പത്തനംതിട്ട : അറ്റകുറ്റപ്പണിയുടെ പേരിൽ മണിയാർ ഡാം അടച്ചത് കർഷകർക്ക് ഇരുട്ടടിയായി. ഡാമിൽ നിന്ന് പമ്പാ ഇറിഗേഷൻ കനാലിലൂടെ തുറന്നുവിട്ട വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു. നടപടി കാർഷിക മേഖലയെ തകർക്കുമെന്നും കിണറുകളിലെ വെള്ളം വറ്റാൻ കാരണമാകുമെന്നും ആക്ഷേപം ശക്തമായി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കാർഷിക മേഖലയിൽ ജലസേചനം നടത്തുന്ന പി.ഐ.പി കനാലാണ് മുന്നറിയിപ്പില്ലാതെ അടച്ചത്. കനാലിലൂടെ വെള്ളം എത്തിച്ച് പത്തനംതിട്ട ജില്ലയിലും അപ്പർ കുട്ടനാട്ടിലും കുട്ടനാട്ടിലും ജലസേചനം നടത്തുന്നത് വേനൽക്കാലത്ത് വലിയ ആശ്വാസമായിരുന്നു. കനാലിലൂടെ വെള്ളം ഒഴുകുന്നതിനാൽ ഉറവകളിലൂടെ കിണറുകളിലും വെള്ളം എത്തിയിരുന്നു.
ഷട്ടറുകൾ തകരാറിൽ
ഡാമിന്റെ അഞ്ചു ഷട്ടറുകളും മാറ്റി സ്ഥാപിക്കാനാണ് ബാരേജ് അടച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ പൂർത്തിയാക്കേണ്ടിയിരുന്ന പണികൾ ഇപ്പോഴും തുടരുകയാണ്. രണ്ടു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ചില്ലെങ്കിൽ കാലവർഷത്തിൽ വെള്ളപ്പൊക്കം ഉണ്ടാകാനുമുള്ള സാദ്ധ്യതയുണ്ട്. പ്രതിവർഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കാർബോറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡിന്റെ പവ്വർ ഹൗസ് പ്രവർത്തിക്കുന്നത് മണിയാർ ഡാമിലെ ജലം ഉപയോഗിച്ചാണ്. കേരളത്തിലെ ആദ്യ സ്വകാര്യ ജലവൈദ്യുത പദ്ധതിയാണിത്. 1994ൽ ആണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
പി.ഐ.പി കനാലിൽ വെള്ളം എത്തില്ല,
10000 ഹെക്ടറിലെ കൃഷിയെ ബാധിക്കും
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ജലക്ഷാമമുണ്ടാകും
കടുത്ത വേനലിൽ വെള്ളം വറ്റിയപ്പോൾ കനാൽ തുറന്നത് ആശ്വാസമായിരുന്നു. കനാൽ അടച്ചത് കൃഷിയെ ഗുരുതരമായി ബാധിക്കും. വാഴയും വെറ്റക്കൊടികളും കരിയും. കിണറുകളിലെ വെള്ളവും വറ്റും. വേനൽ രൂക്ഷമായപ്പോൾ അറ്റകുറ്റപ്പണിക്കായി ഡാം അടച്ചത് കർഷകരോടുള്ള ക്രൂരതയാണ്.
സോമരാജൻ ഇലന്തൂർ, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |