീനിയർ മാനേജരും ജിയോളജിസ്റ്റുമായിരുന്നു കാണാതായ അനീഷ്. ഭാര്യയെ ഡൽഹിയിൽ നിന്ന് എൻ.എച്ച്.പി.സി അധികൃതർ വിമാനമാർഗം സിക്കിമിലെത്തിച്ചു. വിദേശത്ത് നിന്ന് ചൊവ്വാഴ്ച സഹോദരൻ ബിനീഷ് മോഹൻ അപകടം നടന്ന നാംചി ജില്ലയിലെ സമർദുംഗിലെത്തി. പ്രതികൂല കാലാവസ്ഥയും സിഗ്നൽ ലഭ്യതക്കുറവും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ദുഷ്‌ക്കരമായ സാഹചര്യങ്ങൾക്കിടയിലും രക്ഷാസംഘം തിരച്ചിൽ തുടരുകയാണ്. 16 വർഷമായി എൻ.എച്ച്.പി.സിയിൽ സേവനമനുഷ്ഠിക്കുന്ന അനീഷ് ഏഴ് മാസം മുൻപാണ് ഹരിയാനയിൽ നിന്ന് സിക്കിമിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |