
സ്വപ്ന നേട്ടത്തിൽ ശിവഹരി വർമ. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ബന്ദർ' എന്ന ചിത്രത്തിന് സംഗീതം ഒരുക്കി ശിവഹരി വർമ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ബോബി ഡിയോൾ ആണ് ബന്ദറിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മലയാളത്തിൽ നിന്ന് ഇന്ദ്രജിത്തുമുണ്ട്.
25-ാം വയസിൽ ബോളിവുഡിൽ ഇൗണം നിറയ്ക്കാൻ ലഭിച്ച അസുലഭ ഭാഗ്യത്തെക്കുറിച്ച് ശിവഹരി വർമ സംസാരിക്കുന്നു.
ചന്ദ്ര ചൂഢാ ശിവശങ്കര
അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന സിനിമയുടെ സംഗീത സംവിധായകൻ, വളരെ വലിയ ഭാഗ്യമാണ്. ഞാൻ ചെയ്ത ഒരു ഭജൻ ബന്ദറിന്റെ അസോസിയേറ്റ് ഡയറക്ടർ ദേശ് ദീപക് കണ്ടു. അങ്ങനെയാണ് അനുരാഗ് സാർ അറിയുന്നതും വിളിക്കുന്നതും. ബന്ദറിൽ രണ്ട് ഭജൻ ചെയ്യണമെന്ന് പറഞ്ഞു. റാം സിയ റാം, ചന്ദ്ര ചൂഢാ ശിവശങ്കര എന്നീ ഭജനുകൾ പാടാനും കഴിഞ്ഞു. അത് ഇഷ്ടപ്പെട്ട അനുരാഗ് സാർ ബി.ജി.എം ചെയ്യാനും ഏൽപ്പിച്ചു. കേരളത്തിലും റെക്കോർഡിംഗ് ഉണ്ടായിരുന്നു. ആസമയത്ത് അനുരാഗ് സാർ കൊച്ചിയിൽ വന്നു. മ്യൂസിക്കിന് മാത്രമായി ഡോൾബി മിക്സ് ചെയ്തു. ഇതിനുശേഷം ഫൈനൽ മിക്സ് നൽകി.ബാക് ഗ്രൗണ്ട് സ്‌കോറിന് വേണ്ടി മാത്രമാണ് ഇത് എല്ലാം ചെയ്തത്. 25 -ാം വയസിൽ കേരളത്തിൽ നിന്ന് ഒരാൾ മുംബയിൽ, ,അതും ബോബി ഡിയോൾ നായകനായി ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളായ അനുരാഗ് കശ്യപിന്റെ കൂടെ അവസരം ലഭിക്കുക, ഇത് എല്ലാം സംഭവിച്ചിട്ടും വിശ്വസിക്കാൻ കഴിയുന്നില്ല.
മ്യാവൂ പാട്ടുകാരനാക്കി
ബഹ്‌റൈനിലെ ഐ.ഐ.ടി ഇൻസ്റ്റിറ്റ്യൂട്ടിൽ അമ്പിളി കുട്ടൻ സറിന്റെ ശിക്ഷണത്തിൽ ആറാം വയസ് മുതൽ 15 വർഷം ശാസ്ത്രീയ സംഗീതം പഠിച്ചു.ഉപരിപഠനത്തിന് കേരളത്തിൽ എത്തിയപ്പോൾ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കണമെന്ന് ആഗ്രഹം തോന്നി . ഡോ.സംഗീത ശങ്കറിന്റെ അടുത്താണ് ഹിന്ദുസ്ഥാനി പഠനം, മുംബയ് യിൽ സൗണ്ട് എൻജിനിയറിംഗ് ആൻഡ് പ്രൊഡക്ഷൻ ആണ് പഠിച്ചത്.അവിടെ വെസ്റ്റേൺ ഓർക്കസ്ട്രൽ കോഴ്സുകൾ,വെസ്റ്റേൺ ക്ലാസിക്കൽ റൈറ്റിംഗ് എന്നിവ പഠിക്കാനുണ്ടായിരുന്നു.അത് എല്ലാം ബന്ദറിന് സംഗീതം ഒരുക്കാൻ ഏറെ സഹായിച്ചു.
ലാൽ ജോസ് സംവിധാനം ചെയ്ത മ്യാവൂ സിനിമയിൽ ബിജി ബാലിന്റെ സംഗീതത്തിൽ
ശ്യാമരാഗത്തിൽ
'അന്നപൂർണേ വിശാലാക്ഷി' എന്ന കൃതി ആലപിച്ചു.
അതാണ് ഗായകനായി ആദ്യ ചുവടുവയ്പ്. ബിജു ബാൽ ചേട്ടന്റെ സുഹൃത്ത് പ്രഫുൽ ചേട്ടൻ എന്റെ പാട്ട് കേട്ടിട്ടുണ്ട്. അങ്ങനെ ബിജി ബാൽ ചേട്ടൻ വിളിച്ചു . മ്യാവൂവിലെ പാട്ടിലെ യു ട്യൂബിൽ മാത്രം അഞ്ച് മില്യൺ കാഴ്ചക്കാരെ നേടി. ഗായകനായാണ് തുടങ്ങിയതെങ്കിലും അതിനൊപ്പം കംപോസിംഗും ചേർത്തുപിടിച്ചു. മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ പോത്തീസിന്റെ പരസ്യ ചിത്രത്തിന് സംഗീതം ഒരുക്കി. പാടിയതും ഞാൻ തന്നെയായിരുന്നു. അതും ഏറെ ശ്രദ്ധ നേടി.
പരസ്യ ചിത്രങ്ങളും
ജിംഗിൾസും
ആദ്യമായി അവസരം തന്നത് അൽഫോൻസ് ജോസഫ് ആണ്.പിന്നെ മിഥുൻ മുകുന്ദൻ, ഗോപി സുന്ദർ, ഹിഷാം അബ്ദുൽ വഹാബ് .ഇതിനുശേഷം
ഹിന്ദിയിൽ ശങ്കർ- എഹ്സാൻ-ലോയ് യോടൊപ്പം പ്രവർത്തിച്ചു.
ലംബോർഗിനി,ഓഡി,ആമസോൺ പ്രൈം,രൂപേ,ഗൂഗിൾ അങ്ങനെ കുറെ ബ്രാൻഡുകൾക്ക് വേണ്ടിയും വർക്ക് ചെയ്തു.രൺബീർ കപൂറിനൊപ്പം വണ്ടർ സിമന്റിന്റെ ഏഴ് പരസ്യ ചിത്രങ്ങൾ ചെയ്തു.പരസ്യ ചിത്രങ്ങളും ജിംഗിൾസുമായിരുന്നു ബന്ദറിന് മുൻപത്തെ ജോലി. മൂന്നുമലയാള സിനിമകളുടെയും രണ്ടു ഹിന്ദി സിനിമകളുടെയും സംഗീതം ഒരുക്കാൻ അവസരം വന്നിട്ടുണ്ട് . ഒരു തെലുങ്ക് സിനിമയുമുണ്ട്.
ജനിച്ചതും വളർന്നതും എല്ലാം ബഹ്‌റൈനിലാണ്.അച്ഛനും അമ്മയും അവിടെയായിരുന്നു ജോലി.അച്ഛൻ കൃഷ്ണകുമാർ വർമ. ചേർത്തല തിരുവിഴ ആണ് നാട് . അമ്മ ലതിക വർമ. ഞങ്ങൾ ഇപ്പോൾ എറണാകുളത്താണ് താമസം.
വീണ്ടും ഒരുമിക്കും ( ബോക്സ്)
''ശിവ ചെയ്ത ഭജൻ കേട്ടപ്പോൾ ആ ശബ്ദം ആരുടേതെന്ന് അന്വേഷിച്ചു. ശിവയുടെ വേരുകൾ ശാസ്ത്രീയ സംഗീതത്തിലാണെന്ന് തിരിച്ചറിഞ്ഞു. ഇന്ത്യയിൽ അത് കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ഇപ്പോൾ എല്ലാവരും ഇലക്ട്രോണിക് സംഗീതമാണ് കൂടുതൽ ഉപയോഗിക്കുന്നത്. ശിവയോടൊപ്പം ഇത് ഒരു തുടക്കം മാത്രം എന്ന് തോന്നുന്നു. ഇനിയും ഒരുപാട് സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും.''അനുരാഗ് കശ്യപ് പറഞ്ഞു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |