
ജയ്പൂർ: ഐപിഎൽ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ 77 റൺസിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. 230 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 152 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ക്യാപ്ടൻ ശുഭ്മാൻ ഗില്ലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ടീമിന് കൂറ്റൻ സ്‌കോർ നൽകിയത്. 44 പന്തിൽ 84 റൺസെടുത്ത ഗില്ലും അർദ്ധസെഞ്ച്വറി നേടിയ സായ് സുദർശനും ചേർന്ന് സ്‌കോർ 200 കടത്തി. 20 പന്തിൽ 37 റൺസുമായി വാഷിംഗ്ടൺ സുന്ദർ പുറത്താകാതെ നിന്നു. രാജസ്ഥാൻ റോയൽസിനായി ബൗളിംഗിൽ ബ്രിജേഷ് ശർമ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ റോയൽസ് നിരയിൽ 25 പന്തിൽ 38 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ്പ് സ്‌കോറർ. ഓപ്പണർ വൈഭവ് സൂര്യവംശി 16 പന്തിൽ 36 റൺസും ധ്രുവ് ജുറെൽ 10 പന്തിൽ 24 റൺസുമെടുത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും മറ്റാർക്കും തിളങ്ങാനായില്ല.
ഗുജറാത്തിനായി റാഷിദ് ഖാൻ നാല് വിക്കറ്റുകൾ (33 റൺസ്) വീഴ്ത്തി രാജസ്ഥാന്റെ തകർച്ച പൂർത്തിയാക്കി. ജേസൺ ഹോൾഡർ മൂന്ന് വിക്കറ്റും കാഗിസോ റബാഡ രണ്ട് വിക്കറ്റും നേടി മികച്ച പിന്തുണ നൽകി. ഈ വിജയത്തോടെ 14 പോയിന്റുമായി ഗുജറാത്ത് രണ്ടാമതെത്തിയപ്പോൾ, തോൽവി വഴങ്ങിയ രാജസ്ഥാൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |