
ലണ്ടൻ: പതിനാലുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ അറസ്റ്റുചെയ്ത് പൊലീസ്. യുകെയിലെ വെയ്ൽസിലാണ് കേസിനാസ്പദമായ സംഭവം. 14കാരിയായ ലില്ലി ജോൺസ് ആണ് മരിച്ചത്. ആളൊഴിഞ്ഞ പാർക്കിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് ന്യൂപോർട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ഇക്കഴിഞ്ഞ ജൂൺ 20 ശനിയാഴ്ച വൈകുന്നേരമാണ് ലില്ലിയെ അവസാനമായി സുഹൃത്തുക്കൾ കണ്ടത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ജൂൺ 22നാണ് ഡഫ്രിൻ പാർക്കിലെ ബോളിംഗ് ക്ലബിന് സമീപം മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പാർക്കിന്റെ ചില ഭാഗങ്ങൾ പൊലീസ് പൂർണമായും അടച്ചുപൂട്ടി. വരും ദിവസങ്ങളിൽ മേഖലയിൽ കടുത്ത സുരക്ഷയും പരിശോധനയും തുടരുമെന്ന് പൊലീസ് പറഞ്ഞു.
കോടതി നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് ലില്ലിയുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ കുടുംബം അനുമതി നൽകിയതെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതി പ്രായപൂർത്തിയാകാത്ത ആളായതിനാൽ കേസിനെ ബാധിക്കുന്ന യാതൊരുവിധ ഓൺലൈൻ ചർച്ചകളും കമന്റുകളും ഉണ്ടാകാൻപാടില്ലെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസിലെ ജെനി ഹോപ്കിൻസ് ഓർമ്മിപ്പിച്ചു.
പ്രതിയെ വിചാരണ ചെയ്യുമെന്നും കേസിനെ മുൻവിധിയോടെ കാണുന്ന രീതിയിൽ വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരെ കശന നടപടി ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളോ മറ്റ് വിവരങ്ങളോ കൈവശമുള്ളവർ എത്രയും വേഗം പൊലീസുമായി ബന്ധപ്പെടണമെന്നും അന്വേഷണസംഘം അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |