
ന്യൂഡൽഹി: ബംഗാളിൽ 15 പോളിംഗ് ബൂത്തുകളിൽ നടന്ന റീപോളിംഗും 90 ശതമാനം കടന്നു. ഇ.വി.എം മെഷീനിൽ ടേപ്പ് വച്ച് മറച്ചതുൾപ്പെടെ ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് റീപോളിംഗ് നടന്നത്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഗ്രഹാത് പശ്ചിം നിയമസഭാ മണ്ഡലത്തിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാലിടത്തുമായിരുന്നു റീപോളിംഗ്. ആദ്യ രണ്ടുഘട്ടങ്ങളിലും പോളിംഗ് 90 ശതമാനം കടന്നിരുന്നു.
അതിനിടെ ഇന്നലെയും വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ജില്ലയിലെ ഫാൾട്ട മേഖലയിൽ തൃണമൂൽ - ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. തൃണമൂൽ പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ മൂന്നുപേരെ അറസ്റ്ര് ചെയ്തു.
ആരോപണം കടുപ്പിച്ച് തൃണമൂൽ
അതേസമയം, സ്ട്രോംഗ് റൂമുകൾ സുരക്ഷിതമല്ലെന്ന ആരോപണം കടുപ്പിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ഇന്നലെ പാർട്ടിയുടെ കൗണ്ടിംഗ് ഏജന്റുമാരുമായി കൂടിക്കാഴ്ച നടത്തി. വോട്ടെണ്ണൽ അവസാനിക്കും വരെ കൗണ്ടിംഗ് സെന്ററുകളിൽ തുടരണമെന്ന് നിർദ്ദേശിച്ചു. ക്രമക്കേടുകൾ കണ്ടെത്തിയാൽ അപ്പോൾ തന്നെ നേതൃത്വവുമായി ബന്ധപ്പെടണം. ഇതിനിടെ, സംസ്ഥാനത്ത് 165 പേരെ കൂടി വോട്ടെണ്ണൽ നിരീക്ഷകരായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ക്രമസമാധാനപാലനത്തിന് 77 പൊലീസ് നിരീക്ഷകരെയും വിന്യസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |