SignIn
Kerala Kaumudi Online
Sunday, 07 June 2026 2.56 PM IST

തൃശൂർ മണ്ണുത്തിയിൽ വീട് കുത്തി തുറന്ന് കവർച്ച; വയോധികനെ കെട്ടിയിട്ട് 40 പവനും അമ്പതിനായിരം രൂപയും കവർന്നു

READ ENGLISH VERSION
somashekharan

തൃശൂർ: മണ്ണുത്തിയിൽ വയോധികനെ കെട്ടിയിട്ട് മർദ്ദിച്ച ശേഷം വൻ കവർച്ച. 40 പവൻ സ്വർണാഭരണങ്ങളും അമ്പതിനായിരം രൂപയുമാണ് കവർച്ചാസംഘം മോഷ്ടിച്ച് കടന്നത്. തൃശൂർ മണ്ണുത്തി ഡോൺബോസ്‌കോ സ്‌കൂളിന് സമീപം താമസിക്കുന്ന സോമശേഖരന്റെ (72) വീട്ടിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു മോഷണം. കവർച്ച നടക്കുമ്പോൾ സോമശേഖരൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ഹിന്ദി സംസാരിക്കുന്ന മൂന്നംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സോമശേഖരൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. വീടിന്റെ പിൻവശത്തെ ഗ്രിൽസ് കുത്തി തുറന്നാണ് ഇവർ അകത്തുകയറിയത്. തുടർന്ന് സോമശേഖരനെ കിടപ്പുമുറിയിൽ കൈകൾ കൂട്ടിക്കെട്ടിയിട്ടു. ഇദ്ദേഹം ധരിച്ചിരുന്ന രണ്ടര പവന്റെ മാലയും മോതിരവും അക്രമിസംഘം ഊരിവാങ്ങി. ഇതിന് പുറമെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഭാര്യയുടെയും മരുമകളുടെയും ആഭരണങ്ങൾ അടക്കം ആകെ 40 പവൻ സ്വർണവും അമ്പതിനായിരം രൂപയുമാണ് കവർന്നത്.

തടയാൻ ശ്രമിച്ച സോമശേഖരന്റെ മുഖത്തടക്കം പ്രതികൾ ക്രൂരമായി മർദ്ദിച്ചതായും മൊഴിയിലുണ്ട്. മോഷണത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടതോടെ സോമശേഖരൻ സ്വയം കെട്ടഴിച്ച് പുറത്തുവന്നാണ് നാട്ടുകാരെയും മണ്ണുത്തി പൊലീസിനെയും വിവരമറിയിച്ചത്. ഉയരം കുറഞ്ഞ്, കറുത്ത് തടിച്ച അന്യസംസ്ഥാനക്കാരാണ് അക്രമികളെന്നാണ് സോമശേഖരൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ദേശീയപാതയോട് ചേർന്നാണ് ഇയാളുടെ വീട് സ്ഥിതി ചെയ്യുന്നത്. അതിനാൽ ദേശീയപാത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന കവർച്ചാ സംഘങ്ങളാണോ ഇതിന് പിന്നിലെന്ന് മണ്ണുത്തി പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIMENEWS, THRISSUR, MANNUTHII
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY