
വി.പി.മേനോൻ, സർ ചേറ്റൂർ ശങ്കരൻ നായർ, കെ.പി.എസ്.മേനോൻ, എം.കെ.നാരായണൻ, കെ.ശങ്കരൻ നായർ എന്നിങ്ങനെ രാജ്യത്തിന്റെ ഭരണ, രാഷ്ട്രീയ, നയതന്ത്ര മേഖലയുടെ ഗതിവിഗതികളെ നിയന്ത്രിച്ച നിരവധി പ്രമുഖർക്ക് ജന്മം നൽകിയ മണ്ണാണ് ഒറ്റപ്പാലം. നയതന്ത്ര ലോകം മുതൽ ഇപ്പോൾ,ബഹിരാകാശത്തേക്കുവരെ ഒറ്റപ്പാലത്തിന്റെ പെരുമ ഉയരുന്നു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഒരിക്കൽ ഒറ്റപ്പാലത്തെ വിശേഷിപ്പിച്ചത് 'ഇന്ത്യാരാജ്യത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ചവരുടെ നാട്' എന്നാണ്.
ഇങ്ങനെ ചരിത്രത്താളുകളിൽ ഇടംപിടിച്ചവരുടെ പട്ടികയിൽ ഏറ്റവുമൊടുവിൽ എത്തിയത് ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോനാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ മലയാളി പ്രസിഡന്റും, ഒറ്റപ്പാലത്തുകാരനുമായ സർ സി.ശങ്കരൻ നായരുടെ ചേറ്റൂർ കുടുംബത്തിൽ നിന്നാണ് അനിൽ മേനോൻ ബഹിരാകാശത്ത് ഒറ്റപ്പാലത്തിന്റെ പെരുമ എത്തിക്കുന്നത്. ശങ്കരൻ നായരുടെ കൊച്ചുമകളുടെ മകനാണ് അനിൽ മേനോൻ. പാതി മലയാളിയായ അനിൽ മേനോൻ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്.
വി.പി.മേനോൻ
സ്വതന്ത്ര ഇന്ത്യയിൽ ലയിക്കാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങളെ മെരുക്കാൻ സർദാർ വല്ലഭായ് പട്ടേലിന്റെ വലംകൈയായി പ്രവർത്തിച്ച വാപ്പാല പങ്കുണ്ണി മേനോൻ എന്ന വി.പി.മേനോൻ
ഒറ്റപ്പാലത്തിന്റെ പെരുമ രാജ്യത്ത് പടർത്തിയ കരുത്തുറ്റ വ്യക്തിത്വമാണ്.
സർ ചേറ്റൂർ ശങ്കരൻ നായർ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷപദവി അലങ്കരിച്ച (1897) ഏക മലയാളിയായ ചരിത്ര പുരുഷനാണ് സർ ചേറ്റൂർ ശങ്കരൻ നായർ. ബ്രിട്ടീഷ് ഭരണകാലത്ത് വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗൺസിൽ അംഗവുമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽ ഇരുപതിൽപരം വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മഹാനായ മലയാളി. സ്വാതന്ത്ര്യസമരകാലത്തു ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ഉന്നതപദവി ഉപേക്ഷിച്ച മാതൃകാ പുരുഷൻ കൂടിയാണ്. മലയാളിയുടെ അഭിമാനമായ ഡോ.അനിൽ മേനോൻ ചേറ്റൂർ കുടുംബത്തിലെ നാലാം തലമുറയിൽപ്പെട്ട വ്യക്തിയാണ്.
കെ.പി.എസ്.മേനോൻ
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദേശകാര്യ സെക്രട്ടറി എന്ന ഉന്നത പദവി അലങ്കരിച്ച
കെ.പി.എസ്.മേനോനും ഒറ്റപ്പാലത്തിന്റെ പെരുമ നയതന്ത്ര ലോകത്ത് ഉയർത്തിപ്പിടിച്ച മഹാപുരുഷനാണ്. അദ്ദേഹത്തിന്റെ മകൻ കെ.പി.എസ്. മേനോൻ (ജൂനിയർ) ചൈനയിലെ സ്ഥാനപതിയായി സേവനമനുഷ്ഠിച്ച് നയതന്ത്ര രംഗത്ത് കെ.പി.എസ്.മേനോൻ സീനിയറിന് പിൻഗാമിയായി. കെ.പി.എസ്.മേനോന്റെ ചെറുമകൻ ശിവശങ്കർ മേനോനും ചൈനയിലെ അംബാസഡറും, വിദേശകാര്യ സെക്രട്ടറിയും, പിന്നീട് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു.
എം.കെ.നാരായണൻ
മായങ്കോട് കേളത്ത് നാരായണൻ എന്ന എം.കെ.നാരായണൻ
2005 മുതൽ 2010 വരെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു.
2010 മുതൽ 2014വരെ പശ്ചിമ ബംഗാൾ ഗവർണറായും സേവനമനുഷ്ഠിച്ചു.
പദ്മശ്രീ ബഹുമതി നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
കെ. ശങ്കരൻ നായർ
നയതന്ത്രജ്ഞനും, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ 'റോ'യുടെ ഡയറക്ടറുമായിരുന്നു കേണൽ മേനോൻ എന്ന് അറിയപ്പെടുന്ന കെ.ശങ്കരൻ നായർ. 1986 മുതൽ 1988 വരെ സിംഗപ്പൂരിലെ ഇന്ത്യൻ ഹൈകമ്മീഷണറുമായിരുന്നു. ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ 'റോ'യുടെ ഓപ്പറേഷനിൽ മുഖ്യ പങ്കു വഹിച്ചു. 1983ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു.
കുഞ്ചൻ നമ്പ്യാർ മുതൽ
മാണി മാധവചാക്യാർ വരെ
മഹാകവി കുഞ്ചൻ നമ്പ്യാർക്ക് ജന്മം നൽകിയ കലക്കത്ത് ഭവനം ഒറ്റപ്പാലത്തെ ലക്കിടി കിള്ളികുറുശ്ശി മംഗലത്താണ്. കൂത്ത്, കൂടിയാട്ടം കലയിലെ ആചാര്യ മുഖം മാണി മാധവചാക്യാരും, മകൻ പി.കെ.നാരായണൻ നമ്പ്യാരും, സഹോദരൻ പി.കെ.ജി.നമ്പ്യാരും ഒറ്റപ്പാലത്തിന്റെ കലാപൈതൃകം ഉയർത്തി പിടിച്ചവരാണ്. ഒ.വി.വിജയനും, ഒളപ്പമണ്ണയും, വള്ളത്തോളും,വി.കെ.എന്നും, എം.ടി.യും, അക്കിത്തവും ഒറ്റപ്പാലത്തിന്റെ ഒരു വിളിപ്പാടകലെ ജീവിച്ച് മൺമറഞ്ഞ സാഹിത്യ പ്രതിഭകളാണ്. പി.കുഞ്ഞിരാമൻ നായർ അടക്കമുള്ള കവികളും ഒറ്റപ്പാലത്തിന്റെ നിളാതീരത്ത് ഉപാസകരായി ജീവിച്ച് കടന്നുപോയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |