
പൂത്തുലഞ്ഞ് നിൽക്കുന്ന കണിക്കൊന്നകൾക്കും ഇലഞ്ഞിത്തറയിലെ മേളപ്പെരുക്കത്തിനും മീതെ, പൈതൃകത്തിന്റെ ഓർമ്മച്ചെപ്പു തുറന്നാണ് തൃശൂർ എന്ന സാംസ്‌കാരിക തലസ്ഥാനം ഓരോ മലയാളിയുടെയും ഹൃദയത്തിൽ വാഴുന്നത്. സ്വരാജ് റൗണ്ടിന്റെ ഹൃദയമിടിപ്പിൽ വടക്കുന്നാഥന്റെ ശാന്തതയും, തേക്കിൻകാട് മൈതാനത്തിൽ അലതല്ലുന്ന ജനസാഗരവും, തൃശൂർ പൂരമെന്ന മതേതര കൂട്ടായ്മയുടെ മനോഹരമായ ആകാശവുമാണ് ഈ മണ്ണിന്റെ ആത്മാവ്. കുടമാറ്റത്തിലെ വർണ്ണക്കാഴ്ചകളും പുലിക്കളിയുടെ ജനകീയോത്സവങ്ങളും മാത്രമല്ല; കേരള സാഹിത്യ അക്കാഡമിയും സംഗീത നാടക അക്കാഡമിയും സ്‌കൂൾ ഒഫ് ഡ്രാമയുമെല്ലാം ഈ നഗരത്തിന് നൽകുന്നത് സാംസ്‌കാരികമായ വലിയൊരു തലയെടുപ്പാണ്. എങ്കിലും, കാലത്തിന്റെ അതിവേഗത്തിലുള്ള ഓട്ടത്തിനിടയിൽ ഈ നഗരത്തിന് അതിന്റെ ഗ്രാമീണ തനിമയും പൈതൃകത്തിന്റെ ഭംഗിയും നഷ്ടപ്പെടുകയാണോ എന്നൊരു നിശ്ശബ്ദമായ ആശങ്ക ഉയരുന്നുണ്ട്.
പൂരങ്ങളുടെ പൂരവും കലകളുടെ സമന്വയവും ഭാഷയുടെയും സാഹിത്യത്തിന്റെയും തനിമയും ഒരു പോലെ തുടിക്കുന്ന തൃശൂർ കേവലം ഒരു ഭൂപ്രദേശമല്ല, മറിച്ച് ഓരോ മലയാളി മനസിന്റെയും സാംസ്‌കാരിക പ്രതിഫലനമാണ്. എന്നാൽ, കാലത്തിന്റെ കുത്തൊഴുക്കിലും ആധുനികവത്കരണത്തിന്റെ അതിപ്രസരത്തിലും തൃശൂരിന് അതിന്റെ പരമ്പരാഗതമായ തനിമ നഷ്ടപ്പെടുന്നുവോ എന്ന ആശങ്ക ഉയരുന്നു. വ്യവസായിക-വാണിജ്യ മുന്നേറ്റം നാടിന് അനിവാര്യമാണെങ്കിലും, നാടിന്റെ തനിമ ബലികഴിച്ചുള്ള വളർച്ച അപൂർണമാണ്. തൃശൂരിന്റെ സാംസ്‌കാരിക തനിമ വരുംതലമുറയ്ക്കായി നിലനിറുത്താനും അതിന്റെ മാറ്റ് വർദ്ധിപ്പിക്കാനും ലക്ഷ്യബോധത്തോടെയുള്ള ഇടപെടൽ വേണ്ടതുണ്ട് . തൃശൂർ എന്ന് കേൾക്കുമ്പോൾ ഏതൊരു മലയാളിയുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് തൃശൂർ പൂരമാണ്.
കുടമാറ്റത്തിന്റെ വർണ്ണക്കാഴ്ചകളും ഇലഞ്ഞിത്തറ മേളത്തിന്റെ ആവേശവും വെടിക്കെട്ടുകളുടെ അലയൊലികളും ഒത്തുചേരുന്ന ആ പെരുമ വെറുമൊരു ആഘോഷമല്ല. മറിച്ച്, ജാതി-മത ചിന്തകൾക്കതീതമായ മനുഷ്യബന്ധങ്ങളുടെ അപൂർവമായ കൂട്ടായ്മയാണ്. പൂരത്തിന് പുറമെ, പുലിക്കളി, കുതിരകളി, വേലകൾ, നാടൻ കലാമേളകൾ തുടങ്ങി തൃശൂരിന്റെ സ്വന്തമായ എത്രയോ കലാരൂപങ്ങളുണ്ട്. പുറമേ, കേരള സാഹിത്യ അക്കാഡമി, സംഗീത നാടക അക്കാഡമി, ലളിതകലാ അക്കാഡമി, പ്രശസ്തമായ സ്കൂൾ ഒഫ് ഡ്രാമ എന്നിവയുടെ ആസ്ഥാനമായി നിലകൊള്ളുന്നത് സാംസ്‌കാരിക വിലാസത്തിന് ആക്കം കൂട്ടുന്നു.
ആധുനികതയുടെ വെല്ലുവിളി
ഇന്ന് നഗരവത്കരണം തൃശൂരിന്റെ മുഖച്ഛായ മാറ്റുന്നു. കോൺക്രീറ്റ് കെട്ടിടങ്ങളും ട്രാഫിക് കുരുക്കും വൻകിട വാണിജ്യ സമുച്ചയങ്ങളും വർദ്ധിക്കുമ്പോൾ തൃശൂരിന്റെ പരമ്പരാഗതമായ ശാന്തതയ്ക്കും കലാപരമായ അന്തരീക്ഷത്തിനും തിരിച്ചടിയാകുന്നു. തൃശൂരിലെ പഴയ തറവാടുകൾ, ഓടുമേഞ്ഞ പൈതൃക കെട്ടിടങ്ങൾ, പരമ്പരാഗത അങ്ങാടികൾ എന്നിവ വേഗത്തിൽ അപ്രത്യക്ഷമാകുന്നു. നൂറ്റാണ്ടുകൾ പിന്നിട്ട പല കെട്ടിടങ്ങളും പഴകിയെന്ന പേരിൽ പൊളിച്ചുമാറ്റുന്നു. ചിലത് സംരക്ഷണമില്ലാതെ ക്ഷയിക്കുന്നു. പാശ്ചാത്യരാജ്യങ്ങളിൽ ഇവയെല്ലാം വിനോദസഞ്ചാരത്തിന്റെ ഭാഗമായി പുതുമയോടെ അവതരിപ്പിക്കുമ്പോഴാണ് ഈ കെട്ടിടങ്ങൾ നാശോന്മുഖമാകുന്നത്.
സ്വരാജ് റൗണ്ടിന്റെ മാറ്റം
നഗരത്തിന്റെ ജീവനാഡിയായ സ്വരാജ് റൗണ്ടും വടക്കുന്നാഥ ക്ഷേത്രമൈതാനവും പഴയ തനിമയില്ലാതെ കിടക്കുന്നു. മൈതാനത്തിന്റെ ഹരിതാഭയും വിശാലതയും കാത്തുസൂക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്.
അടിയന്തരമായി വേണ്ടത്
തൃശൂരിന്റെ മാറ്റ് കൂട്ടാൻ സമഗ്രവും ദീർഘവീക്ഷണമുള്ളതുമായ പ്രവർത്തനം ആവശ്യമാണ്. ഭരണകൂടവും സാംസ്കാരിക സംഘടനകളും പൊതുജനങ്ങളും കൈകോർത്താലേ ഇത് സാദ്ധ്യമാകൂ.
പൈതൃക സംരക്ഷണ നിയമം നടപ്പിലാക്കുക
നഗരത്തിനുള്ളിലെ പ്രധാന പൈതൃക മേഖലകളെ കണ്ടെത്തി പ്രഖ്യാപിക്കണം. വടക്കുന്നാഥ ക്ഷേത്ര പരിസരം, പഴയ അങ്ങാടികൾ, സാഹിത്യ അക്കാഡമി പരിസരം തുടങ്ങിയ പ്രദേശങ്ങളിലെ കെട്ടിട നിർമ്മാണങ്ങൾക്ക് പ്രത്യേക പൈതൃക മാനദണ്ഡം നിഷ്കർഷിക്കണം. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് പകരം അവയെ പുനരുദ്ധരിച്ച് സാംസ്‌കാരിക കേന്ദ്രങ്ങളോ മ്യൂസിയങ്ങളോ ആക്കി മാറ്റാം.
തേക്കിൻകാട് മൈതാന സംരക്ഷണം
തൃശൂരിന്റെ ജീവനാഡിയും സാംസ്‌കാരിക കേന്ദ്രവുമാണ് തേക്കിൻകാട് മൈതാനം. ഇതിനെ മലിനീകരണത്തിൽ നിന്നും കൈയേറ്റങ്ങളിൽ നിന്നും പൂർണമായും മുക്തമാക്കണം. കച്ചവടങ്ങൾക്കും മറ്റ് പരിപാടികൾക്കും കൃത്യമായ നിയന്ത്രണം ഏർപ്പെടുത്തി മൈതാനത്തിന്റെ സ്വാഭാവിക ഭംഗിയും ശുചിത്വവും കാത്തുസൂക്ഷിക്കണം.
കലാപഠനത്തിന് മുൻഗണന
മേളവും പഞ്ചവാദ്യവും ഉൾപ്പെടെയുള്ള വാദ്യകലകളെ ശാസ്ത്രീയമായി നിലനിറുത്താൻ കൂടുതൽ പരിശീലന കേന്ദ്രങ്ങളും സ്കോളർഷിപ്പുകളും നൽകണം. പുലിക്കളി പോലുള്ള ജനകീയ കലാരൂപങ്ങളിൽ പങ്കാളികളാകുന്ന ക്ലബ്ബുകൾക്ക് സാമ്പത്തിക സഹായവും പ്രോത്സാഹനവും നൽകേണ്ടതുണ്ട്.
സാംസ്‌കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുക
തൃശൂരിൽ എത്തുന്ന സഞ്ചാരികൾക്ക് പൂരം നാളുകളിൽ മാത്രമല്ല, വർഷം മുഴുവൻ തൃശൂരിന്റെ സാംസ്‌കാരിക ആഴം അനുഭവിക്കാൻ കഴിയുന്ന തരത്തിൽ ടൂറിസം മാതൃകകൾ തയ്യാറാക്കണം. അക്കാഡമികൾ കേന്ദ്രീകരിച്ച് സ്ഥിരം നാടകമേളകൾ, ലളിതകലാ പ്രദർശനങ്ങൾ, വാദ്യകലാ പരിപാടികൾ എന്നിവ സംഘടിപ്പിക്കാം.
മാറ്റു കൂട്ടാൻ പദ്ധതികൾ
തൃശൂരിന്റെ സാംസ്‌കാരിക തനിമ നിലനിറുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഓ.ജെ ജനീഷ് കഴിഞ്ഞദിവസം കേരളകൗമുദിയോട് പറഞ്ഞിരുന്നു . തൃശൂരിന്റെ പൈതൃകവും സാംസ്കാരിക തനിമയും എല്ലാം നിലനിറുത്തുന്നതിന് സമഗ്രമായ പദ്ധതി ഉണ്ടാക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് മന്ത്രി ആവർത്തിച്ചു വ്യക്തമാക്കുന്നു. തുറന്ന സാംസ്‌കാരിക വേദികൾ, ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പുനരുജ്ജീവനം എന്നിവയെല്ലാം പദ്ധതിയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |