
നാട്ടിലും മറുനാടുകളിലും നടത്തിയ യാത്രകളിലൂടെ ബോദ്ധ്യപ്പെട്ട സത്യങ്ങളെ കുറിക്കുകൊള്ളുന്ന ചോദ്യങ്ങളാക്കുന്ന രാജേഷ് പുത്തൻപുരയിൽ എന്ന ഈ യുവസംവിധായകന്റെ മനസിൽ ഇനിയുമുണ്ട് ഒട്ടേറെ ഹ്രസ്വചിത്രങ്ങൾ. വെറും കച്ചവടമാകരുത്
സിനിമയെന്നും സത്യത്തിന്റെ സൗന്ദര്യമാകണമെന്നും ഇദ്ദേഹം വിശ്വസിക്കുന്നു.
വിശ്വാസങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും വക്താവാകാതെ മനുഷ്യപക്ഷത്തുനിന്ന് ചോദ്യങ്ങൾ തൊടുക്കുന്ന ചലച്ചിത്രപ്രവർത്തകൻ രാജേഷ് പുത്തൻപുരയിൽ മറ്റൊരു അപ്രിയ സത്യത്തിലേക്കു കൂടി ക്യാമറ സൂം ചെയ്യുന്നു. നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന 'ഹിഡൻ കളേഴ്സ് " എന്ന രണ്ടാമത്തെ ഹ്രസ്വചിത്രം പലനിറങ്ങളുടെയും 'തനിനിറം" കാട്ടിത്തരും. വർത്തമാനകാല രാഷ്ട്രീയത്തിന്റെയും മതവിശ്വാസങ്ങളുടെയും കാണാപ്പുറങ്ങളിലേക്കാണ് കൂട്ടിക്കൊണ്ടുപോകുക. ഒരു രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്ന കുടുംബത്തിൽ ജനിക്കുന്ന കുട്ടി സ്വാഭാവികമായും ആ രാഷ്ട്രീയത്തിൽ ആകൃഷ്ടനാകുന്നു. ആ വീടിനൊരു രാഷ്ട്രീയമുണ്ട്. മതത്തിന്റെ കാര്യവും അങ്ങനെതന്നെ. പല ശരികളും അടിച്ചേൽപ്പിക്കപ്പെടുന്നു. മാറി ചിന്തിച്ചാൽ അവൻ തലതെറിച്ച സന്തതിയായേക്കാം. വിശ്വാസങ്ങളെ അന്ധമായി അംഗീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യേണ്ടിവരുന്നആ അവസ്ഥയിലേക്ക് വെളിച്ചം വീശുന്നതാകും ഈ നിശബ്ദചിത്രം. നാട്ടിലും മറുനാടുകളിലും നടത്തിയ യാത്രകളിലൂടെ ബോദ്ധ്യപ്പെട്ട സത്യങ്ങളെ കുറിക്കുകൊള്ളുന്ന ചോദ്യങ്ങളാക്കുന്ന ഈ യുവസംവിധായകന്റെ മനസിൽ ഇനിയുമുണ്ട് ഒട്ടേറെ ഹ്രസ്വചിത്രങ്ങൾ. വെറും കച്ചവടമാകരുത് സിനിമയെന്നും സത്യത്തിന്റെ സൗന്ദര്യമാകണമെന്നും വിശ്വസിക്കുന്നു.
മണിപ്പൂർ ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലവട്ടം യാത്രചെയ്ത രാജേഷ്, പല അപ്രിയസത്യങ്ങളും കണ്ടെത്തി. ഗോത്രവർഗ സംസ്കാരങ്ങളിൽ പലതും നശിക്കുകയാണ്. ആ ഭാഷയും തനിമകളും ഇല്ലാതാകുന്നു. ഇക്കാര്യങ്ങൾ യുണിസെഫിന്റെ റിപ്പോർട്ടിലുമുണ്ട്. മണിപ്പൂരിൽ പുറംലോകമറിയുന്ന മൂന്നു ഗോത്രങ്ങളാണുള്ളത്. എന്നാൽ വേറെയും ചെറു വിഭാഗങ്ങളുണ്ട്. പലതും ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ഗോത്രവർഗ മേഖലകളിൽ എത്തിയാൽ ചൂഷണങ്ങളുടെ ഞെട്ടിക്കുന്ന കാഴ്ചകൾ കാണാനാകും.അധിനിവേശത്തിലൂടെ നഷ്ടപ്പെടുന്നത് വിലമതിക്കാനാവാത്ത മൂല്യങ്ങളാണ്. ഇത് പ്രമേയമാക്കിയൊരു ചിത്രം അടുത്തവർഷം ഉണ്ടാകും. സകല നിറങ്ങളിൽനിന്നും മോചിതനായി പ്രകാശത്തിന്റെ സപ്തവർണങ്ങൾ തിരിച്ചറിയാനാകണമെന്ന് ഇദ്ദേഹം ഓർമ്മിപ്പിക്കുന്നു.
എൽ.കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് സംവിധാനം ചെയ്ത ആദ്യചിത്രമായ 'മെയ്ഡ് ഇൻ" ദേശീയ-അന്തർദേശീയ അവാർഡുകൾ വാരിക്കൂട്ടിയതിനു കാരണവും മറ്റൊന്നല്ല. 12 മിനിറ്റ് ദൈർഘ്യമുള്ള ഈ നിശബ്ദചിത്രം ദാദാ സാഹിബ് ഫാൽക്കെ, ലണ്ടൻ വൈഡ് സ്ക്രീൻ, യു.എസ്.എ ഇൻഡിഫെസ്റ്റ് ഉൾപ്പെടെ 32 രാജ്യാന്തര പുരസ്കാരങ്ങളാണ് നേടിയത്. വാചാലമായ മൗനത്തിന്റെ തീക്ഷ്ണതയും ആഴവും ബോദ്ധ്യപ്പെടുത്തിയ ഈ ചിത്രം കാലാതീതമാകാൻ മറ്റൊരു കാരണംകൂടിയുണ്ട്.
ലോകം മറക്കാൻ ആഗ്രഹിക്കുന്ന കൊവിഡ് കാലത്തെ ഇരുണ്ട യാഥാർത്ഥ്യങ്ങളിലേക്കാണ് മെയ്ഡ് ഇൻ വെളിച്ചംവീശുന്നത്. പലരും പറയാൻ മടിച്ചത് കുറിക്കുകൊള്ളുംവിധം കാട്ടിത്തരികയായിരുന്നു. ലോകചലച്ചിത്രവേദികളിൽ അതുകൊണ്ടുതന്നെയാണ് സ്വീകാര്യത ലഭിച്ചത്. ഇതാരോടുമുള്ള വെല്ലുവിളിയല്ലെന്നും ഒരു കലാകാരന്റെയും ചലച്ചിത്രപ്രവർത്തകന്റെയും നിയോഗമാണെന്നും രാജേഷ് പറയുന്നു. ഫോർട്ട് കൊച്ചിയിലായിരുന്നു ചിത്രീകരണം. ഇന്തോ-ചൈന യുദ്ധത്തിൽ പങ്കെടുത്ത് മനസിനും ശരീരത്തിനും മുറിവുകളേറ്റ് ഏകാന്തജീവിതം നയിക്കുന്ന വയോധികനായ ഒരു സൈനിക ഉദ്യോഗസ്ഥനാണ് കേന്ദ്രകഥാപാത്രം. ചൈന തുടങ്ങിവച്ച മറ്റൊരു നിശബ്ദയുദ്ധത്തെ പ്രതീകാന്മകമായി അവതരിപ്പിക്കുന്നു. തന്റെ ജനാലയിലൂടെ അദ്ദേഹം കാണുന്ന കാഴ്ചകൾ നടക്കുന്ന സത്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളാണ്. ജനാലയ്ക്കപ്പുറത്ത് ഒരു ശവപ്പെട്ടിക്കടയും ശ്മശാനവും കാണാം. കൊവിഡിൽ ഓരോരുത്തരായി മരിച്ചു വീഴുമ്പോൾ മുഴങ്ങുന്ന പള്ളി മണിനാദത്തിന് ശവപ്പെട്ടി കച്ചവടക്കാരൻ കാതോർത്തിരിക്കുന്നു. പലകാര്യങ്ങളും പറയാതെ പറയുന്നു. ഒരു വലിയ സിനിമ നിർമ്മിക്കുന്ന അതേ ഗൗരവത്തോടെയാണ് ഈ ചിത്രം ഒരുക്കിയത്. 60 പേർ പങ്കെടുത്ത ഒഡിഷനിൽനിന്നാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചന്ദ്രനെ കണ്ടെത്തിയത്. ഹ്രസ്വചിത്രങ്ങൾക്ക് ഒരുമിനിറ്റൽ പോലും ആശയം അവതരിപ്പിക്കാനാകും. 2030 ആകുമ്പോഴേക്കും ദൈർഘ്യമുള്ള വലിയ സിനിമയെടുക്കണമെന്നാണ് ആഗ്രഹം. ഇതൊരു കച്ചവടസിനിമയാകില്ല. സാമൂഹിക പ്രതിബദ്ധതയുള്ള സമാന്തരചിത്രമെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം.
ജാലകത്തിനപ്പുറം സ്വപ്നങ്ങളുടെ ആകാശം
എറണാകുളം തെക്കൻ പറവൂർ സ്വദേശിയായ രാജേഷിന്റെ മനസിൽ ചെറുപ്പം മുതൽ സിനിമയുണ്ട്. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം ലഭിച്ചെങ്കിലും ജീവിതസാഹചര്യങ്ങൾ മൂലം ചേരാനായില്ല. എന്നാൽ ഒട്ടേറെ പേരെ കൈപിടിച്ചുയർത്തുന്ന വിദ്യാഭ്യാസ വിദഗ്ദ്ധനാകാൻ കഴിഞ്ഞു. ഒടുവിൽ, കാലം ആ മോഹം സഫലമാക്കി.
കൊച്ചിയിൽ സംഘടിപ്പിച്ച എൽ.കെ. ഷോർട്ട് ഫിലിം ഫെസ്റ്റിവലിലൂടെ കേരളത്തിൽ പുതിയ സിനിമാചരിത്രം രചിച്ചു. അടൂർ ഗോപാലകൃഷ്ണൻ, സിബി മലയിൽ, ടി.വി. ചന്ദ്രൻ തുടങ്ങിയ മലയാളത്തിലെ വിഖ്യാത സംവിധായകർ പൂർണപിന്തുണ നൽകി. പ്രശസ്ത മണിപ്പൂരി സംവിധായകൻ ഹൗബം പവൻ കുമാറാണ് മേള ഉദ്ഘാടനം ചെയ്തത്. 385 പേർക്ക് സർട്ടിഫിക്കറ്റും ഫലകവും വിതരണം ചെയ്തു. കേരളത്തെ ലോകസിനിമയുടെ ആഗ്രഹമാക്കണമെന്ന മോഹം ഉള്ളിലുണ്ട്. ഈ രംഗത്ത് വളർന്നുവരുന്ന ഒട്ടേറെ പ്രതിഭകൾക്ക് അവസരമൊരുങ്ങും. രാജ്യാന്തര ചലച്ചിത്രപ്രതിഭകളുമായി നേരിട്ട് സംവദിക്കാൻ വേദി ലഭ്യമാകും. ചലച്ചിത്രമേളകൾ കേരളത്തിൽ സംഘടിപ്പിക്കുമ്പോൾ ചെലവു കുറയുകയും ചെയ്യും.
അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസിക് സിനിമകൾ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. രാജ്യാന്തര പ്ലാറ്റ്ഫോമായ ഫിലിം ഫ്രീ വേയിൽ എൽ.കെ. ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓസ്കാർ ഉൾപ്പെടെയുള്ള വിഖ്യാത മേളകളിലേക്ക് ചിത്രങ്ങൾ അയയ്ക്കുന്ന പ്ലാറ്റ്ഫോമാണിത്. ഇതേ മാതൃകയിൽ എൽ.കെ. ഫിലിം ഫെസ്റ്റിവൽ എന്ന പ്രത്യേക പ്ലാറ്റ്ഫോം തയ്യാറാക്കിവരികയാണ്. ഇതിൽ മലയാളത്തിലെയും വിദേശങ്ങളിലെയും ക്ലാസിക് ചിത്രങ്ങൾ അപ് ലോഡ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |