
തിരുവനന്തപുരം: തെലങ്കാന സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽപെടുത്തി 5 കോടിയും സ്വർണവുമടക്കം തട്ടിയെടുത്തെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശി റോഷ്‌നി സുരേഷാണ് പിടിയിലായത്. ഇവരുടെ സുഹൃത്തുക്കളായ ജിബിൻ, ഉണ്ണിമോൾ ജിബിൻ, അഭിഷേക് എന്നിവർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ഹൈദരാബാദിൽ ജർമ്മൻ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ ഉടമയായ വിജയകുമാർ കഴിഞ്ഞ 17ന് നൽകിയ പരാതിയിലാണ് നടപടി.
സ്ഥാപനത്തിന്റെ തിരുവനന്തപുരം ശാഖയിലെ ജീവനക്കാരിയാണ് റോഷ്‌നി. വിജയകുമാറും യുവതിയും തമ്മിൽ 2022 മുതൽ അടുപ്പമുണ്ട്. റോഷ്‌നിയുടെ കുട്ടിയുടെ പിതൃത്വം വിജയകുമാറിൽ ആരോപിച്ചാണ് റോഷ്‌നിയും സുഹൃത്തുക്കളും ചേർന്ന് സ്വർണവും പണവും തട്ടിയെടുത്തത്. 2023 ജൂൺ 22ന് റോഷ്‌നി ആൺകുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന്റെ പിതാവ് വിജയകുമാറാണെന്നും ഇക്കാര്യം വിജയകുമാറിന്റെ ഭാര്യയേയും കുടുംബത്തേയും അറിയിക്കുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്.
വിജയകുമാറിന്റെ സ്ഥാപനത്തിന്റെ വാർഷിക ലാഭത്തിന്റെ 50 ശതമാനം റോഷ്‌നി സ്വന്തം പേരിലേയ്ക്ക് മാറ്റി വാങ്ങി. ഭീഷണിപ്പെടുത്തി പലപ്പോഴായി 45 പവനോളം സ്വർണവും തട്ടിയെടുത്തു. മലയിൻകീഴിൽ 20 സെന്റ് സ്ഥലവും റോഷ്‌നിയുടെ പേരിൽ വാങ്ങിപ്പിച്ചു. കൂടുതൽ പണം നൽകിയില്ലെങ്കിൽ വിജയകുമാറിന്റെ ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും ഭാര്യയെ സെക്‌സ് റാക്കറ്റിന് വിൽക്കുമെന്നും ഭീഷണിപ്പെടുത്തി.
വിജയകുമാറിന്റെ സ്ഥാപനത്തിന്റെ ബാക്കി 50 ശതമാനം ലാഭവിഹിതംകൂടി സ്വന്തം പേരിലേയ്ക്ക് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് റോഷ്‌നി നിരന്തരം ഭീഷണി തുടർന്നു. ഇതേത്തുടർന്നാണ് വിജയകുമാർ പൊലീസിൽ പരാതി നൽകിയത്. പ്രതിയെ ഇന്ന് വഞ്ചിയൂർ കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |