അമ്പലപ്പുഴ : മൈതാനത്തേക്ക് കാർ ഇരപ്പിച്ചു കയറ്റിയതിനെത്തുടർന്നുള്ള തർക്കത്തെത്തുടർന്ന് യുവാവിനും സുഹൃത്തിനും മർദ്ദനമേറ്റ സംഭവത്തിൽ ഏഴുപേർക്കെതിരെ കേസെടുത്തു. വിഷുദിനത്തിൽ ഉച്ചയ്ക്ക് ഒന്നരയോടെ മുരിക്കോലി ക്ഷേത്രത്തിന് സമീപം ദേശീയപാതയുടെ സർവീസ് റോഡിലൂടെ നടന്നു പോകുമ്പോഴാണ് പുറക്കാട് കണ്ടേട പറമ്പിൽ വീട്ടിൽ സുധീഷ് (28), സുഹൃത്ത് ധ്രുവ് എന്നിവർക്ക് മർദ്ദനമേറ്റത്. സമീപത്തെ വീടിന്റെ സി.സി ടിവി ക്യാമറയിൽ പതിഞ്ഞ ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമൽരാജ്, അമിത്ത് രാജ്, കാശി,സിനു എന്നിവരും കണ്ടാലറിയാവുന്ന മറ്റു മൂന്നു പേരും കൂടിയാണ് മർദ്ദിച്ചത്. ഇവർക്കെതിരെയാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. പരിക്കേറ്റ സുധീഷും ധ്രുവും ആശുപത്രിയിൽ ചികിത്സ തേടി.
മർദ്ദിച്ച യുവാക്കൾ ഇരുന്നിരുന്ന മൈതാനത്തേക്ക് ഒരാഴ്ച മുമ്പ് സുധീഷ് കാർ ഇരപ്പിച്ച് എത്തിയിരുന്നെന്നും ഇതേത്തുടർന്ന് ഫോണിൽ ഇരുകൂട്ടരും തമ്മിൽ പോർവിളിയുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ഇവരെല്ലാം ഡ്രൈവർമാരാണെന്നും സുഹൃത്തുക്കളായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |