
ഗുജറാത്തിൽ വിജയിച്ച ആനന്ദ് മോഡലിൽ നിന്ന് ഉൾക്കൊണ്ട പ്രചോദനത്തിൽ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ കാലത്താണ് രാജ്യവ്യാപകമായി ഓപ്പറേഷൻ ഫ്ലഡ് എന്ന മുദ്രാവാക്യവുമായി നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് സ്ഥാപിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ അവഗണിക്കപ്പെട്ടെങ്കിലും രണ്ടാംഘട്ടത്തിൽ കേരളവും ഉൾപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും,
കൃഷിവകുപ്പ് മന്ത്രി ആയിരുന്ന കെ.ആർ. ഗൗരി അമ്മയും ഇടപെട്ടാണ് ഓപ്പറേഷൻ ഫ്ലഡ് എന്ന ആശയത്തെ കേരളത്തിലേക്ക് വ്യാപിപ്പിച്ചത്. എന്നാൽ അതിനുപിന്നിൽ മറ്റൊരു മലയോര കർഷകന്റെ നിരന്തര പ്രയത്നവും നിശ്ചയദാർഢ്യവും ഉണ്ടായിരുന്നുവെന്ന യാഥാർത്ഥ്യം വിസ്മരിക്കാനാവില്ല. കോതമംഗലം വാരപ്പെട്ടി തേക്കിലക്കാട്ട് വീട്ടിൽ ടി.പി. മർക്കോസ് എന്ന കോളേജ് അദ്ധ്യാപകനായിരുന്നു ആ നിയോഗം കൈവന്നത്.
1980കളിലാണ് ദേശീയ ക്ഷീരവികസന പദ്ധതിയുടെ പാതപിന്തുടർന്ന് 'മിൽമ' എന്ന പേരിൽ അറിയപ്പെടുന്ന കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷൻ രൂപം കൊള്ളുന്നത്. 1960കളിൽ ഗുജറാത്തിലെ കെയ്റ ജില്ലയിൽ സഹകരണാടിസ്ഥാനത്തിൽ ഉല്പ്പാദനം, സംഭരണം, സംസ്ക്കരണം, വിപണനം എന്ന സംയോജിത സമീപനം സ്വീകരിച്ച കർഷക ഉടമസ്ഥതയിലുള്ള ആനന്ദ് അമുൽ സഹകരണ സംഘത്തിന്റെ വിജയഗാഥയിൽ നിന്നുൾക്കൊണ്ട പ്രചോദനമാണ് കേരളത്തിലെ ക്ഷീരവിപ്ലവത്തിനും നിതാനമായത്. ഇന്ത്യയിൽ ക്ഷീരവിപ്ലവത്തിന് നാന്ദികുറിച്ച ആനന്ദ് അമൂലിന്റെ സ്ഥാപകൻ കോഴിക്കോട് സ്വദേശിയും മലയാളിയുമായ വർഗീസ് കുര്യനായിരുന്നുവെന്നതും മിൽമയുടെ വിജയഗാഥയ്ക്കൊപ്പം എക്കാലവും സ്മരിക്കപ്പെടുന്ന ചരിത്രമാണ്.
ആനന്ദ് മോഡലിൽ നിന്ന് ഉൾക്കൊണ്ട് പ്രചോദനത്തിൽ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ കാലത്താണ് രാജ്യവ്യാപകമായി ഓപ്പറേഷൻ ഫ്ലഡ് എന്ന മുദ്രാവാക്യവുമായി നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് സ്ഥാപിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ അവഗണിക്കപ്പെട്ടെങ്കിലും രണ്ടാംഘട്ടത്തിൽ കേരളവും ഉൾപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും, കൃഷിവകുപ്പ് മന്ത്രി ആയിരുന്ന കെ.ആർ. ഗൗരി അമ്മയും ഇടപെട്ടാണ് ഓപ്പറേഷൻ ഫ്ലഡ് എന്ന ആശയത്തെ കേരളത്തിലേക്ക് വ്യാപിപ്പിച്ചത്. എന്നാൽ അതിനുപിന്നിൽ മറ്റൊരു മലയോര കർഷകന്റെ നിരന്തര പ്രയത്നവും നിശ്ചയദാർഢ്യവും ഉണ്ടായിരുന്നുവെന്ന യാഥാർത്ഥ്യം വിസ്മരിക്കാനാവില്ല. കോതമംഗലം വാരപ്പെട്ടി തേക്കിലക്കാട്ട് വീട്ടിൽ ടി.പി. മർക്കോസ് എന്ന കോളേജ് അദ്ധ്യാപകനായിരുന്നു ആ നിയോഗം കൈവന്നത്.
മന്ത്രി കെ.ആർ. ഗൗരിയമ്മ ഗുജറാത്തിൽ നേരിട്ടുപോയി ഡോ. കുര്യനുമായി സംസാരിച്ചാണ് പദ്ധതി കേരളത്തിലേക്ക് വ്യാപിപ്പിക്കാനുള്ള രൂപരേഖ തയ്യാറാക്കിയത്. ഇതനുസരിച്ച് പ്രാദേശിക തലത്തിൽ ക്ഷീര കർഷക സഹകരണ സംഘങ്ങൾ രൂപീകരിക്കുക എന്നതായിരുന്നു ആദ്യ പടി. സംസ്ഥാനതലത്തിൽ കേരള മിൽക്ക് കോ-ഓപ്പറേറ്റീവ് ഫെഡറേഷനും അതിനുകീഴിൽ തിരുവനന്തപുരവും എറണാകുളവും കേന്ദ്രീകരിച്ച രണ്ട് മേഖല യൂണിയനുകളും രൂപീകരിച്ചു. അതിന്റെ ചെയർമാനായി വകുപ്പ് സെക്രട്ടറിയെയും ബോർഡംഗമായി പ്രയാർ ഗോപാലകൃഷ്ണനെയും നിയമിച്ചു. പിന്നീട് പ്രയാർ ഗോപാലകൃഷ്ണൻ ഫെഡറേഷൻ ചെയർമാനായി. ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂർ ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം മേഖലായൂണിയന് കീഴിൽ പ്രാഥമിക സംഘങ്ങൾ രൂപീകരിക്കുന്നതിനുള്ള ചുമതല കോളേജ് അദ്ധ്യാപകനും കോൺഗ്രസ് പ്രാദേശിക നേതാവുമായിരുന്ന ടി.പി. മർക്കോസിനെ ഏൽപ്പിച്ചു. 1981 കാലത്താണ്. അന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്ന പി.പി. തങ്കച്ചന്റെ നിർബന്ധത്തിലാണ് ടി.പി. മർക്കോസിലേക്ക് ആ നിയോഗമെത്തിയത്. മുമ്പ് കോതമംഗലം മാർ ബേസിൽ ഹൈസ്കൂളിൽ അദ്ധ്യാപകൻ ആയിരുന്നപ്പോൾ സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചുമതല മർക്കോസിനായിരുന്നു. അങ്ങനെ സഹകരണമേഖലയിലെ പ്രവൃത്തി പരിചയവും പുതിയ ചുമതലയിലേക്ക് നയിക്കാൻ കാരണമായി.
മലയോര മേഖലയിൽ നിരന്തരം യാത്രചെയ്ത് ഏറ്റെടുത്ത ഉത്തരവാദിത്വം നൂറുശതമാനം കൃത്യതയോടെ ചെയ്യുക എന്ന ശീലം മർക്കോസിന്റെ കൂടെപ്പിറപ്പാണ്. അതിന്റെ പിന്നിലുള്ള കഷ്ട നഷ്ടങ്ങളെക്കുറിച്ച് അദ്ദേഹം ആലോചിച്ചതേയില്ല. യാത്രാസൗകര്യം തീരെ പരിമിതമായിരുന്നിട്ടും ഇടുക്കിയിൽ ഉൾപ്പെടെ നിരന്തരം സഞ്ചരിച്ച് കർഷകരെ വിളിച്ചുകൂട്ടി ആനന്ദ് മാതൃകയിൽ നിരവധി സഹകരണ സംഘങ്ങൾ രൂപീകരിച്ചു. ആ കൂട്ടത്തിൽ രൂപീകരിച്ച കോഴിപ്പള്ളി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ പ്രസിഡന്റായും ടി.പി. മർക്കോസിനെയാണ് നാട്ടുകാർ തിരഞ്ഞെടുത്തത്. അന്നുമുതൽ ഇന്നോളം 2 മാസത്തെ ഇടവേള ഒഴിച്ച് ആ ചുമതലയിൽ തുടരുകയുമാണ്. ചുരുങ്ങിയ കാലംകൊണ്ട് എറണാകുളം മേഖലയിൽ 600 പ്രാഥമിക സംഘങ്ങൾ രൂപീകരിച്ചു. അത് പിന്നീട് 1500ലേക്ക് ഉയർന്നു. 1985ലാണ് പ്രാഥമിക സംഘങ്ങളുടെ അപ്പെക്സ് ബോഡിയായി സഹകരണ നിയമം അനുസരിച്ച് മേഖലാ യൂണിയൻ രൂപീകരിച്ചത്. അതിന്റെ ബൈലാ തയ്യാറാക്കിയതും രജിസ്ട്രേഷനുമുൾപ്പെടെ നാളുകൾ നീണ്ട പരിശ്രമമുണ്ട്.
ഒരു ഘട്ടത്തിൽ യൂണിയന്റെ നിയമാവലയിലെ ചില വ്യവസ്ഥകളുടെ പേരിൽ നാഷണൽ ഡയറി ബോർഡുമായി തർക്കങ്ങളും ഉണ്ടായി. ഡോ. വർഗീസ് കുര്യൻ ഇടപെട്ടാണ് ആ തർക്കം സഹകാരികൾക്ക് അനുകൂലമായി പരിഹരിച്ചത്. പക്ഷേ പിന്നീട് യൂണിയന്റെ രജിസ്ട്രേഷൻ സംബന്ധിച്ച നൂലാമാലകൾ ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം മാസങ്ങളോളം നീണ്ടുപോയി. തിരുവനന്തപുരത്ത് നേരിട്ടുപോയി വകുപ്പ് മന്ത്രിയെ കണ്ട് പരാതി പറഞ്ഞതും മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് മണിക്കൂറുകൾക്കകം സംഘത്തിന്റെ രജിസ്ട്രേഷൻ നടന്നതുമൊക്കെ മർക്കോസിന്റെ ഓർമ്മയിൽ ഇന്നലെയന്നപോലെ ജ്വലിച്ചുനിൽക്കുന്നുണ്ട്. തുടക്കം മുതൽ 21 വർഷക്കാലം ചെയർമാൻ എന്ന നിലയിൽ മേഖലായൂണിയനെ നയിച്ചതും ടി.എം. മർക്കോസ് ആയിരുന്നു. ഈ കാലഘട്ടത്തിലാണ് മേഖലായുണിയനുകൾക്ക് കീഴിൽ മിൽമയുടെ പ്രവർത്തനം കൂടുതൽ വിപുലീകരിച്ചത്. മുമ്പ് സർക്കാർ നിയന്ത്രണത്തിലായിരുന്ന പാൽ സംഭരണ വിതരണ സംവിധാനം 1983ലാണ് സഹകരണമേഖലയിൽ ഏറ്റെടുത്തത്.
അതോടെ കേരളത്തിലെ യഥാർത്ഥ ക്ഷീരവിപ്ലവം യാഥാർത്ഥ്യമാവുകയായിരുന്നു. എറണാകുളം മേഖലായൂണിയനുകീഴിൽ പാൽ സംഭരിച്ച് വിതരണം ചെയ്യുന്നതിന് എറണാകുളം ഇടപ്പള്ളിയിലും കോട്ടയം കഞ്ഞിക്കുഴിയിലും രണ്ട് ഡയറി യൂണിറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇടുക്കി ജില്ലയിൽ നിന്നുൾപ്പടെ കർഷകരിൽ നിന്ന് സംഭരിക്കുന്ന പാൽ യഥാസമയം ശീതികരണ പ്ലാന്റിൽ എത്തിക്കുക എന്നത് വലിയ പണച്ചെലവും സമയനഷ്ടവും ഉണ്ടാക്കുന്നതായിരുന്നു. ഇത് പരിഹരിക്കാൻ കൂടുതൽ ചില്ലിംഗ് പ്ലാന്റുകളും സംസ്കരണ കേന്ദ്രങ്ങളും ആരംഭിച്ചു. തൃപ്പൂണിത്തുറ, തൃശൂർ, കട്ടപ്പന എന്നിവിടങ്ങളിൽ പുതിയ ഡയറി യൂണിറ്റും ചാലക്കുടി, മൂവാറ്റുപുഴ, മങ്ങാട്ടുപടി, രാജകുമാരി എന്നിവിടങ്ങളിൽ പുതിയ ചില്ലിംഗ് പ്ലാന്റുകളും ആരംഭിച്ചു. തൃപ്പൂണിത്തുറയിൽ 18 സ്വകാര്യ വ്യക്തികളുടെ വീടും സ്ഥലവും ഉൾപ്പെടെ ഏറ്റെടുത്താണ് പുതിയ സംസ്കരണ യൂണിറ്റ് ആരംഭിക്കുന്നത്. യാതൊരു പരാതിക്കും ഇടനൽകാതെ ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ടപരിഹാരവും ഏറ്റെടുത്ത എല്ലാ കുടുംബങ്ങളിൽ നിന്നും ഓരോരുത്തർക്ക് മിൽമയിൽ ജോലിയും നൽകിയത് ഏറെ മാതൃകാപരമായിരുന്നു.
അസംഘടിതമായി ചിതറിക്കിടന്ന കേരളത്തിലെ ക്ഷീരവ്യവസായത്തിന് പുത്തനുണർവ് പകർന്ന സഹകരണപ്രസ്ഥാനം സാമൂഹ്യ സാംസ്കാരി കാർഷിക മേഖലകൾക്കും പുതിയ ദിശാബോധം നൽകുന്നതുകൂടിയായിരുന്നു. പ്രാഥമിക സംഘങ്ങളിൽ കുറഞ്ഞത് 3 പേർക്ക് വീതം സ്ഥിരം ജോലി ലഭിക്കുന്ന സാഹചര്യമുണ്ടായി. എറണാകുളം മേഖലായൂണിയനുകീഴിലുള്ള പ്ലാന്റുകളിൽ മാത്രം 2000ൽപ്പരം ആളുകൾ ജോലി ചെയ്യുന്നുണ്ട്. അതോടൊപ്പം ക്ഷീര കർഷകർക്ക് ക്ഷേമനിധി, കുറഞ്ഞത് 5 വർഷമെങ്കിലും തുടർച്ചയായി പ്രാഥമിക ക്ഷീരസംഘത്തിൽ പാൽ നൽകുന്ന കർഷകർക്ക് 60 വയസ് തികയുമ്പോൾ പെൻഷൻ, പാലിന് ഇൻസെന്റീവ്, ചികിത്സാ സഹായം, മരണാനന്തരചടങ്ങുകൾക്ക് സാമ്പത്തിക സഹായം, ഓണക്കാലത്ത് പ്രത്യേക ആനുകൂല്യങ്ങൾ, ക്ഷീര കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, കന്നുകാലികൾക്ക് ഇൻഷ്വറൻസ്, കാലിത്തീറ്റ നിർമ്മാണം തുടങ്ങി കർഷകരുടെ ക്ഷേമം മുൻനിർത്തി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതിന് പിന്നിൽ ടി.പി. മർക്കോസിന്റെ ദീർഘവീക്ഷണവും നേതൃപാടവവുമുണ്ട്. ഒരു ഘട്ടത്തിൽ മേഖലായൂണിയനുകീഴിൽ മൃഗഡോക്ടർമാരും ഉണ്ടായിരുന്നു. ക്ഷീരകർഷകർക്ക് ഏറ്റവും എളുപ്പത്തിൽ സേവനം നൽകുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ എതിർപ്പുകാരണം ഈ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു. സാധാരണ ഗതിയിൽ കന്നുകാലികൾക്ക് കൃത്രിമ ബീജസങ്കലനം നടത്താൻ മൃഗാശുപത്രികളെയാണ് കർഷർ ആശ്രയിക്കുന്നത്. സമയബന്ധിതമായി സേവനം ലഭിക്കുന്നതിന് പല ബുദ്ധിമുട്ടുകളും നേരിട്ടപ്പോൾ എറണാകുളം മേഖല യൂണിയൻ മുൻകൈ എടുത്ത് യുവാക്കളെ റിക്രൂട്ട് ചെയ്ത് മാട്ടുപ്പെട്ടി ഇൻഡോസ്വിസ് പ്രോജക്ടിൽ അയച്ച് പരീശീലനം നൽകി രംഗത്തിറക്കി. അതും പിന്നീട് മൃഗസംരക്ഷണ വകുപ്പിന്റെ എതിർപ്പിൽ അപ്രസക്തമായി. അന്ന് പരിശീലനം ലഭിച്ച ചിലർ ഇന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്.
പ്രൊഫ. ടി.പി. മർക്കോസ്
കോതമംഗലത്തെ തേക്കിലക്കാട്ട് എന്ന പുരാതന കർഷക കുടുംബത്തിലാണ് ടി.പി. മർക്കോസ് ജനിച്ചത്. പരമ്പാഗത കർഷകരായി പുരവത്ത്, ഏലി ദമ്പതികളുടെ 9 മക്കളിൽ ഏഴാമൻ. പഠിക്കാൻ മിടുക്കനായിരുന്നെങ്കിലും കുടുംബത്തിലെ സാമ്പത്തിക പരിമിതികൾ കാരണം പത്താം ക്ലാസ് കഴിഞ്ഞ് കോളേജിൽ ചേർന്ന് പഠിക്കണമെന്ന മോഹം പൂവണിഞ്ഞില്ല. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ടി.ടി.സിക്ക് ചേർന്നു. 1961ൽ ടി.ടി.സി ഫസ്റ്റ് ക്ലാസിൽ പാസായി പുറത്തിറങ്ങിയ ഉടൻ 19ാം വയസിൽ കോതമംഗലം മാർബേസിൽ മിഡിൽ സ്കൂൾ അദ്ധ്യാപകനായി നിയമനം ലഭിച്ചു. അക്കാലത്താണ് തന്നിലെ സഹകാരിയെ വിളിച്ചുണർത്തിക്കൊണ്ട് സ്കൂൾ സഹകരണ സംഘത്തിന്റെ സെക്രട്ടിയായി സേവനമനുഷ്ഠിച്ചത്. രണ്ടുവർഷത്തിന് ശേഷം മലയാളം വിദ്വാൻ പ്രിലിമിനറി പരീക്ഷയും 1965ൽ ഫൈനൽ പരീക്ഷയും പാസായി. തൊട്ടടുത്ത വർഷം ഇതോടൊപ്പം ഇംഗ്ലീഷ് പരീക്ഷയും പാസായി ബി.എ ബിരുദം കരസ്ഥമാക്കി. അങ്ങനെ ഹൈസ്കൂൾ അദ്ധ്യാപകനായി പ്രമോഷൻ ലഭിച്ചെങ്കിലും അതുകൊണ്ട് മാത്രം തൃപ്തിപ്പെടാൻ മർക്കോസ് തയ്യാറായില്ല.
1969ൽ ജോലിയിൽ നിന്ന് അവധിയെടുത്ത് എം.എയ്ക്ക് ചേർന്നു. തുടർന്ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഇതോടൊപ്പം കോളേജ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, ട്രഷറർ, വൈസ് മെൻസ് ക്ലബ്ബ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചുവരുമ്പോഴാണ് ഗുജറാത്തിലെ ആനന്ദ് മോഡലിന്റെ മലനാട് പതിപ്പിലേക്ക് നിയുക്തനായത്. 1981ൽ തുടക്കം കുറിച്ച കോഴിപ്പള്ളി ക്ഷീരസംഘം പ്രസിഡന്റ്,റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി പ്രസിഡന്റ് എന്നി നിലകളിൽ പൊതുരംഗത്തും കന്നുകാലി വളർത്തലും കാർഷിക വൃത്തിയും ഗൃഹഭരണവുമൊക്കെയായി 87ാം വയസിലും ടി.സി. മർക്കോസ് തിരക്കിലാണ്. വീട്ടമ്മയായ സൂസനാണ് ഭാര്യ. മക്കൾ: ഡോ. എൽദോ മർക്കോസ്, മഞ്ജു. മരുമക്കൾ: ഡോ. കവിത, ജിജു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |