സംഘർഷ സാദ്ധ്യത മേഖലകളിൽ നിരീക്ഷണം ശക്തമാക്കും
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളിൽ ജാഗ്രതയോടെ പൊലീസ്. സംഘർഷ സാദ്ധ്യതയുള്ള പ്രാദേശങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്താൻ സിറ്റി, റൂറൽ പൊലീസ് മേധാവിമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കഴക്കൂട്ടം,കല്ലാർ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം ആക്രമണങ്ങളുണ്ടായത്. കഴക്കൂട്ടത്ത് എൽ.ഡി.എഫും ബി.ജെ.പിയും പ്രവർത്തകരെ ആക്രമിക്കുകയായിരുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ടി.ശരത്ചന്ദ്രപ്രസാദ് രംഗത്തെത്തിയിരുന്നു. പോസ്റ്റർ ഒട്ടിക്കുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത്. സംഭവത്തിൽ ഏഴ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.
പൊന്മുടി സന്ദർശിച്ച് മടങ്ങിയ സംഘമാണ് കല്ലാറിലെ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് തകർത്തത്. ആക്രമണത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട സംഘത്തെ വിതുര പൊലീസ് വഴിമദ്ധ്യേ പിടികൂടുകയായിരുന്നു. സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നാണ് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
കഴിഞ്ഞദിവസം കോവളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എം. വിൻസെന്റിന്റെ ഉച്ചക്കടയിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസീനുനേരെയുണ്ടായ അക്രമത്തിൽ സന്തോഷ് എന്നയാളെ പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. ഇയാൾ മറ്റ് പാർട്ടികളുടെയും പ്രചാരണ സാമഗ്രികൾ നശിപ്പിച്ചിട്ടുണ്ടെന്നും അതിക്രമത്തിൽ രാഷ്ട്രീയമില്ലെന്നും പൊലീസ് വ്യക്തമാക്കി.
കഴക്കൂട്ടത്തെ അക്രമം:
കളക്ടർക്ക് പരാതി
തിരുവനന്തപുരം: കഴക്കൂട്ടത്ത് എൽ.ഡി.എഫ്,ബി.ജെ.പി പ്രവർത്തകർ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ശരത് ചന്ദ്രപ്രസാദിന്റെ പോസ്റ്ററുകളും ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴക്കൂട്ടം മണ്ഡലം യു.ഡി.എഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി കളക്ടർക്ക് പരാതി നൽകി. വോട്ടെടുപ്പ് ദിവസം വ്യാപക അക്രമം അഴിച്ചുവിട്ട് ബൂത്ത് പിടിച്ചെടുക്കാൻ ശ്രമമുണ്ടെന്നും പരാതിയിലുണ്ട്. പണമിറക്കി വോട്ടർമാരെ സ്വധീനിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ അണിയൂർ എം.പ്രസന്നകുമാർ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |