SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

കല്ലാറിലെ അതിക്രമം ; പത്തുപേർ പിടിയിൽ

വിതുര: പൊന്മുടി സന്ദർശനം കഴിഞ്ഞ് മടങ്ങുംവഴി കല്ലാറിൽ ആക്രമണം അഴിച്ചുവിടുകയും യു.ഡി.എഫിന്റെ ബൂത്ത് കമ്മിറ്റി ഓഫീസ് അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ പത്തുപേർ പിടിയിൽ.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശികളായ അഫ്സൽ,യദു,ശരത്,അരുൺ, കൃഷ്ണകുമാർ,​സംഗീത്,​ജിതിൻ,​ അഭിനവ്,​ അക്ഷയ്,​ അ‌ർജുൻ എന്നിവരെയാണ് വിതുര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. ബൂത്ത് കമ്മിറ്റി ഓഫീസിലിരുന്ന വനിതാ പ്രവർത്തകർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. കല്ലാർ സ്വദേശികളും കോൺഗ്രസ് പ്രവർത്തകരുമായ കെ.രാധാകൃഷ്ണൻ, എ.നജീം,എം.കരീം,കല്ലാർ സനാഹോട്ടൽ ഉടമ പി.മായ,എസ്.സത്യൻ,എസ്.സീനത്ത് എന്നിവർ വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രവർത്തകരെ ആശുപത്രിയിലെത്തി സന്ദർശിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.ശിവകുമാർ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പൊന്മുടിയിൽ നിന്നും മടങ്ങിയെത്തിയ സംഘം കല്ലാർ സനാഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഇവിടെ പതിച്ചിരുന്ന വി.എസ്.ശിവകുമാറിന്റെ പോസ്റ്റർ നോക്കി മോശം പരാമർശം നടത്തിയത് കടയുടമ എതിർത്തതോടെയാണ് സംഘർഷമുണ്ടായത്. ക്ഷുഭിതരായ സംഘം പുറത്തിറങ്ങി യു.ഡി.എഫിന്റെ ബൂത്ത് കമ്മിറ്റി ഓഫീസ് അടിച്ചുതകർക്കുകയും പ്രവർത്തകരെ മർദ്ദിക്കുകയുമായിരുന്നു. നാട്ടുകാരും സംഘത്തെ തിരിച്ചടിച്ചെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം കാറിൽ മടങ്ങിയ സംഘത്തെ ആനപ്പാറയിൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതോടെ വീണ്ടും സംഘർഷമുണ്ടായി. തുടർന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

ആക്രമണം നടത്തിയത് സി.പി.എമ്മുകാരാണെന്നും കേസെടുക്കണമെന്നും കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് ഇ.എം.നസീറും കോൺഗ്രസ് ആനപ്പാറ മണ്ഡലം പ്രസിഡന്റ് വിഷ്ണു ആനപ്പാറയും ആവശ്യപ്പെട്ടു. സംഭവത്തിൽ സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി പി.എസ്.മധുവും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.സ്റ്റീഫനും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY