കൊച്ചി: അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് സുരക്ഷാ ഏജൻസികളും പൊലീസും നടത്തിയ പരിശോധനകളിൽ വലയിലായത് 262-ലധികം ബംഗ്ലാദേശികൾ. ഈ വർഷം മാത്രം 47 പേർ പിടിയിലായി. ഇതിൽ 30 പേരും എറണാകുളം ജില്ലയിൽ നിന്നാണ്. അറസ്റ്റുകളുടെ പശ്ചാത്തലത്തിൽ 'ഓപ്പറേഷൻ ക്ലീൻ" പരിശോധന ശക്തമാക്കാൻ ഒരുങ്ങുകയാണ് പൊലീസ്.
സമീപകാലത്ത് പാലാരിവട്ടത്ത് നിന്ന് പത്തുപേരെയും എരൂരിലെ ആക്രിക്കടയിൽ നിന്ന് ആറുപേരെയും പൊലീസ് പിടികൂടി. മിലിട്ടറി ഇന്റലിജൻസും സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്) നൽകുന്ന വിവരമനുസരിച്ച് നൂറുകണക്കിന് പേർ വ്യാജപ്പേരിൽ സംസ്ഥാനത്ത് കഴിയുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്ന വീഴ്ചയാണ് ഈ സാഹചര്യമൊരുക്കുന്നത്.
താമസവും തൊഴിലും
പെരുമ്പാവൂരിലെ പ്ളൈവുഡ് കമ്പനികൾ, പാലാരിവട്ടം, തൃപ്പൂണിത്തുറ, എരൂർ, പറവൂർ, ആലുവ മേഖലകളിലെ ആക്രി, പലചരക്ക് സ്ഥാപനങ്ങൾ, നിർമ്മാണസൈറ്റുകൾ, ആക്രിക്കടകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇവർ ജോലി ചെയ്യുന്നത്. കുറഞ്ഞ കൂലിക്ക് കൂടുതൽ സമയം ജോലി ചെയ്യാൻ തയ്യാറാകുന്നതിനാൽ നല്ല ഡിമാൻഡാണ്. നഗരപ്രാന്തങ്ങളിലെ ഒറ്റപ്പെട്ട വാടകവീടുകളിലും ലേബർ ക്യാമ്പുകളിലും സംഘങ്ങളായാണ് താമസം.
ബംഗ്ലാദേശികൾ ഇന്ത്യക്കാരാകും
ബംഗ്ലാദേശ് അതിർത്തിയിലെ സുരക്ഷാ പഴുതുകൾ മുതലെടുത്താണ് ഇന്ത്യയിലേക്ക് കടക്കുന്നത്.
അതിർത്തി കടക്കാൻ സഹായിക്കുന്ന മനുഷ്യക്കടത്ത് മാഫിയ പിന്നിലുണ്ട്
പശ്ചിമ ബംഗാൾ, അസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ എത്തുന്ന ഇവർക്ക് ഏജന്റുമാർ മുഖേന വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ ലഭ്യമാക്കുന്നു
ദീർഘദൂര ട്രെയിൻ മാർഗമാണ് കേരളത്തിലേക്ക് എത്തും
സർവം വ്യാജം
പിടിയിലായവരിൽ ഭൂരിഭാഗം പേരുടെയും പക്കൽ നിന്നും വ്യാജ ആധാർ കാർഡുകൾ, പാൻ കാർഡുകൾ, വോട്ടർ ഐ.ഡി എന്നിവ കണ്ടെടുത്തിട്ടുണ്ട്. പശ്ചിമ ബംഗാളിലെ വിലാസങ്ങളായിരുന്നു ഇവയെല്ലാം. യഥാർത്ഥ ആധാർ കാർഡുകളെ വെല്ലുന്ന ക്യു.ആർ കോഡുകളാണ് വ്യാജ കാർഡുകളിലുള്ളത്. ഫോൺ കണക്ഷനുകൾക്കും ബാങ്ക് അക്കൗണ്ടുകൾക്കുമായി ഈ വ്യാജ രേഖകളാണ് ഉപയോഗിക്കുന്നത്.
നിരവധിപ്പേർ വ്യാജ രേഖകൾ ചമച്ച് തമ്പടിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഓപ്പറേഷൻ ക്ലീൻ ശക്തിപ്പെടുത്തും
-എസ്. കാളിരാജ് മഹേഷ് കുമാർ,
കമ്മിഷണർ, കൊച്ചി സിറ്റി
വർഷം - അറസ്റ്റ്
2022- 30
2023- 45
2024-60
2025-80
2026- 47
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |