തൃശൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വാഹനപകട പരമ്പര. മുണ്ടുപ്പാലത്ത് സ്‌കൂട്ടർ യാത്രികയ്ക്ക് ലോറിക്കടിയിൽപ്പെട്ട് ദാരുണാന്ത്യം. അവിണിശേരി സെന്റ് ജോസഫ് പള്ളിക്ക് സമീപം വടും കൂറ്റിൽ വീട്ടിൽ ശ്രീനിവാസന്റെ ഭാര്യ ദേവിക (36) ആണ് മരിച്ചത്. കാറിന് മറികടക്കുന്നതിനിടയിൽ ബ്രേക്ക് പിടിച്ചപ്പോൾ തെന്നി ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ഇവരുടെ തലയിലൂടെ ചക്രം കയറിയിറങ്ങി. ഇന്നലെ രാവിലെ 8 ന് എട്ടിനായിരുന്നു അപകടം. തൃശൂർ പൂങ്കുന്നത്തെ മണ്ണപ്പുറം എഡ്യൂക്കേഷൻ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. സംസ്‌കാരം നടത്തി. മകൾ ദിയ. രണ്ടാഴ്ച്ച മുമ്പ് മുണ്ടുപ്പാലത്ത് തന്നെ കെ.എസ്.ആർ.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചിരുന്നു. ചേലക്കോട്ടുകര എലവത്തിങ്കൽ വർഗീസ്(71) ആണ് മരിച്ചത്. മരത്താക്കര കുഞ്ഞനംപാറയിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്കേറ്റു. പേരമ്പ്രയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പറമ്പിലേക്ക് ഇടിച്ചു കയറി. അമല നഗർ റെയിൽവേ ഓവർ ബ്രിഡ്ജിലേക്ക് ടെംബോ ഇടിച്ചു കയറി. അപകടത്തിൽപ്പെട്ട ടെംബോ റെയിൽവേ പാളത്തിലേക്ക് മറിയാതിരുന്നത് വലിയ അപകടം ഒഴിവായി.
ബസ് മതിലിൽ ഇടിച്ചു.
കൊടകര ദേശീയപാത പെരിങ്ങാംകുളത്ത് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മതിലിൽ ഇടിച്ചു. നിയന്ത്രണം വിട്ട ബസ് എതിർവശത്തെ പ്രധാന പാതയും സർവീസ് റോഡും മറികടന്നാണ് ഇടിച്ചുനിന്നത്. ഡ്രൈവറുടെ കാൽ ബസിനും മതിലിനുമിടയിൽ കുടുങ്ങി. ഇന്നലെപുലർച്ചേയായിരുന്നുഅപകടം. ആർക്കും പരിക്കില്ല.
ലോറി ഇടിച്ചു കയറി
തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിൽ അമല റെയിൽവേ ഓവർ ബ്രിഡ്ജിൽ നിയന്ത്രണം വിട്ട ലോറി കൈവരികളിൽ ഇടിച്ചു കയറി. ലോറി അഞ്ചു മീറ്ററിലധികം ദൂരത്തിൽ റെയിൽവേയുടെ കൈവരികളും സിഗ്‌നൽ ബോർഡുകളും തകർത്തു. ആർക്കും പരിക്കില്ല. കാൽനടയാത്രക്കാർക്കായി മൂന്നാഴ്ച മുൻപ് കട്ട വിരിച്ച പാതയിലാണ് അപകടം.
ബസുകൾ കൂട്ടിയിടിച്ചു
ഒല്ലൂർ: സിഗ്‌നൽ സംവിധാനം നിലച്ച ദേശീയപാതയിൽ കുഞ്ഞനംപാറയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. ആറു പേർക്ക് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |