SignIn
Kerala Kaumudi Online
Friday, 12 June 2026 6.13 PM IST

സമ്മാനങ്ങൾ നൽകി 'സ്നേഹക്കെണി', ലക്ഷ്യം പ്രായപൂർത്തിയാകാത്ത കുട്ടികൾ; ലൈംഗികവൈകൃതത്തിന് അടിമ

sneha

കാസർകോട്: പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത 25കാരി സ്‌നേഹ മെർലിൻ ലൈംഗിക വൈകൃതത്തിന് അടിമ. യുവതിയുടെ വൈകൃതങ്ങൾക്ക് ഇരയായവരിൽ കൂടുതലും പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നു. നേരത്തെ 14കാരനെയും 12കാരിയെയും പീഡിപ്പിച്ച കേസിൽ സ്‌നേഹ അറസ്റ്റിലായിരുന്നു. ഇതോടൊപ്പം സിപിഐ നേതാവിനെ ഹെൽമറ്റ് കൊണ്ട് മർദ്ദിച്ച കേസിലും സ്‌നേഹ പ്രതിയായിരുന്നു.

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ച പരാതിയിലാണ് സ്‌നേഹയ്‌ക്കെതിരെ ഏറ്റവും ഒടുവിലായി എടുത്ത കേസ്. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് പ്രതി. സംഭവദിവസം വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഭയം കാരണം പെൺകുട്ടി സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. കൗൺസിലിംഗിനിടെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. തുടർന്ന് പൊലീസ് പോക്‌സോ പ്രകാരം കേസെടുക്കുകയായിരുന്നു.

ഇരകളാക്കുന്നവർ കുട്ടികൾ
പ്രായപൂർത്തിയാകാത്ത കുട്ടികളെ തിരഞ്ഞുപിടിച്ചാണ് സ്‌നേഹ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുന്നത്. ആദ്യം ചെറിയ സമ്മാനങ്ങൾ നൽകി സൗഹൃദം സ്ഥാപിക്കും. പിന്നീട് സ്വകാര്യ ദൃശ്യങ്ങളടക്കം പകർത്തി അവ കാണിച്ച് ഭീഷണിപ്പെടുത്തും. പേടിച്ച് പുറത്തുപറയാതിരിക്കുന്ന കുട്ടികളെ സ്‌നേഹ ചൂഷണം ചെയ്യുകയായിരുന്നു. 2025 ജൂലായ് മാസത്തിലാണ് 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സ്‌നേഹ അറസ്റ്റിലാകുന്നത്.

പുറത്തുവന്നത് ബാഗ് പരിശോധിച്ചപ്പോൾ
സ്‌കൂളിൽ വച്ച് 12കാരിയുടെ ബാഗ് പരിശോധിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അന്ന് പെൺകുട്ടിയുടെ ബാഗിൽ നിന്ന് മൊബൈൽ ഫോൺ അദ്ധ്യാപകർ കണ്ടെടുത്തു. ഫോൺ പരിശോധിച്ചതോടെ സംശയാസ്പദമായ രീതിയിൽ ദൃശ്യങ്ങൾ കണ്ടെത്തി. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. നിരവധി തവണ സ്‌നേഹ പീഡിപ്പിച്ചെന്ന് 12കാരി ചൈൽഡ് ലൈൻ പ്രവർത്തകരോട് വെളിപ്പെടുത്തിയിരുന്നു.

പൊലീസ് അന്വേഷണത്തിൽ കണ്ടത്
പൊലീസ് റിപ്പോർട്ട് ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തറിയുന്നത്. പൊലീസ് പരിശോധനയിൽ സ്വർണ ബ്രേസ്ലെറ്റ് അടക്കം സമ്മാനങ്ങളായി സ്‌നേഹ നൽകി. ഈ കേസിൽ റിമാൻഡിൽ കഴിയവെയാണ് മറ്റൊരു പോക്‌സോ കേസ് യുവതിക്കെതിരെ രജിസ്റ്റർ ചെയ്യുന്നത്. 14 വയസുള്ള ഒരു ആൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, KERALA, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY