
പ്രാർത്ഥനപോലെ പുഞ്ചിരി പൊഴിയുന്ന മുഖത്ത് ഓളമിടുന്ന സാന്ത്വനഭാവങ്ങൾക്ക് എല്ലാ വേദനകളെയും അകറ്റിനിറുത്താനാകുമെന്ന് ഈ പുരോഹിതന്റെ അരികിലെത്തുന്നവർ തിരിച്ചറിയുന്നു. വേദനകളിൽ നിന്നുള്ള മോചനത്തിലൂടെ ഓരോ രോഗിയും പുനർജന്മത്തിന്റെ പൊരുളറിയുമ്പോഴാണ് വൈദ്യശാസ്ത്രത്തിന്റെ ദൗത്യം സഫലമാകുകയെന്ന് മറ്റാരും പറഞ്ഞില്ലെങ്കിലും അമേരിക്കക്കാർ പറയും. പുരോഹിതനായ ഈ ഡോക്ടർ ദൈവശാസ്ത്രത്തെയും വൈദ്യശാസ്ത്രത്തെയും ചേർത്തുനിറുത്തി രോഗികൾക്കു മുന്നിലിരിക്കുമ്പോൾ ചികിത്സ വേറിട്ട അനുഭവമാകുന്നു. ശസ്ത്രക്രിയയ്ക്കു മുൻപ് രോഗികളെ മയക്കുന്ന അനസ്തേഷ്യോളജിസ്റ്റാണെങ്കിലും, പ്രതീക്ഷകളുടെ പുലരിയിൽ അവരെ ഉണർത്തുന്ന സ്നേഹസ്പർശമാണ് കുന്നത്ത് പി. ഗീവർഗീസ് എന്ന അപൂർവ പ്രതിഭ. സാന്ത്വന ചികിത്സകൊണ്ട് അമേരിക്കക്കാരെ വിസ്മയിപ്പിച്ച ഈ കോതമംഗലം സ്വദേശി 90ാം വയസിൽ സ്വന്തം നാട്ടിൽ പുതിയ നിയോഗത്തിന്റെ തിരക്കിലാണ്. ശാസ്ത്രത്തിന്റെയും വിശ്വാസത്തിന്റെയും വ്യാഖ്യാനങ്ങളേക്കാൾ, മൗനത്തിലൊളിപ്പിച്ച സ്നേഹത്തിന്റെ ഭാഷ ഒരു നോട്ടത്തിലൂടെ പകർന്നുതരുന്നു ഈ അമേരിക്കൻ മലയാളി.
വചനങ്ങളുടെ വരപ്രസാദമുള്ള ജീവിതം വൈദ്യശാസ്ത്ര ഗവേഷണങ്ങൾക്കായി അർപ്പിച്ച ഇദ്ദേഹം ലാഭക്കണക്ക് നോക്കി ഇന്നുവരെ ചികിത്സിച്ചിട്ടില്ല. ജീവകാരുണ്യമാകണം ജീവിതലക്ഷ്യമെന്നു കരുതുന്ന ഇദ്ദേഹത്തെ, വിശ്വസ്തരെന്നു കുരുതിയ പലരും ചതിക്കുഴികളിൽ വീഴ്ത്തി പണം തട്ടിയെങ്കിലും നിരാശയില്ല. നാട്ടിലെ പദ്ധതികൾ വിശ്വസിച്ച് ഏൽപിച്ച ചിലരാണ് ചതിച്ചത്. സത്യമുള്ള കർമ്മങ്ങൾക്ക് ദൈവം ഫലം തരുമെന്ന വിശ്വാസമാണ് കരുത്ത്.
കോതമംഗലത്ത് എല്ലാ നൂതന സംവിധാനങ്ങളുമുള്ള ക്യാൻസർ ആശുപത്രിയാണ് ലക്ഷ്യം. നിർമ്മാണപ്രവർത്തനങ്ങളും മറ്റും പുരോഗമിക്കുന്നു. കേരള ക്യാൻസർ ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ ദൗത്യമാണ് ഫാ. ജീസ് ക്യാൻസർ ഹോസ്പിറ്റൽ. ഏറ്റവും വേദനയുള്ള ഈ രോഗത്താൽ കരയുന്നവർക്ക് താങ്ങും തണലുമായിരിക്കും ഈ സ്ഥാപനം. 47 വർഷം മുൻപ് അമേരിക്കക്കാർക്ക് ഇതു ബോദ്ധ്യമായിട്ടുണ്ട്. 1972ൽ ഉന്നതപഠനത്തിന് അമേരിക്കയിലെത്തിയ ഗീവർഗീസ് ഇന്നും കർമ്മനിരതൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് അനസ്തീസിയയിൽ ഡി.എയും നേടിയ ശേഷമായിരുന്നു അമേരിക്കൻ യാത്ര. പ്രസിദ്ധമായ മഗീൽ (Mc Gill) യൂണിവേഴ്സിറ്റിയിലേക്ക്. എംഡി, എഫ്.ആർ.സി.പി.സി,എഫ്.എ.സി.എ ബിരുദങ്ങൾ. ഒട്ടേറെ വിഷയങ്ങളിൽ ഡിപ്ലോമകൾ. കാനഡയിലെയും അമേരിക്കയിലും പ്രശസ്ത സർവകലാശാലകളിലും ആശുപത്രികളിലും ജോലി ചെയ്തു. ഗവേഷണമായിരുന്നു മുഖ്യ വിനോദം. വേദനയില്ലാത്ത ചികിത്സയുടെ 'മാന്ത്രികസ്പർശം' അമേരിക്കക്കാർ തിരിച്ചറിഞ്ഞു. ക്യാൻസർ ചികിത്സയിലടക്കം ഇതുണ്ടാക്കിയ ചലനങ്ങൾ വിപ്ലവകരമായിരുന്നു. പെയിൻ മെഡിസിൻ എന്ന സമഗ്ര ചികിത്സ രോഗിയെ കുത്തിവച്ചു മയക്കുന്നതല്ല. മരുന്നുകൾ, വ്യായാമം, ധ്യാനം എന്നിവയിലൂടെ രോഗിയെ മാനസികമായി കരുത്തനാക്കുന്നു. മാറാത്തതായി ഒരുരോഗവുമില്ലെന്ന ആത്മവിശ്വാസം വളർത്തിയെടുക്കുകയെന്നതാണ് പ്രധാനം. വേദന സഹിക്കാൻ രോഗിയെ പ്രാപ്തനാക്കുകയും ചെയ്യു.
പല മാരകരോഗങ്ങൾക്കുമുള്ള ഫലപ്രദമായ ഈ ചികിത്സ ഇന്ത്യയിൽ വ്യാപകമായിട്ടില്ല. ഏറ്റവും നൂതനരീതിയിലുള്ള പാലിയേറ്റീവ് കെയറാണിത്. മരുന്നുകൾ കൊണ്ടുമാറാത്ത വേദനകൾക്ക് ചികിത്സയിൽ ഫിസിയോ തെറാപ്പി, മസാജ് തെറാപ്പി, യോഗ, ധ്യാനം എന്നിവ ഉപയോഗപ്പെടുത്തുന്നു.
എല്ലാ നൂതന സംവിധാനങ്ങളുമുള്ള ക്യാൻസർ ആശുപത്രി സജ്ജമാക്കണമെന്നാണ് ആഗ്രഹം. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നത് പരിഗണനയിലാണ്.
വേദനകളിൽ നിന്ന് പുനർജന്മം
അണുബാധയോ അസ്ഥിക്ഷയമോ മൂലം വരുന്ന വേദനകൾ, രക്തയോട്ടക്കുറവ് മൂലം കൈകാലുകളിൽ ഉണ്ടാകുന്ന പെരിഫറൽ വാസ്കുലാർ ഒക്ലൂസീവ് രോഗം, മുഖത്തെ ട്രൈജെമിനൽ നാഡിയെ ബാധിക്കുന്ന ട്രൈജെമിനൽ ന്യൂറാൾജിയ, മൈഗ്രെയിൻ തുടങ്ങിയവയ്ക്കും പെയിൻ ക്ലിനിക്കുകൾ ഫലപ്രദമാണ്.
ഫ്ളൂറോസ്കോപ്പി അല്ലെങ്കിൽ അൾട്രാസൗണ്ട് മാർഗനിർദ്ദേശത്തോടെയുള്ള മിനിമലി ഇൻവേസീവ് ഇന്റർവെൻഷനൽ പെയിൻ പ്രൊസീജർ, കാലങ്ങളായി അലട്ടുന്ന വേദന കുറയ്ക്കുന്ന റേഡിയോ ഫ്രീക്വൻസി അബലേഷൻ (ആർ.എഫ്.എ), പൾസ്ഡ് റേഡിയോ ഫ്രീക്വൻസി (പി.ആർ.എഫ്), കഴുത്ത്, പുറം, കാലുകളിലേക്കു പടരുന്ന വേദന കുറയ്ക്കുന്ന എപ്പിഡ്യൂറൽ സ്റ്റിറോയിഡ് ഇൻജക്ഷൻ, രോഗിയുടെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകൾ ഉപയോഗിച്ച് ടെൻഡൺ, ലിഗമെന്റ്, സന്ധികൾ എന്നിവയിലെ പരിക്കുകൾ പരിഹരിക്കുന്ന പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ തെറാപ്പി എന്നിവ ഈ ചികിത്സയുടെ ഭാഗമാണ്.
പരിക്കിനേക്കാൾ കൂടുതൽ തോതിലുള്ള വേദന ഉണ്ടാകുന്ന അവസ്ഥയാണ് കോംപ്ലക്സ് റീജനൽ പെയിൻ സിൻഡ്രോം. സന്ധികളിലെ വീക്കം, ചലനപരിമിതി, ശരീരത്തിലെ ഉയർന്ന താപനില തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ആദ്യഘട്ടത്തിൽ തന്നെ പെയിൻ ക്ലിനിക്കിൽ എത്തിയാൽ വേദന പൂർണമായും മാറ്റാം.
മാജിക്കല്ല ചികിത്സ !
രോഗം മാറ്റാൻ ചികിത്സയൊരു മാജിക്കല്ലെന്ന് സമൂഹം തിരിച്ചറിയണം. അറിവുകളും സാങ്കേതികവിദ്യകളും ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. രോഗിക്ക് ഡോക്ടറിൽ വിശ്വാസം വേണം. രോഗിയും ഡോക്ടറും തമ്മിലുള്ള 'രസതന്ത്രത്തിന്' വലിയ പങ്കുണ്ട്.
പഴയതിൽനിന്നു വ്യത്യസ്തമായി, രോഗികളുമായി തുറന്നു സംസാരിച്ച് ഡോക്ടർമാർ തീരുമാനമെടുക്കുന്ന രീതിയാണ് (Shared Decision Making) ഇപ്പോഴുള്ളത്.
പെയിൻ മെഡിസിനിൽ വിദഗ്ദ്ധനായ ഡോ. കുന്നത്ത് പി. വർഗീസിന് ലോകമെങ്ങും ശിഷ്യസമ്പത്തുണ്ട്. അമേരിക്കയിലെ പല പ്രശസ്ത ഡോക്ടർമാരുടെയും ഗുരുവാണ്. അനസ്തീസിയയിൽ ഉൾപ്പെടെ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. അമേരിക്കൻ അക്കാഡമി ഒഫ് പെയിൻ മെഡിസിനിൽ ഉൾപ്പെടെ അംഗമായിരുന്നു. ആധുനിക ലോകത്ത് പെയിൻ മെഡിസിൻ സ്പെഷ്യലിസ്റ്റുകൾക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവരുന്നു.
കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ ഏറ്റവും ജാഗ്രതയോടെ പ്രവർത്തിക്കേണ്ടവരാണ് ഡോക്ടർമാരെന്നു ഫാദർ പറയുന്നു. വൈദ്യശാസ്ത്ര മേഖലയിൽ ഗവേഷണങ്ങൾ ഊർജിതമാക്കി പുതിയ ചികിത്സാരീതികൾ വികസിപ്പിക്കണം. കൊവിഡ്കാലത്ത് ലോകം നേരിട്ട വെല്ലുവിളികൾ വലിയ പാഠമായിരുന്നു. പുതിയ സാങ്കേതികവിദ്യകൾ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്താനാകണം. എ.ഐ, റോബോട്ടിക് സാങ്കേതിക വിദ്യകളടക്കം വലിയ മാറ്റമുണ്ടാക്കി. ശസ്ത്രക്രിയകൾ ലളിതമായി. പത്തുവർഷം കഴിയുമ്പോൾ കൂടുതൽ ആശാവഹമായ മറ്റൊരു ചിത്രമായിരിക്കും. ചികിത്സാരംഗത്ത് ഇന്ത്യ വിപ്ലവകരമായ മുന്നേറ്റമാണ് നടത്തുന്നത്.
കൃത്യമായ പരിശോധനകളിലൂടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതാണ് ആധുനിക ചികിത്സാരീതി.
രോഗി പരീക്ഷണ വസ്തുവല്ല
വേദന മാറുമ്പോൾ രോഗിക്ക് ഉണ്ടാകുന്ന സന്തോഷമാണ് ഡോക്ടറുടെ സംതൃപ്തിയെന്ന് ഫാദർ പറയുന്നു. എന്റെ ജോലിമാത്രമാണിതെന്നു കരുതരുത്. അർപ്പണബോധത്തോടെ പ്രവർത്തിക്കണം. രോഗവും അതിന്റെ കാരണങ്ങളും കണ്ടെത്തി ഏറ്റവും യോജിച്ച ചികിത്സ നിശ്ചയിക്കണം. താത്കാലിക ആശ്വാസത്തിൽ ഒതുങ്ങരുത്. അസുഖത്തിന്റെ മൂലകാരണം കണ്ടെത്തണം. രോഗി പരീക്ഷണവസ്തുവല്ലെന്നു മനസിലാക്കണം. ഏതു രോഗമായാലും രോഗിക്ക് ധൈര്യം പകരണം. രോഗം മാറുന്നതിൽ രോഗിയുടെ കുടുംബത്തിനും പങ്കുണ്ട്. രോഗിക്കും കുടുംബാംഗങ്ങൾക്കും ഡോക്ടർക്കും ഇടയിൽ രഹസ്യങ്ങളുടെ മറ പാടില്ല. രോഗത്തെയും കാരണങ്ങളെയും കുറിച്ച് രോഗിയോടും കുടുംബാംഗങ്ങളോടും തുറന്നു പറയണം. ഇത് രോഗിയെ ചികിത്സകളോട് പൂർണമനസോടെ സഹകരിക്കാനും, രോഗത്തെക്കുറിച്ച് കൃത്യമായ ധാരണയോടെ മുന്നോട്ട് പോകാനും സഹായിക്കുന്നു.
രോഗിക്ക് ഓർത്തെടുക്കാൻ കഴിയാത്ത പഴയ രോഗവിവരങ്ങൾ, ചികിത്സകൾ, ചില മരുന്നുകളോടുള്ള അലർജി തുടങ്ങിയവ ഡോക്ടറെ അറിയിക്കാൻ ബന്ധുക്കൾ സഹായിക്കുന്നു. രോഗിയുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും മരുന്നുകൾ കൃത്യസമയത്ത് നൽകാനും കുടുംബത്തിന്റെ സാന്നിദ്ധ്യം അനിവാര്യം.
രോഗം മാറുമോ, ചികിത്സയിൽ വേദനയുണ്ടാകുമോ, മാറിയാൽ വീണ്ടും വരുമോ എന്നിങ്ങനെ രോഗിക്ക് സംശയങ്ങളേറെയാണ്. രോഗം മാറാൻ ഏതു ചികിത്സയ്ക്കും തയ്യാർ എന്ന മനസാണ് അമേരിക്കക്കാർക്കുള്ളത്. വിവിധ സാഹചര്യങ്ങളാൽ നാട്ടിൽ നേരെ തിരിച്ചാണ്. ചികിത്സയ്ക്ക് എന്തു ചെലവ് വരുമെന്ന് ചോദിക്കുന്നവർ ഏറെയാണ്. ചെലവ് നോക്കി മറ്റു ചികിത്സകൾക്കായി പോകുന്നവരുമുണ്ട്. ഒന്നോ രണ്ടോ വർഷം മറ്റു ചികിത്സകൾക്കായി ചെലവഴിക്കുന്ന തുക ആദ്യം ഉപയോഗപ്പെടുത്തിയാൽ രോഗം സങ്കീർണമാകും മുമ്പ് മാറ്റാനാകും.
നാടിനായി കരുതലോടെ
Kunnathu P. Geevarghese
MD, FRCPC, FACA
Diplomate American Board of Anesthesiology
Diplomate American Board of Pain Medicine
(Pain Medicine/Anesthesiology since 1972 in Louisville,KY)
അമേരിക്കൻ പൗരത്വമുള്ള ഫാദർ ഇപ്പോഴും അവിടെ വിവിധ ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശം നൽകുന്നുണ്ട്. ഭാര്യ ചിന്നു വർഷങ്ങൾക്കു മുൻപ് അമേരിക്കയിൽ മരിച്ചു. സാമൂഹിക പ്രവർത്തകയും നല്ലൊരു ചിത്രകാരിയുമായിരുന്നു. അവർ വരച്ച ചിത്രങ്ങൾ കോതമംഗലത്തെ ആശുപത്രിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏകമകൻ ഫിലിപ്പും ജീവിച്ചിരിപ്പില്ല. രണ്ടു പേരക്കുട്ടികൾ അമേരിക്കയിലാണ്.
പതിറ്റാണ്ടുകളായി അമേരിക്കയിൽ ജീവിക്കുമ്പോഴും നാടിനായി എന്തെങ്കിലും ചെയ്യണമെന്ന് ഭാര്യ ചിന്നുവിന്റെ കൂടി ആഗ്രഹമായിരുന്നു. അങ്ങനെയാണ് രാജ്യാന്തര സംവിധാനങ്ങളോടെ കോതമംഗലത്ത് ക്യാൻസർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങാൻ തീരുമാനിച്ചത്.
രോഗത്തേക്കാൾ കൂടുതൽ പലരും പേടിക്കുന്നത് ചികിത്സയെയാണ്. പല പാർശ്വഫലങ്ങളും ഇല്ലാതാക്കിയാണ് നൂതനചികിത്സ. യഥാസമയം കണ്ടെത്തി കൃത്യമായ ചികിത്സ നൽകിയാൽ ക്യാൻസർ പൂർണമായും സുഖപ്പെടുത്താം. ചികിത്സയെക്കുറിച്ച് പല മിഥ്യാധാരണകളും മലയാളികൾക്ക് മാറേണ്ടതുണ്ടെന്നും ഫാദർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |