SignIn
Kerala Kaumudi Online
Monday, 15 June 2026 2.51 AM IST

വടക്കുകിഴക്കൻ ഇന്ത്യയുടെ പുതിയ ഊർജോദയം

a

പതിറ്റാണ്ടുകളോളം ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശത്തെക്കുറിച്ചുള്ള പൊതുധാരണ അകലം, കലാപങ്ങൾ, പ്രയോജനപ്പെടുത്തപ്പെടാതെ കിടന്ന സാദ്ധ്യതകൾ എന്നിവയെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാൽ, ഇന്ന് ആ കഥ മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ അടിസ്ഥാനസൗകര്യ വികസനം, കണക്ടിവിറ്റിയുടെ വ്യാപനം, സുരക്ഷാ സാഹചര്യത്തിലെ പുരോഗതി, സാമ്പത്തിക ഏകീകരണം എന്നിവയുടെ കരുത്തിൽ ഈ മേഖല ശ്രദ്ധേയമായ ഒരു പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഈ രൂപാന്തരണത്തിന്റെ അടിത്തറ ഇന്ത്യയുടെ തന്ത്രപരമായ കാഴ്ചപ്പാടിലുണ്ടായ നിർണായകമായ മാറ്റമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, മുൻകാല ‘ലുക്ക് ഈസ്റ്റ്’ നയം കൂടുതൽ വിപുലവും ലക്ഷ്യബോധമുള്ളതുമായ ‘ആക്ട് ഈസ്റ്റ്’ നയമായി വികസിച്ചു. ഇന്ത്യയുടെ സാമ്പത്തികവും തന്ത്രപ്രധാനവുമായ മുന്നേറ്റങ്ങളുടെ കേന്ദ്രസ്ഥാനത്താണ് ഈ നയം വടക്കുകിഴക്കൻ മേഖലയെ പ്രതിഷ്ഠിച്ചത്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ റോഡുകൾ, റെയിൽപാതകൾ, വിമാനത്താവളങ്ങൾ, ജലഗതാഗതം, വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾ, ഡിജിറ്റൽ കണക്ടിവിറ്റി എന്നിവയുൾപ്പെടെയുള്ള മേഖലകളിലായി 5 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഈ മേഖലയിലേക്ക് ഒഴുകിയെത്തിയത്. ഇന്ത്യയെയും മ്യാൻമറിനെയും ബംഗാൾ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന കലാദാൻ മൾട്ടിമോഡൽ ട്രാൻസിറ്റ് ട്രാൻസ്പോർട്ട് പദ്ധതി, ഭാവിയിൽ തെക്കുകിഴക്കൻ ഏഷ്യയിലേക്കും വിശാലമായ ഇൻഡോ-പസഫിക് മേഖലയിലേക്കും കൂടുതൽ ആഴത്തിൽ ബന്ധം സൃഷ്ടിക്കുന്ന ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ത്രിരാഷ്ട്ര പാത തുടങ്ങിയ സുപ്രധാന പദ്ധതികൾ വടക്കുകിഴക്കൻ ഇന്ത്യയുടെ സാമ്പത്തിക ഭൂപടത്തെ പുനർരൂപകല്പന ചെയ്യുകയാണ്.

അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം സാമ്പത്തിക പ്രവർത്തനങ്ങളും സജീവമായി. അസാമിൽ ടാറ്റ ഇലക്ട്രോണിക്സ് സ്ഥാപിച്ചുകൊണ്ടിരിക്കുന്ന 27,000 കോടിയുടെ സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് സൗകര്യം വടക്കുകിഴക്കൻ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക നിക്ഷേപങ്ങളിൽ ഒന്നാണ്. ലോജിസ്റ്റിക്സ്, ടൂറിസം, പുനരുപയോഗ ഊർജം, സേവനമേഖലകൾ എന്നിവയിലേക്കുള്ള വർദ്ധിച്ചുവരുന്ന നിക്ഷേപങ്ങളോടൊപ്പം, ഈ മേഖല ഇന്ന് ഇന്ത്യയുടെ വിശാലമായ വളർച്ചാകഥയുടെ അവിഭാജ്യഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലതും രാജ്യത്തെ അതിവേഗം വളരുന്ന പ്രാദേശിക സമ്പദ്‌വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. ദീർഘകാലമായി നൽകിയ ശ്രദ്ധയുടെയും നിക്ഷേപങ്ങളുടെയും ഫലമാണ് അത്. എന്നാൽ, സമാധാനവും സ്ഥിരതയും ഇല്ലാതെ ഈ വികസനവും നിക്ഷേപപ്രവാഹവും സാദ്ധ്യമാകുമായിരുന്നില്ല. ഇന്ത്യയുടെ ഏറ്റവും സങ്കീർണമായ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളിലൊന്നായിരുന്നു ചരിത്രപരമായി വടക്കുകിഴക്കൻ മേഖല. വംശീയ അഭിലാഷങ്ങൾ, വികസനത്തിലെ പിന്നാക്കാവസ്ഥ, ബാഹ്യ ഇടപെടലുകൾ എന്നിവയിൽ വേരൂന്നിയ കലാപങ്ങൾ പതിറ്റാണ്ടുകളോളം ഭരണസംവിധാനങ്ങൾക്ക് വെല്ലുവിളിയായി.

എന്നാൽ, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ സുരക്ഷാ നടപടികൾ, രാഷ്ട്രീയ ഇടപെടലുകൾ, സാമ്പത്തിക വികസനം എന്നിവ സമന്വയിപ്പിച്ച സമീപനം ശ്രദ്ധേയമായ ഫലങ്ങളാണ് കൈവരിച്ചത്. ആയിരങ്ങളെ ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവന്നു. 2014 മുതൽ ഏകദേശം 10,000 സായുധ കലാപകാരികൾ കീഴടങ്ങിയപ്പോൾ, കലാപവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ 70 ശതമാനത്തിലധികം കുറവുണ്ടായി.

ഈ സ്ഥിരതയുടെ അടിത്തറയാണ് ഇപ്പോൾ വടക്കുകിഴക്കൻ ഇന്ത്യയുടെ അടുത്ത വികസനഘട്ടത്തിന് വഴിയൊരുക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് 2026 ജൂണിൽ കേന്ദ്രസർക്കാരും അസാം, നാഗാലാൻഡ് സർക്കാരുകളും ചേർന്ന് ഒപ്പുവച്ച ത്രികക്ഷി ധാരണാപത്രത്തിന് ചരിത്രപരമായ പ്രാധാന്യം കൈവരുന്നത്. സഹകരണ ഫെഡറലിസവും പങ്കിട്ട വികസനദർശനവും ദീർഘകാലമായി നിലനിന്ന ഭരണപരവും രാഷ്ട്രീയവുമായ വെല്ലുവിളികളെ എങ്ങനെ മറികടക്കാമെന്ന് ഈ ചട്ടക്കൂട് തെളിയിക്കുന്നു.

തന്ത്രപ്രധാന

ഊർജമേഖല

അസാം-നാഗാലാൻഡ് ഹൈഡ്രോകാർബൺ മേഖലയിലായി ഏകദേശം 500 ദശലക്ഷം ടൺ പെട്രോളിയം, പ്രകൃതി വാതക വിഭവങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത് ഇന്ത്യയിലെ ഏറ്റവും തന്ത്രപ്രധാനമായ ഊർജമേഖലകളിലൊന്നായി മാറുന്നു. എന്നാൽ ഈ വമ്പിച്ച സാദ്ധ്യതകൾ ഉണ്ടായിട്ടും ഭരണപരവും പ്രവർത്തനപരവുമായ നിയന്ത്രണങ്ങൾ കാരണം ഉത്പാദനം പ്രതിദിനം 1,000 മുതൽ 1,500 ബാരൽവരെ മാത്രമായി പരിമിതപ്പെട്ടിരുന്നു.

പുതിയ സംവിധാനത്തിലൂടെ ഈ ഉത്പാദനം കാലക്രമേണ പത്തിരട്ടിയിലധികം വർദ്ധിക്കാനാണ് സാദ്ധ്യത. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഉത്പാദനത്തിന്റെ ഏകദേശം 14 ശതമാനവും പ്രകൃതി വാതക ഉത്പാദനത്തിന്റെ 10 ശതമാനവും ഇന്ന് അസാമിൽ നിന്നാണ് വരുന്നത്. അതിനാൽ, ഈ നീക്കത്തിന്റെ പ്രാധാന്യം വടക്കുകിഴക്കൻ മേഖലയ്ക്ക് അപ്പുറത്തേക്കും വ്യാപിക്കുന്നു. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ ഭൂരിഭാഗവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ ആഭ്യന്തര ഊർജോത്പാദനം വർദ്ധിപ്പിക്കുന്നത് ഒരു സാമ്പത്തിക ആവശ്യകത മാത്രമല്ല, തന്ത്രപരമായ അനിവാര്യത കൂടിയാണ്.

കണക്ടിവിറ്റി, നിക്ഷേപം

ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ അടിസ്ഥാന ആശയം, വടക്കുകിഴക്കൻ ഇന്ത്യയെ തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ പാലമായി വികസിപ്പിക്കുക എന്നതാണ്. ആ ദർശനം യാഥാർത്ഥ്യമാകണമെങ്കിൽ, ഈ പ്രദേശം സമ്പന്നവും വ്യാവസായികമായി സജീവവും സാമ്പത്തികമായി കൂടുതൽ ഏകീകൃതവുമായിരിക്കണം.

ഊർജമേഖലയിലെ വികസനം ഈ അടിത്തറയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. കൂടുതൽ സമൃദ്ധിയും സാമ്പത്തിക ചൈതന്യവും കൈവരിക്കുന്ന അസാമും നാഗാലാൻഡും, ആസിയാൻ രാജ്യങ്ങളിലേക്കും വിശാലമായ ഇൻഡോ-പസഫിക് മേഖലയിലേക്കും ഇന്ത്യയെ ബന്ധിപ്പിക്കുന്ന കവാടമെന്ന നിലയിൽ വടക്കുകിഴക്കൻ ഇന്ത്യയുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തും. ഒരുകാലത്ത് ഒറ്റപ്പെടലിന്റെയും പിന്നാക്കാവസ്ഥയുടെയും പ്രതീകമായി കണക്കാക്കപ്പെട്ടിരുന്ന വടക്കുകിഴക്കൻ ഇന്ത്യ ഇന്ന് കണക്ടിവിറ്റിയുടെയും നിക്ഷേപങ്ങളുടെയും തന്ത്രപ്രധാനമായ അവസരങ്ങളുടെയും കേന്ദ്രമായി ഉയർന്നുവരുകയാണ്.

ഭാവിയുടെ കേന്ദ്രസ്ഥാനം

ഇന്ത്യയുടെ അതിർത്തിപ്രദേശമെന്ന നിലയിൽ ഒരിക്കൽ കണ്ടിരുന്ന വടക്കുകിഴക്കൻ മേഖല, ഇന്ന് രാജ്യത്തിന്റെ സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ ഭാവിയുടെ കേന്ദ്രസ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. വടക്കുകിഴക്കൻ ഇന്ത്യ ഇനി സുരക്ഷ ഉറപ്പാക്കേണ്ട അതിർത്തിപ്രദേശം മാത്രമല്ല; വികസിപ്പിക്കപ്പെടേണ്ടതും ബന്ധിപ്പിക്കപ്പെടേണ്ടതും ശാക്തീകരിക്കപ്പെടേണ്ടതുമായ ഒരു കവാടമാണ്.

സമാധാനം, അടിസ്ഥാനസൗകര്യ വികസനം, നിക്ഷേപം, ഊർജസുരക്ഷ എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട്, വികസിത ഭാരതത്തിന്റെ വളർച്ചാ എൻജിനായും ഏഷ്യയുടെ ചലനാത്മക സമ്പദ്‌വ്യവസ്ഥകളിലേക്കുള്ള പാലമായും പ്രവർത്തിക്കാൻ കഴിയുന്ന ഒരു മേഖലയ്ക്കാണ് ഇന്ത്യ അടിത്തറ പാകുന്നത്.

ഇന്ത്യയുടെ സാമ്പത്തിക അഭിലാഷങ്ങളുടെയും തന്ത്രപരമായ മുന്നേറ്റങ്ങളുടെയും കേന്ദ്രബിന്ദുവായി വടക്കുകിഴക്കൻ ഇന്ത്യ കൂടുതൽ ഉറച്ചുനിൽക്കുകയാണ്. രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്നതിൽ അതിന്റെ പങ്ക് ദിനംപ്രതി ശക്തിപ്പെടുകയാണ്.

(ഭാരതീയ ജനതാ പാർട്ടി ദേശീയ സെക്രട്ടറിയും ദേശീയ വക്താവും നാഗാലാൻഡ് & മേഘാലയ സംസ്ഥാന പ്രഭാരിയുമാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NORTHEASTERN INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY