
അമ്പിളിയുടെ പുതിയ ചിത്രമെന്നാൽ അത് സിനിമയാണന്ന് കരുതുന്നവരും പെൻസിൽ ഡ്രോയിംഗാണന്ന് വിചാരിക്കുന്നവരുമുണ്ടാകും. നാലുപതിറ്റാണ്ടിന് മുൻപേ സംവിധായകനായ അമ്പിളി ഇപ്പോഴും ചിത്രങ്ങൾ വരച്ചുകൊണ്ടിരിക്കുന്നു. അതിനിടെയാണ് വീണ്ടും ചിത്രം സംവിധാനം ചെയ്യുന്നത്. പോസ്റ്റർ ഡിസൈനറും കലാസംവിധായകനും തിരക്കഥാകൃത്തുമെല്ലാമായ അമ്പിളിയുടെ പുതിയ ചിത്രം 22 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റിലീസിനൊരുങ്ങുന്നത്. അമ്പിളി തിരക്കഥയും സംവിധാനവും കലാസംവിധാനവും നിർവഹിച്ച് അമ്പിളി ആർട്സ് അക്കാഡമിയുടെ ബാനറിൽ ശിവദാസൻ വടക്കേപ്പുരയ്ക്കൽ നിർമിക്കുന്ന 'സ്വാമിയും വർക്കിയും" ഒരു തലമുറയുടെ തിരിച്ചുവരവുകൂടിയാണ്. 40 വർഷങ്ങൾക്കുശേഷം മേനകയും ബാബു നമ്പൂതിരിയും ഒന്നിക്കുന്നു. ടി.ജി. രവി, അശോകൻ, നിയാസ് അബൂബക്കർ, ജയരാജ് വാര്യർ, ശ്രീമൂലനഗരം പൊന്നൻ, പുതുമുഖതാരങ്ങളായ അകുൽ വി. ദാസ്, അഞ്ജലി... അങ്ങനെ തലമുറകളുടെ സിനിമാതാൽപര്യങ്ങളുടെ മിശ്രണം കൂടിയാണിത്. നിറയെ ചിത്രങ്ങൾ നിറഞ്ഞ തൃശൂർ ചെന്ത്രാപ്പിന്നിയിലെ വീട്ടിലിരുന്ന് അമ്പിളി സിനിമാജീവിതം കേരളകൗമുദിയോട് പങ്കുവയ്ക്കുന്നു..
ആദ്യ സിനിമ തന്നെ വലിയൊരു ബ്രേക്കായിരുന്നല്ലോ?
1983ൽ ഡൽഹിയിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒഫ് ഇന്ത്യയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലും തുർക്കി ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കപ്പെട്ട സിനിമയായിരുന്നു 'വീണപൂവ് ". ഇന്ത്യൻ പനോരമയിലേയ്ക്ക് അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം, ഭരതന്റെഓർമ്മയ്ക്കായി, അരവിന്ദന്റെ ഒരിടത്ത് എന്നിവയ്ക്കൊപ്പമാണ് വീണപൂവ് തെരഞ്ഞെടുക്കപ്പെട്ടത്. നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു... എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു. ലളിതമായ ആഖ്യാനശൈലിയായിരുന്നു സിനിമയെ ശ്രദ്ധേയമാക്കിയത്.
പല വഴികൾ കടന്നാണല്ലോ സിനിമയിലേക്കുളള വരവ്?
ആറാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ നാട്ടിക ബീച്ചിലും പരിസരപ്രദേശത്തുമായി ചെമ്മീൻ സിനിമയുടെ ഷൂട്ടിംഗും അതിനിടെ സംവിധായകൻ രാമു കാര്യാട്ടിനെ കണ്ടതുമൊക്കെയായിരുന്നു സിനിമയിലേയ്ക്ക് ആകർഷിച്ചത്. മധുസാർ അന്നുമുതൽ മനസിൽ ആരാധനാ കഥാപാത്രമായി. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ ഫൈൻ ആർട്സ് കോളേജിൽ പഠിച്ചിരുന്നു. ഇന്നത്തെ ഫൈൻ ആർട്സ് കോളേജ് അന്ന് 1971ൽ, ഒക്യുപേഷണൽ ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു. പി.എൻ. മേനോനെയും ഭരതനേയും പോലുള്ള സംവിധായകരും കലാകാരന്മാരും പഠിച്ചിറങ്ങിയ ഫൈൻ ആർട്സ് കോളേജിലാണ് പഠിച്ചതെന്ന ചിന്ത അവരെപ്പോലെ ചലച്ചിത്ര സംവിധായകനാകണമെന്ന മോഹങ്ങൾക്ക് കരുത്തായി. ഡിസൈനിംഗും ചിത്രരചനയുമൊക്കെയായി കഴിയുമ്പോഴായിരുന്നു 1971 ൽ പാർലമെന്റ് തിരഞ്ഞെടുപ്പിന് മത്സരിച്ച സംവിധായകൻ രാമു കാര്യാട്ടിനു വേണ്ടിയുള്ള ഇലക്ഷൻ പോസ്റ്ററുകൾ തയ്യാറാക്കുന്നത്. അങ്ങനെ കാര്യാട്ടുമായി പരിചയപ്പെട്ടു.
തൃശൂരിൽ ഡിസൈനറായി ജോലി നോക്കിയിരുന്ന കാലത്ത് കാലടി ഗോപി, ശ്രീമൂലനഗരം വിജയൻ, കെ.പി.എ.സി, ശ്രീമൂലനഗരം മോഹൻ, കഴിമ്പ്രം വിജയൻ, അബ്ദുൾ ചെന്ത്രാപ്പിന്നി എന്നിവർക്കൊക്കെ വേണ്ടി നാടകങ്ങളിലും മറ്റും കർട്ടനുകൾ ഡിസൈൻ ചെയ്തു. നിശ്ചല ഛായാഗ്രാഹകനായി. കലാസംവിധാനം നിർവഹിച്ചു. രാമു കാര്യാട്ടിന്റെ നെല്ല് എന്ന സിനിമയ്ക്ക് പോസ്റ്റർ ഡിസൈൻ ചെയ്തുകൊണ്ടാണ് സിനിമാപ്രവേശം. രാഗം, പല്ലവി എന്ന സിനിമകയ്ക്കും പോസ്റ്റർ ഡിസൈൻ ചെയ്തു. പി ചന്ദ്രകുമാറിന്റെ സമയമായില്ല പോലുമെന്ന സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി. മാടമ്പ് കുഞ്ഞിക്കുട്ടന്റെ ഭ്രഷ്ട് നോവൽ സിനിമയാക്കിയപ്പോൾ സ്റ്റിൽ ഫോട്ടോഗ്രാഫറായി.
കലാമൂല്യം എന്നും മുറുകെപ്പിടിച്ചു?
അഷ്ടപദി, മൗനരാഗം, സ്വന്തം ശാരിക, സീൻ നമ്പർ 7 എന്നീ സിനിമകൾ സംവിധാനം ചെയ്തെങ്കിലും സാമ്പത്തികലാഭമുണ്ടായില്ല. സിനിമയിൽ കലാമൂല്യത്തിനായിരുന്നു പ്രധാന്യം കൽപ്പിച്ചത്. പിന്നീട് സംവിധാനം ചെയ്ത ഗാനമേള വിജയിച്ചു. തുടർന്ന് ഈഗിൾ എന്ന സസ്പെൻസ് ത്രില്ലറും ശ്രദ്ധേയമായി. മധുസാർ കേന്ദ്രകഥാപാത്രമാവുകയും കലാഭവൻ മണി ആദ്യമായി വെള്ളിത്തിരയിലെത്തുകയും ചെയ്ത സമുദായം ആയിരുന്നു അടുത്ത ചിത്രം. 110 വയസായ ആദിവാസി മൂപ്പന്റെ വേഷത്തിൽ മാള അരവിന്ദൻ മുഖ്യറോളിലെത്തിയ ചാമന്റെ കബനി എന്ന സിനിമയായിരുന്നു അടുത്തത്. 2001ൽ നിർമ്മാണം പൂർത്തിയാക്കിയിരുന്നെങ്കിലും 2015 ലാണ് ആ സിനിമ റിലീസായത്. സുരേഷ്ഗോപിയായിരുന്നു നായകൻ.
പുതിയ സിനിമയെക്കുറിച്ച് ?
'സ്വാമിയും വർക്കിയും" പുതുതലമുറക്കാരിലൂടെയാണ് സഞ്ചരിക്കുന്നത്. പഴയതറവാട്ടിൽ താമസിക്കുന്ന രണ്ട് പേരിലൂടെ കഥപറയുമ്പോൾ തലമുറകളുടെ ഒന്നിക്കലുണ്ടാകുന്നു. എന്റെ 'അഷ്ടപദി" എന്ന ചിത്രത്തിൽ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചവരാണ് ബാബു നമ്പൂതിരിയും മേനകയും. നടൻ ദേവന്റെ ആദ്യ സിനിമയായിരുന്നു അഷ്ടപദി. 40 വർഷത്തിനുശേഷം അവർ ഭാര്യാഭർത്താക്കന്മാരായി വീണ്ടുമെത്തുകയാണ്. റഫീഖ് അഹമ്മദ്, ബാദുഷ കേച്ചേരി, കുഴൽമന്ദം രാമകൃഷ്ണൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരാണ് ഗാനരചയിതാക്കൾ. സംഗീതം മോഹൻ സിത്താര. നടി അപർണാ ബാലമുരളിക്കൊപ്പം നടൻ അശോകനും ഗാനം ആലപിക്കുന്നു. അഫ്സൽ, ഇന്ദുലേഖാ വാര്യർ, ശ്രീദേവി തിരുവിഴ എന്നിവരാണ് മറ്റ് ഗായകർ.വലിയ പ്രതീക്ഷയോടെയാണ്ഈ സിനിമ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
തീരദേശത്തിന്റെ കലാപാരമ്പര്യം ?
തീരദേശഗ്രാമമായ ചെന്ത്രാപ്പിന്നിയും പരിസരപ്രദേശങ്ങളും നിരവധി കലാകാരൻമാർക്ക് ജന്മം നൽകിയിട്ടുണ്ട്. ചിത്രകലയ്ക്കും ഈ പ്രകൃതിസൗന്ദര്യം തുണയായിട്ടുണ്ട്. ഇപ്പോഴും ചിത്രങ്ങൾ വരച്ചുകൊണ്ടിരിക്കുന്നു. 2020 മാർച്ചിൽ ഫോർട്ട് കൊച്ചിയിൽ ചിത്രപ്രദർശനം നടത്തിയിരുന്നു. ഈ നാടിനോട് വലിയ അടുപ്പമുണ്ട്. ഭാര്യ ഷീലക്കും മകൻ രാഹുൽ തടത്തിലിനുമൊപ്പം ചെന്ത്രാപ്പിന്നിയിലാണ് താമസം. മകൾ ഐഷ മരിയ അമ്പിളി വിവാഹിതയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |