
വർഷങ്ങളായി രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന കോഴിക്കോട് - കൊല്ലഗൽ ദേശീയപാത 766ലെ കർണ്ണാടക വനത്തിൽ വ്യാഴാഴ്ച രാത്രി നിറയെ യാത്രക്കാരുമായെത്തിയ കെ.എസ്. ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടത് വാർത്തയായിരിക്കുന്നു.മൈസൂരിൽ നിന്ന് പുറപ്പെട്ട കെ.എസ്. ആർ.ടി.സിയുടെ സ്കാനിയ ബസിന്റെ എൻജിൻ ഭാഗത്ത് നിന്ന് പുക വൻ തോതിൽ ഉയർന്നതിനെ തുടർന്നാണ് ബന്ദിപ്പൂർ വനപാതയിൽ രാത്രി ബസ് നിർത്തിയിട്ടത്.എൻജിൻ ഭാഗത്ത് നിന്ന് വൻ തോതിൽ പുക ബസിന്റെ ഉളളിലേക്ക്കും വ്യാപിച്ചു. ഇതോടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ബസിനകത്ത് നിന്ന് യാത്രക്കാർ സീറ്റിനരികിലെ ജനാലകൾ കൂടി പുറത്തേക്ക് ചാടി.ബസിന് തീ പിടിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് യാത്രക്കാർ പുറത്തേക്ക് ചാടിയത്.എന്നാൽ കൊടും വനത്തിലെ റോഡിലേക്കാണ് ചാടുന്നതെന്ന് അധികമാരും ഓർത്തതുമില്ല.പകൽ പോലും കാട്ടാനകളും പുലികളും ഉൾപ്പെടെ വന്യമൃഗങ്ങൾ നിരത്തിലിറങ്ങുന്ന ഘോര വനത്തിലെ നിരത്തിൽ രാത്രിയിൽ യാത്രക്കാർ അപകടത്തിൽപ്പെട്ടാലുളള അവസ്ഥ ഒന്നാലോചിച്ച് നോക്കൂ.നെറ്റ് വർക്ക് കവറേജ് ഇല്ലാത്ത സ്ഥലമായതിനാൽ ആർക്കും പുറം ലോകവുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല.മുത്തങ്ങ ചെക്ക് പോസ്റ്റിൽ നിന്ന് പതിനഞ്ച് കിലോ മീറ്റർ അകലെയുളള ബന്ദിപ്പൂർ ടൈഗർ റിസർവിന് സമീപമാണ് ബസ് തകരാറിലായത്. സുൽത്താൻ ബത്തേരി ഡി.വൈ.എസ്.പി എം.അബ്ദുൾ കരീമിന്റെെ അവസരോചിതമായ ഇടപെടൽ കാരണം സത്രീകളും കുട്ടികളും ഉൾൾപ്പെടെയുളള 32 യാത്രക്കാരെയും മറ്റൊരു ബസിൽ രക്ഷിച്ച് സുരക്ഷിതമായി എത്തിച്ചിരിക്കുന്നു.ഇതിന് നിമിത്തമായത് ബസിലെ യാത്രക്കാരിയായ മൈസൂർ ഓൾ ഇന്ത്യാ സ്പീച്ച് ആന്റ് ഹിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ളാർക്ക് ദീപിക ആർ മറ്റൊളുടെ ഫോണിൽ നിന്ന് അച്ഛനായ ആലപ്പുഴ ചേർത്തലയിലെ ചിറപ്പുരത്ത് പ്രദീപിനെ വിളിച്ച് വിവരങ്ങൾ കൈമാറിയപ്പോഴായിരുന്നു.നേവൽ ബെയ്സിലെ റിട്ട. ഫോർമാനായ പ്രദീപ് ഗൂഗിൾ സെർച്ച്: ചെയ്താണ് ബത്തേരി ഡി.വൈ.എസ്.പിയുടെ നമ്പർ കരസ്ഥമാക്കുന്നത്. കെ.എസ്. ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട വിവരം രാത്രി പത്തരയോടെ തന്നെ ആലപ്പുഴയിൽ നിന്ന് പ്രദീപ് ഡി.വൈ.എസ്.പിക്ക് കൈമാറി. ഭയപ്പേടേണ്ടെന്നും മുഴുവൻ യാത്രക്കാരെയും രക്ഷപ്പെടുത്താമെന്ന് ഡി.വൈ.എസ്.പി പ്രദീപിന് ഉറപ്പ് നൽകി. ഡി.വൈ.എസ്.പി സുൽത്താൻബത്തേരി കെ. എസ്. ആർ.ടി.സി അധികൃതരോട് യാത്രക്കാരെ കൊണ്ടുവരാനുളള ഇന്റർ സ്റ്റേറ്റ് പെർമിറ്റുളള ഒരു ബസ് റെഡിയാക്കാൻ നിർദ്ദേശം നൽകി. കെ.എസ്. ആർ.ടി.സി അധികൃതർ നിമിഷ നേരം കൊണ്ട് തന്നെ ഒരു ഡീലക്സ് ബസും ഏർപ്പാട് ചെയ്തു. ഒരു മാസം മുമ്പ് ഇതേ പോലെ വനത്തിൽ യാത്രക്കാർ അകപ്പെട്ടപ്പോൾ രാത്രി യാത്ര നിരോധനം ഉളള വന പാതയിലേക്ക് കടത്തി വിടാൻ കർണ്ണാടക അധികൃതർ തയ്യാറായില്ല.പൊലീസ് സംഘം ഡീലക്സ് ബസുമായി കെ.എസ്.ആർ.ടി.അധികൃതരെയും കൊണ്ട് ചെക്ക് പോസ്റ്റിൽ എത്തിയപ്പോൾ കടത്തിവിടാൻ പറ്റില്ലെന്ന് കർണ്ണാടക ചെക്ക് പോസ്റ്റ് അധികൃതർ പറഞ്ഞു.എന്നാൽ അപകട സാദ്ധ്യത പറഞ്ഞപ്പോൾ മാത്രമാണ് ചെക്ക് പോസ്റ്റ് അധികൃതർ ഒടുവിൽ വഴങ്ങിയത്.അരമണിക്കൂർ കൊണ്ട് ഡീലക്സ് ബസുമായി വനത്തിലെ അപകട സ്ഥലത്തെത്തി.പൊലീസിനെയും കെ.എസ്.ആർ.ടി.സി അധികൃതരെയും കണ്ടപ്പോൾ മാത്രമാണ് യാത്രക്കാർക്ക് സമാധാനമായത്.യാത്രക്കാരുടെ വിവരങ്ങളും ഫോൺനമ്പറുകളും ശേഖരിച്ച് പലതവണ ബന്ധപ്പെടാൻ അധികൃതർ ശ്രമിച്ചെങ്കിലും നെറ്റ് വർക്ക് കവറേജ് ഇല്ലാത്തതിനാൽ പറ്റിയില്ല. മദൂർ മുത്തങ്ങ ഗെയ്റ്റുകൾ കടന്നുളള രാത്രിയാത്ര നിലച്ച സമയമായതിനാൽ റോഡിലൂടെ മറ്റ് വാഹനങ്ങൾ ഒന്നും തന്നെ വന്നതുമില്ല.ഭൂരിപക്ഷം പേരുടെയും ഫോണിന് റേഞ്ചും നഷ്ടപ്പെട്ടിരുന്നു.ഈ സമയത്താണ് രക്ഷ പ്രവർത്തനവുമായി പൊലീസും കെ.എസ്. ആർ.ടി.സി അധികൃതരും സ്ഥലത്ത് എത്തുന്നത്. വല്ലാത്ത ഒരു നിമിഷമായിരുന്നു അപ്പോൾ.മുഴുവൻ യാത്രക്കാരെയും കെ.എസ്. ആർ.ടി.സിയുടെ ബസിൽ കയറ്റി.കെ. എസ്. ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ എം.വി. വിപിന്റെ ഇടപെടലിനെ തുടർന്നാണ് ഡിപ്പോയിൽനിന്ന് സൂപ്പർ ഡീലക്സ് ബസ് അയക്കാൻ കഴിഞ്ഞത്. സുൽത്താൻ ബത്തേരി എസ്.ഐ ശ്രീധരന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് വനത്തിലെത്തി യാത്രക്കാരെ രക്ഷപ്പെടുത്തിയത്. എ. എസ്. ഐ രാധാകൃഷ്ണൻ,സി.പി.ഒ മാരായ സുബീഷ്, ജിതിൻ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.സുൽത്താൻ ബത്തേരി സി.ഐ അജീഷ്, മുത്തങ്ങ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടയിലുണ്ടായിരുന്ന എ. എസ്. ഐ ഹംസ,സി.പി.ഒ കണ്ണൻ, എ. എസ്. ഐ സലീം തുടങ്ങിയവരും ദൗത്യത്തിൽ പങ്കാളികളായി.നന്ദി അറിയിച്ച് കൊണ്ട് യാക്കാരുടെയും ബന്ധുക്കളുടെയും നിവരധി ഫോൺ വിളികളാണ് പൊലീസിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. പൊതുവെ പൊലീസും കെ.എസ്. ആർ.ടിയും ഒക്കെ പലപ്പോഴും പഴി കേൾക്കേണ്ടി വരുന്നവരാണ്. എന്നാൽ തികച്ചും മാതൃകാപരമായ പ്രവർത്തനമാണ് രണ്ട് വകുപ്പുകളുടെയും ഭാഗത്ത് നിന്ന് ഉണ്ടായത്. അതും കൊടും വനത്തിൽ രാത്രിയിൽ.
#
രാത്രി യാത്ര നിരോധനം 2009 ജൂലായ് മാസത്തിലാണ് നടപ്പിലാക്കിയത്.ബന്ദിപ്പൂർ വനമേഖലയിൽ സംസ്ഥാന അതിർത്തിയായ മൂലഹള മുതൽ മഥൂർ വരെ 19 കിലോമീറ്റർ ദൂരത്തിലാണ് രാത്രി യാത്ര നിരോധനം നടപ്പാക്കിയത്. രാത്രി 9 മണിമുതൽ പുലർച്ചെ 6മണിവരെയാണ് നിരോധനം. യാത്രാ നിരോധനം വന്നതോടെ സംസ്ഥാനത്തിന് പ്രത്യേകിച്ച് വയനാടിന്റെ വികസനത്തിന് തിരിച്ചടി നേരിട്ടു. പലവതവണ നിരോധനം നീക്കാനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും വിജയം കണ്ടില്ല.കേസ് കോടതിയിലാണ്.മറ്റൊരു സംസ്ഥാന അതിർത്തി പാതയായ ബാവലി മൈസൂർ റോഡിലും രാത്രിയാത്ര നിരോധനം ഉണ്ട്. വൈകിട്ട് ആറ് മണി മുതൽ കാലത്ത് ആറ് മണിവരെയാണ് ഇവിടെ നിരോധനം. മുത്തങ്ങ ബാവലി റൂട്ടുകളിൽ ഇങ്ങനെ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തിയതിനാൽ യാത്രക്കാർ കിലോ മീറ്ററുകൾ അധികം സഞ്ചരിച്ചാണ് ലക്ഷ്യ സ്ഥാനത്ത് എത്തുന്നത്. ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സംസ്ഥാന അതിർത്തികളായ മുത്തങ്ങ വഴിയും ബാവലി വഴിയും രാത്രി യാത്ര നിരോധനം ഉളളത് കൊണ്ട് കേരളത്തിൽ നിന്നും കർണ്ണാടകയിൽ നിന്നുമുളള വാഹനങ്ങൾ രാത്രിയിൽ മാനന്തവാടി തോൽപ്പെട്ടി കുട്ട വഴിയാണ് കടന്ന് പോകുന്നത്.വളരെ കൂടുതൽ ദൂരം ഇത് വഴി സഞ്ചരിക്കേണ്ടി വരുന്നു.കേരളത്തിലും കർണ്ണാടകത്തിലും ഇപ്പോൾ ഭരണം കോൺഗ്രസ് നേതൃത്വത്തിലാണ്.
വർഷങ്ങളായി നിലനിൽക്കുന്ന രാത്രികാല യാത്രാ നിരോധനം നീക്കം ചെയ്യണമെന്ന ആവശ്യം കേരളം ശക്തമായി ഉന്നയിക്കുന്നമുണ്ട്. പ്രശ്നം പരിഹാരത്തിന് ശ്രമിക്കുമെന്ന് പ്രിയങ്കഗാന്ധി എം.പിയും അറിയിച്ചിരുന്നു. രാത്രിയാത്ര നിരോധനം ഉളള വനപാതയിൽ ഇതേ പോലെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് തലവേദന ഉണ്ടാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |