
കോഴിക്കോട്: പൂർത്തീകരിച്ച റോഡ് പണിയുടെ ബില്ല് പാസാക്കുന്നതിനായി പിഡബ്ല്യുഡി കോൺട്രാക്‌ടറിൽ നിന്ന് കൈക്കൂലി വാങ്ങിയ ഓവർസിയർ പിടിയിൽ. കോഴിക്കോട് ഓടുമ്പ്ര സ്വദേശി നവീൻ രവിയാണ് പിടിയിലായത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയറായ ഇയാൾ പതിനായിരം രൂപയാണ് കൈക്കൂലി വാങ്ങിയത്.
ജില്ലയിലെ പല പഞ്ചായത്തുകളിലും റോഡ് വർക്കുകളുടെ കരാറുകൾ ഏറ്റെടുത്തിരുന്നത് പരാതിക്കാരനാണ്. കിഴക്കോത്ത്, താമരശ്ശേരി പഞ്ചായത്തുകളിൽ കരാർ ഏറ്റെടുത്ത് പൂർത്തീകരിച്ച ബില്ലുകൾ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ അപ്രൂവ് ചെയ്‌തശേഷം ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് അയച്ചിരുന്നു. എന്നാൽ, ഈ രണ്ടു ബില്ലുകളും നവീൻ രവി ഒന്നരമാസമായി പാസാക്കാതെ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. പണം കിട്ടാതായതോടെ സുഹൃത്തുമായി പഞ്ചായത്ത് ഓഫീസിലെത്തി നവീൻ രവിയെ നേരിൽ കണ്ട് വിവരം തിരക്കി. ഈ സമയത്താണ് ബില്ല് വേഗത്തിൽ പാസാക്കുന്നതിന് 10000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
കൈക്കൂലി നൽകാൻ താൽപര്യമില്ലാതിരുന്ന പരാതിക്കാരൻ വിവരം ഉടൻ തന്നെ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. വിജിലൻസിന്റെ നിർദേശപ്രകാരമൊരുക്കിയ കെണിയിൽ നവീൻ പിടിയിലാകുകയായിരുന്നു. അറസ്റ്റ് ചെയ്‌ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |