
കൊച്ചി: സംസ്ഥാനത്ത് നിലവിലുള്ള വഖഫ് ബോർഡിന്റെ രൂപീകരണം നിയമപരമാണോയെന്ന് ഹൈക്കോടതി പരിശോധിക്കും. മുൻ സർക്കാർ കഴിഞ്ഞ ഫെബ്രുവരിയിൽ ബോർഡ് രൂപീകരിച്ചത് നിയമപരമായല്ലെന്നും പുനഃസംഘടിപ്പിക്കണമെന്നുമുള്ള സർക്കാർ വാദം പരിഗണിച്ചാണ് തീരുമാനം. ഇതിനായി എല്ലാ കക്ഷികളും മൂന്നാഴ്ചയ്‌ക്കകം സത്യവാങ്മൂലം ഫയൽ ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. നാലാഴ്ച കഴിഞ്ഞ് വിഷയം പരിഗണിക്കും.
പുതിയ ഭേദഗതി പ്രകാരം രണ്ട് അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നത് ഇതിനകം സർക്കാർ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. പുനഃസംഘടിപ്പിക്കാൻ സർക്കാരിനുള്ള അവകാശം നിലനിറുത്തിക്കൊണ്ടു തന്നെ ഇക്കാര്യം പരിഗണിക്കാനാണ് നിർദ്ദേശം. കേരള വഖഫ് ബോർഡിൽ മുസ്ലിങ്ങൾ അല്ലാത്ത രണ്ട് അംഗങ്ങളെയും ഷിയ അംഗത്തെയും ഉൾപ്പെടുത്താത്തതിനെ ചോദ്യം ചെയ്യുന്ന ഹർജികളാണ് കോടതി പരിഗണിച്ചത്. അസംബ്ലി ഒഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് (ആക്ട്‌സ്), ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് തുടങ്ങിയവരാണ് ഹർജിക്കാർ.
നിലവിലെ ബോർഡിന്റെ രൂപീകരണം വഖഫ് നിയമത്തിന്റെ 14 (6) വകുപ്പ് പ്രകാരമുള്ള ആനുപാതിക പ്രാതിനിധ്യം നിർണയിക്കാതെയാണെന്ന് അഡ്വക്കേറ്റ് ജനറൽ ജാജു ബാബു വാദിച്ചു.
നയതീരുമാനങ്ങൾക്ക്
മാത്രം നിയന്ത്രണം
വഖഫ് ബോർഡിന്റെ ഭരണം ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം, ബോർഡിന്റെ ഹർജിയിൽ സുപ്രീംകോടതി നീക്കിയത് സർക്കാർ ശ്രദ്ധയിൽപ്പെടുത്തി. നയതീരുമാനങ്ങളുടെയും മൂലധന ചെലവുകളുടെയും കാര്യത്തിൽ മാത്രമേ ബോർഡ് ഹൈക്കോടതിയുടെ അനുമതി തേടേണ്ടതുള്ളൂവെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. അർദ്ധ ജുഡിഷ്യൽ തീരുമാനങ്ങളെടുക്കുന്നതിൽ ബോർഡിനെ നിയന്ത്രിക്കില്ലെന്നും വ്യക്തമാക്കി.
വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങൾ:
നിയമപര ബാദ്ധ്യതയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ വഖഫ് നിയമഭേദഗതി പ്രകാരം വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം പ്രതിനിധികളെ നിയമിക്കാൻ സർക്കാരിന് നിയമപരമായ ബാദ്ധ്യതയുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. അതിനാലാണ് ബോർഡ് പുനഃസംഘടിപ്പിച്ച ഉത്തരവിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കാമെന്ന് പിണറായി സർക്കാർ വ്യക്തമാക്കിയത്. വഖഫ് ബോർഡിനെതിരായ ഹർജികൾ തള്ളണമെന്ന് ഹൈക്കോടതിയിൽ സർക്കാർ ആവശ്യപ്പെട്ടു. എന്നിട്ടും പ്രതിപക്ഷനേതാവ് മുസ്ലിങ്ങളെ സർക്കാരിനും യു.ഡി.എഫിനും എതിരാക്കാൻ വേണ്ടി തെറ്റായ വർഗ്ഗീയപ്രചാരണം നടത്തുകയാണ്.
അമുസ്ലിം അംഗങ്ങളെ പൊതുകാര്യ പ്രസക്തരിൽ നിന്നും ബാർകൗൺസിലിൽ നിന്നും തിരഞ്ഞെടുക്കുമെന്നാണ് ഇടത് സർക്കാരിന്റെ ഉത്തരവിലുള്ളത്. സുപ്രീംകോടതിയിൽ പോയ വഖഫ് ബോർഡ്, അമുസ്ലിം അംഗങ്ങളെ നിയമിക്കാമെന്നാണ് അവിടെ ബോധിപ്പിച്ചത്. അമുസ്ലിങ്ങളെ നിയമിക്കാമെന്ന് പറഞ്ഞ ശേഷം, വർഗീയ പ്രചാരണം നടത്തി യു.ഡി.എഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷ നേതാവോ സി.പി.എമ്മോ വിചാരിച്ചാൽ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |