ഗ്ളാമർ വേഷത്തിലൂടെ ശ്രദ്ധേയമായ തെന്നിന്ത്യൻ താരം നമിതയുടെ സിനിമ ജീവിത വിശേഷങ്ങൾ
അഭിനയജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് നമിത കടന്നുപോവുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷയിൽ ഒരുങ്ങുന്ന 'ബൗ വൗ" നിർമ്മിക്കുന്നത് നമിതയാണ് .നമിതയും ഒരു നായയും ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഒരു നിർമ്മാതാവ് എന്ന നിലയിൽ ആദ്യ തുടക്കത്തിന് നല്ല ചിത്രമായിരിക്കും'ബൗ വൗ" എന്നു തോന്നിയെന്ന് നമിത പറയുന്നു.സൗത്ത് ഇന്ത്യയിലെ പ്രശസ്തയായ യുട്യൂബ് വ്ളോഗർ നിക്കി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നമിത അവതരിപ്പിക്കുന്നത്. ജോലിയുടെ ഭാഗമായി എസ്റ്റേറ്റ് ബംഗ്ളാവിൽ എത്തുകയും അവിടെ ഒരു കിണറിനുള്ളിൽ രണ്ട് രാത്രിയും പകലും അകപ്പെടുകയും ചെയ്യുന്നു. ഒരു നായ എങ്ങനെ നിക്കിയെ രക്ഷപ്പെടുത്തുന്നുവെന്നതാണ് പ്രമേയം. ആർ. എൽ. രവിയും മാത്യു സ്കറിയയും ചേന്നാണ് സംവിധാനം.
ഗ്ളാമർ വേഷത്തിലൂടെയാണ് നമിത തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയയാകുന്നത്.നായികയായി അഭിനയിച്ചതിനേക്കാൾ ശ്രദ്ധേയമായത് ഗ്ളാമർ വേഷങ്ങൾ. ബ്ളാക്ക് സ്റ്റാലിയണിലും പുലിമുരുകനിലും അഭിനയിച്ചു മലയാളത്തിനും പരിചിത.
''തമിഴിൽ ഒട്ടുമിക്ക നായികമാരും ഗ്ളാമർ വേഷത്തിൽ അഭിനയിക്കുന്നു. അത് അവർ തിരഞ്ഞെടുക്കുന്നതല്ല. സംഭവിക്കുന്നതാണ്. ഞാൻ ചെയ്തപ്പോൾ അതു കൂടുതൽ ശ്രദ്ധിക്കപ്പെടുന്നുണ്ടാവും. ഗ്ളാമർ വേഷത്തിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നെങ്കിൽ എനിക്ക് അത് സന്തോഷമാണ്. നായികയായി അഭിനയിച്ചാണ് തുടക്കം. ഗ്ളാമർ വേഷം വന്നപ്പോൾ മാറിനിന്നില്ല.അങ്ങനെ കാണാനാണ് താത്പര്യം.ഗ്ളാമർ കാട്ടാൻ ഞാൻ ഒരുക്കമാണ്. ഇന്ന് നിർമാതാവാണ്. നാളെ സംവിധായികയായും പ്രതീക്ഷിക്കാം.'' നമിത പറഞ്ഞു.
തുടക്കകാലത്ത് വിജയകാന്ത്, സത്യരാജ്,ശരത്കുമാർ തുടങ്ങിയവർക്കൊപ്പം അഭിനയിക്കാൻ സാധിച്ചല്ലേ?
തമിഴ് സിനിമയിൽ ഗംഭീര തുടക്കമാണ് ലഭിച്ചത്.ഒരു ഭാഷയിലും ഇത്രനല്ല തുടക്കം ലഭിച്ചില്ല. വിജയകാന്ത്, സത്യരാജ്,ശരത്കുമാർ എന്നിവരുടെ നായികയായി അഭിനയിക്കാൻ കഴിഞ്ഞു. ആ ചിത്രങ്ങൾ വിജയം നേടി. പിന്നീട് അജിത്, വിജയ് എന്നിവർക്കൊപ്പം.മലയാളത്തിൽ ക്രോണിക് ബാച്ചലിറിൽ രംഭ അവതരിപ്പിച്ച വേഷം ചെയ്യാൻ സിദ്ധിഖ് സാർ അന്വേഷിച്ചിരുന്നു.ആസമയത്ത് എനിക്ക് മാനേജരും മറ്റും ഉണ്ടായിരുന്നില്ല. ആ സിനിമ തമിഴിൽ വന്നപ്പോൾ രംഭയുടെ വേഷം ഞാനാണ് ചെയ്തത്. മലയാളം ക്രോണിക് ബാച്ചിലർ നഷ്ടപ്പെട്ടതിൽ ഇപ്പോഴും ദുഃഖമുണ്ട്.
അജിത്തിന്റെയും വിജയ്യുടെയും പുതിയകാല സിനിമയിൽ നമിതയുടെ സാന്നിദ്ധ്യം കാണുന്നില്ല?
അതാണ് സിനിമ. അങ്ങനെ കാണാനാണ് ഇഷ്ടം. എല്ലായിടത്തും മാറ്റം സംഭവിക്കുന്നു. സിനിമയിലും വലിയ മാറ്റം സംഭവിക്കുന്നുണ്ട്. കഥയുടെ അവതരണം മാറി. പുതിയ താരങ്ങൾ വരുന്നു, പ്രേക്ഷകർ മാറുന്നു. 'എങ്കൾ അണ്ണ" കണ്ട സമയത്തെ പ്രേക്ഷകരല്ല ഇപ്പോൾ . വിജയ്യുടെയും അജിത്തിന്റെയും സിനിമയിൽ അനുയോജ്യമായ കഥാപാത്രങ്ങൾ ഇല്ലാത്തതിനാലാവും സംവിധായകർ വിളിക്കാത്തത്. എല്ലാ ശുഭപ്രതീക്ഷയിൽ കാണുകയും സമീപിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. അജിത്തിനൊപ്പം അഭിനയിച്ച ബില്ലയും വിജയ് യുടെ അഴകിയ തമിഴ് മകനുമാണ് എന്റെ പ്രിയ സിനിമകൾ . ഞാൻ കണ്ട ഏറ്റവും നല്ല വ്യക്തിത്വത്തിനുടമയും കഠിനാദ്ധ്വാനിയായ നടനും പ്രഭാസാണ്. തെലുങ്ക് ബില്ലയിൽ അഭിനയിച്ചപ്പോൾ അതു കണ്ടറിഞ്ഞു.
കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടോ?
അത്തരം ഒരു സാഹചര്യം ഇതുവരെ അഭിമുഖീകരിച്ചില്ല. അഞ്ചു ഭാഷയിൽ അഭിനയിച്ചു. ഒരു നോട്ടം കൊണ്ടുപോലും മോശം അനുഭവം ഉണ്ടായില്ല. കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി പലരും പറയാറുണ്ട്. ഒരുപക്ഷേ അവർക്ക് നേരിട്ടുണ്ടാവും. ഒതുങ്ങിയ സ്വഭാവമാണ് എന്റേത്. സിനിമയിൽ അധികം സൗഹൃദങ്ങളില്ല. ഒരാളുമായി അത്രപെട്ടെന്ന് സൗഹൃദം സ്ഥാപിക്കാനും കഴിയില്ല. ആവശ്യമില്ലാതെ ഒരിടത്തും പോവില്ല. ഷൂട്ടില്ലെങ്കിൽ വീട്ടിലുണ്ടാവും. അധികം പുറത്തുപോവാറുമില്ല. ഞാൻ, ഭർത്താവ്, വീട്ടുകാർ. ഇതാണ് എന്റെ ലോകം. ഞങ്ങളുടെ കുഞ്ഞുലോകത്ത് സന്തോഷകരമായി ഇരിക്കാനാണ് താത്പര്യം.സിനിമയിലെ നമിതയല്ല ജീവിതത്തിലേത്.
പുലിമുരുകനിലെ ജൂലി എന്ന കഥാപാത്രമാണ് മലയാളിക്ക് നമിത?
ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്ന കഥാപാത്രം ആണ് ജൂലി. അസാദ്ധ്യ നടനാണ് മോഹൻലാൽ. വീണ്ടും ഒപ്പം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു. എത്രപെട്ടെന്നാണ് കഥാപാത്രമായി മാറുന്നത്.മികച്ച സിനിമകൾ മലയാളത്തിലാണ് ഉണ്ടാവുന്നത്. പ്രതിഭാധനരായ താരങ്ങളും സംവിധായകരും ഗാനരചയിതാക്കളും തിരക്കഥാകൃത്തുക്കളും. അതുല്യ നടനായിരുന്നു കലാഭവൻ മണി.തമിഴിൽ 'ജെമിനി"യിൽ ഞങ്ങൾ ആദ്യം ഒന്നിച്ചഭിനയിച്ചു. അതിൽ വില്ലൻ വേഷം. ശരിക്കും ഞെട്ടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |