തിരുവനന്തപുരം: 'എന്റെ കേരളം ' എന്ന പേരിൽ സർക്കാരിന്റെ നാലാം വാർഷികം ഏപ്രിൽ 21 മുതൽ മേയ് 30 വരെ ആഘോഷിക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു..
വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ വിവിധ വകുപ്പുകളുടെ സേവനവുമായി ബന്ധപ്പെട്ട് 50 സ്റ്റാളുകൾ ഓരോ ജില്ലയിലും ആസൂത്രണം ചെയ്യും. വിവിധ വകുപ്പുകൾ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ, ജനങ്ങൾ അറിയേണ്ടതും ഉപകാരപ്രദവുമായ പദ്ധതികൾ എന്നിവയായിരിക്കും ഉള്ളടക്കം. ജില്ലാ തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കമ്മിറ്റി ആവശ്യമായ മാർഗനിർദ്ദേശം നൽകി കാര്യങ്ങൾ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ജില്ലാതല യോഗങ്ങൾക്ക് എല്ലാ മേഖലകളിൽ നിന്നും പ്രാതിനിധ്യം ഉറപ്പാക്കണം. അതിന് ജില്ലാ കളക്ടർമാർ മേൽനോട്ടം വഹിക്കണമെന്നും നിർദ്ദേശിച്ചു.
ഏപ്രിൽ 21ന് കാസർകോടാണ് വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. സമാപനം മേയ് 23 ന് തിരുവനന്തപുരത്ത് നടക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങൾ നടക്കും. വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി സംസ്ഥാനതല യോഗങ്ങളുമുണ്ടാകും. കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, പാലക്കാട്, തൃശൂർ ജില്ലകളിലാണിത്. പാലക്കാട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം എന്നിവിടങ്ങളിൽ മേഖലാ യോഗങ്ങളും സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |