വ്യത്യസ്‌തമായ ആചാരങ്ങളും വിശ്വാസങ്ങളും നിറഞ്ഞ നാടാണല്ലോ നമ്മുടെ ഭാരതം. ദേവീ ആരാധനയും ശൈവ വൈഷ്‌ണവ, ഗണപത്യ, ശാസ്‌താ ആരാധനകൾ അത്ഭുതകരമായ പലവിധ ഹൈന്ദവ ആചാരങ്ങളോടെ നടക്കുന്ന നാടാണിവിടം. ദേവീ ആരാധനയിൽ രാജ്യത്ത് പലയിടങ്ങളിലായി ശക്തിപീഠങ്ങളുണ്ട്. ഇക്കൂട്ടത്തിൽ ഒന്നാണ് ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലെ ജ്വാലാജി ക്ഷേത്രം. കാളിയും ദുർഗയും മാത്രമല്ല ദേവിയുടെ ഒൻപത് രൂപങ്ങളെ ഒൻപത് ജ്വാലകളായി ആരാധിക്കുന്ന ക്ഷേത്രമാണിത്. അതും മനുഷ്യർ തിരികൊളുത്തുന്ന ജ്വാലകളല്ല പകരം പ്രകൃതിയായി നൽകിയ ജ്വാലകളാണവ.സതീദേവിയുടെ നാവ് പതിച്ച 51 ശക്തീപീഠങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. പാറകളുടെ വിടവിൽ നിന്ന് പ്രകൃത്യാ ഉണ്ടാകുന്ന ജ്വാലകളാണ് ഇവിടെ ദേവിയായി ആരാധിക്കുന്നത്.
ഹിമാലയത്തിലെ പാറകളിൽ നിന്നും മീഥൈയ്ൻ വാതകം പുറത്തുവരുമ്പോഴാണ് ഇത്തരത്തിൽ കത്തുന്നതെന്ന് പറയാറുണ്ട്. എങ്കിലും വിശ്വാസികൾ ഇത് സതീദേവിയുടെ ജ്വാലകൾ പ്രത്യക്ഷത്തിൽ കാണുന്നത് തന്നെയെന്നാണ് കരുതുന്നത്. മുഗൾ ചക്രവർത്തി അക്‌ബർ ഈ ജ്വാലകളെ അണയ്‌ക്കാൻ ശ്രമിച്ചിരുന്നു എന്ന് കഥകളുണ്ട്. എന്നാൽ അതിന് സാധിച്ചില്ല. പിന്നീട് പ്രായശ്ചിത്തമായി അദ്ദേഹം ഒരു സ്വർണക്കുട സമ്മാനിച്ചു പക്ഷെ അവ അവിടെ മറ്റൊരു ലോഹമായി മാറി. ഒരു ദിവസം വ്യത്യസ്‌തമായ അഞ്ച് ആരതികൾ ക്ഷേത്രത്തിലുണ്ടാകും. ഓരോന്നും പ്രത്യേക സമയത്താണ് നടക്കുക. വിശ്വാസവും ശാസ്‌ത്രവും ഒരുപോലെ സംഗമിക്കുന്ന ഭൂമിയാണ് ജ്വാലാജി ക്ഷേത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |