
മലയിൻകീഴ്: തകർന്ന് തരിപ്പണമായി കിടക്കുന്ന വിളവൂർക്കൽ പഞ്ചായത്തിലെ മൂലമൺ വേങ്കൂർ-പിടിയംകോട് റോഡിലൂടെ കാൽനടയാത്ര പോലും ദുസ്സഹം. മലയം-വിഴൂർ റോഡ് മലയം ശിവക്ഷേത്രത്തിന് മുന്നിൽ നിന്നാണ് ആരംഭിക്കുന്നത്. വിഴവൂർ മൃഗാശുപത്രി,പൊറ്റയിൽ,പെരുകാവ്,തച്ചോട്ടുകാവ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുള്ള എളുപ്പമാർഗ്ഗമാണിത്.പിടിയംകോട് അങ്കണവാടിക്ക് മുന്നിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഞ്ഞുങ്ങൾക്ക് അവിടേക്കും പ്രവേശിക്കാനാകുന്നില്ല. മാത്രമല്ല, വാഹനാപകടങ്ങളും ഇവിടെ പതിവാണ്. ചെളിയും കുഴിയുമായി കിടക്കുന്നതറിയാതെ ഇരുചക്ര വാഹനങ്ങളുൾപ്പെടെ അപകടത്തിലാകുന്നത് സ്ഥിരം കാഴ്ചയാണ്. വിളവൂർക്കൽ പഞ്ചായത്തിലെ മൂലമൺ,വിഴവൂർ വാർഡുകളിലുൾപ്പെട്ടതാണ് ഈ റോഡ്. ജില്ലാപഞ്ചായത്ത്,ഗ്രാമപഞ്ചായത്തിന്റെയും ഫണ്ട് വിനിയോഗിച്ച് റോഡ് ടാറിംഗ് നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. ഒരുകിലോ മീറ്റർ ദൈർഘ്യമുള്ള പിടയംകോട് റോഡ് അടിയന്തരമായി നവീകരിയ്ക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ടാറിളകി
കുഴി രൂപപ്പെട്ടു
ടാറിളകി വൻകുഴികൾ രൂപപ്പെട്ടതിനാൽ ഇതുവഴി കാൽനടപോലും സാദ്ധ്യമല്ലെന്ന് നാട്ടുകാർ പറയുന്നു. 500ലേറെ കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്. ജനപ്രതിനിധികൾ താത്പര്യം കാട്ടാത്തതാണ് പിടയംകോട് റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ആക്ഷേപം.
മഴപെയ്താൽ റോഡിനിരുവശത്തും വെള്ളം ഒഴുകിയെത്തി റോഡ് തോടായി മാറും. മലയിൻകീഴ്,കാട്ടാക്കട സ്ഥലങ്ങളിലേക്കും വിളവൂർക്കൽ, ചൂഴാറ്റുകോട്ട,പാമാം കോട്,പാപ്പനംകോട്,തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും പോകാനുള്ള എളുപ്പമാർഗമാണീ റോഡ്.
റോഡ് നവീകരിക്കണം
എം.എൽ.എ,ജില്ലാപഞ്ചായത്ത്,പഞ്ചായത്ത് ഫണ്ടുകൾ എന്നിവ വിനിയോഗിച്ച് റോഡ് നവീകരിയ്ക്കണമെന്നാണ് നാട്ടുകാരുടെ പറയുന്നത്.
ജനപ്രതിനിധികൾക്ക് നിവേദനം നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ല.നിരവധി സ്കൂൾ ബസുകൾ ഇതുവഴി കടന്നു പോകുന്നത് ജീവൻ പണയപ്പെടുത്തിയാണ്. അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിൽ വിദ്യാർത്ഥികൾക്കും മറ്റും യാത്രാ ദുരിതമില്ലാതെ പോകാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |