
പമ്പ: തീർത്ഥാടനകാലത്ത് മദ്യ നിരോധിത മേഖലയായ പമ്പയിൽ നിന്ന് ആറുകുപ്പി വിദേശമദ്യവുമായി ദേവസ്വം ജീവനക്കാരൻ പിടിയിലായി. ദേവസ്വം ആംബുലൻസ് ഡ്രൈവർ തിരുവനന്തപുരം വെമ്പായം സ്വദേശി സജീഷാണ് പടിയിലായത്. ഇയാളെ ചോദ്യം ചെയ്യലുകൾക്കുശേഷം പമ്പാ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. പമ്പയിൽ ഇയാൾ താമസിച്ചിരുന്ന മരാമത്ത് കെട്ടിടത്തിലെ 13-ാം നമ്പർ മുറിയിൽ നിന്നാണ് മദ്യം കണ്ടെടുത്തത്. പെട്ടിക്കുള്ളിൽ പൂട്ടിവച്ച നിലയിലായിരുന്നു മദ്യം. ഒരു ലിറ്ററിന്റെ രണ്ടും, 750മില്ലിയുടെ മൂന്നും ഉൾപ്പടെ 4500മില്ലി ലിറ്റർ വിദേശമദ്യമാണ് കണ്ടെത്തിയത്. ചില മദ്യക്കുപ്പികൾ പൊട്ടിയനിലയിലായിരുന്നു. പിടിയിലാകുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നില്ല. ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തുടർച്ചയായ നിരീക്ഷണത്തിനുശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 16 വർഷമായി പമ്പയിൽ ജോലിചെയ്യുകയാണ് ഇയാൾ. ബിനാമി പേരുകളിൽ പമ്പയിലും നിലയ്ക്കലിലും തീർത്ഥാടനകാലത്ത് പല കരാർ പണികളും ഇയാൾ എടുത്തിരുന്നതായും ആരോപണമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |