മലപ്പുറം: സംസ്ഥാനത്തെ ഞെട്ടിച്ച മലപ്പുറം അനധികൃത സ്‌ഫോടക വസ്‌തു വേട്ടയിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം മഞ്ചേരി സ്വദേശി ഹാരിസ് ടി എ ആണ് പിടിയിലായത്. സ്‌ഫോടക വസ്‌തു കടത്തിയ കേസിലെ മുഖ്യ സൂത്രധാരനാണ് ഇയാളെന്ന് ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ അറിയിച്ചു. ശനിയാഴ്‌ച മഞ്ചേരിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
സ്‌ഫോടക വസ്‌തുക്കൾ അനധികൃതമായി സംഘടിപ്പിച്ചതിലും വിതരണം ചെയ്യുന്നതിലും ഹാരിസ് പ്രധാന പങ്കുവഹിച്ചതായി എൻഐഎ കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ചെമ്മാട് - തളപ്പാറ റോഡിലെ ഫർഹ ഹോളോബ്രിക്‌സ് കമ്പനി വളപ്പിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് വൻ സ്‌ഫോടക ശേഖരം പിടിച്ചെടുത്തത്. 89,600 ഡിറ്റനേറ്റർ സ്റ്റിക്കുകൾ, 10,500 നോൺ - ഇലക്‌ട്രിക് ഷോക്ക് ട്യൂബുകൾ എന്നിവയാണ് അന്ന് പൊലീസ് കണ്ടെടുത്തത്. സ്‌ഫോടക വസ്‌തു കടത്താനുപയോഗിച്ച ലോറിയും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ലോറിയിലുണ്ടായിരുന്ന മൂന്നുപേരെ ആദ്യഘട്ടത്തിൽ പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ വ്യാപക റെയ്‌ഡുകൾ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് മൂന്ന് പ്രതികളെ പിടികൂടി. ഇതിന് പിന്നാലെയാണ് ഇന്ന് ഹാരിസിനെ അറസ്റ്റ് ചെയ്‌തത്. വ്യാജ കമ്പനികളുടെ പേരിൽ രേഖകൾ ചമച്ചാണ് ഇവർ കർണാടകയിൽ നിന്നും കേരളത്തിലേക്ക് നിയമവിരുദ്ധമായി സ്‌ഫോടക വസ്‌തുക്കൾ എത്തിച്ചത്. ഇവ കേരളത്തിൽ എത്തിച്ചത് എന്തിനാണെന്നും ഇതിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ചുമുള്ള അന്വേഷണം തുടരുകയാണ്.
The NIA arrested Harris T. A., a Manjeri native, identified as the main mastermind in the Malappuram illegal explosives seizure case. This marks the tenth arrest in the incident where a large cache of detonators and shock tubes were confiscated from a lorry on February 7. The explosives were illegally sourced from Karnataka using forged documents.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |