നെഞ്ചുരുകി കർഷകർ
തൃശൂർ : ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ വേനൽമഴയിൽ വ്യാപക നാശനഷ്ടം. വിളവെടുപ്പ് സമയത്തുണ്ടായ അപ്രതീക്ഷിത മഴ നെൽകർഷകരെ വലിയ ആശങ്കയിലാഴ്ത്തി. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി. വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇരിങ്ങാലക്കുട, ചാലക്കുടി, വെള്ളാനിക്കര, വടക്കാഞ്ചേരി, കുന്നംകുളം എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. ഒല്ലൂർ, അഞ്ചേരി മേഖലകളിൽ വീശിയടിച്ച ശക്തമായ കാറ്റ് വൻ നാശമാണ് വിതച്ചത്. അഞ്ചേരി വിദ്യാനഗർ, പാർവ്വതി ലൈൻ, കവിതാ റോഡ് എന്നിവിടങ്ങളിൽ നിരവധി മരങ്ങൾ കടപുഴകി വീണു. തെങ്ങ് വീണ് ഒരു വീടിന്റെ ഷീറ്റ് തകർന്നു. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണതിനെത്തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. രാത്രി വൈകിയാണ് പലയിടങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചത്. വരന്തരപ്പിള്ളിയിലും മരച്ചില്ലകൾ വീണ് വൈദ്യുതി പോസ്റ്റുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഞായറാഴ്ച്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
കർഷകർക്ക് തിരിച്ചടി
കൊയ്ത്ത് നടന്നുകൊണ്ടിരിക്കുന്ന പാടശേഖരങ്ങളിൽ മഴ കനത്തത് കർഷകർക്ക് തിരിച്ചടിയായി.ചേർപ്പ് പെരുങ്കുളം കോൾപടവിൽ കൊയ്‌തെടുത്ത നെല്ല് നീക്കം ചെയ്യാൻ കഴിയാത്തതാണ് കർഷകരെ വലയ്ക്കുകയാണ്. പാടത്തും കരയിലുമായി ടർപോളിൻ ഇട്ട് മൂടിയ നിലയിലാണ് നെല്ല്. മഴ തുടർന്നാൽ നെല്ല് നശിക്കും. മുണ്ടകൻ കൊയ്ത്ത് പൂർത്തിയാകാത്ത കാട്ടകാമ്പൽ, പഴഞ്ഞി മേഖലകളിൽ മഴ ഭീഷണിയുയർത്തുന്നു. പരൂര്, വെട്ടിച്ചിറ സപ്ലൈകോയുടെ നെല്ല് സംഭരണം പൂർത്തിയാകാത്തത് കർഷകരുടെ ആശങ്ക വർധിപ്പിക്കുന്നു.
കുടിവെള്ളത്തിന് താത്ക്കാലിക ആശ്വാസം
കുടിവെള്ളക്ഷാമത്തിന് നേരിയ ശമനംകടുത്ത വരൾച്ചയും കുടിവെള്ളക്ഷാമവും നേരിടുന്ന ജില്ലയ്ക്ക് മഴ നേരിയ ആശ്വാസം. കിണറുകളിലും തോടുകളിലും ജലനിരപ്പ് അല്പം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി ടാങ്കർ ലോറികളെ ആശ്രയിച്ചിരുന്ന പലയിടങ്ങളിലും മഴ
ആശ്വാസമായി.
ലഭിച്ച മഴ മില്ലി മീറ്ററിൽ
കൊടുങ്ങല്ലൂർ 16.6
ഇരിങ്ങാലക്കുട 62
ചാലക്കുടി 35.2
വടക്കാഞ്ചേരി 14
വെള്ളാനിക്കര 74.2
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |