SignIn
Kerala Kaumudi Online
Saturday, 12 September 2026 11.32 AM IST

'യേശുദാസ് വടവൃക്ഷമാണ്, മറ്റ് ഗായകരെ വളരാൻ അനുവദിക്കില്ല, പ്രമുഖ സംവിധായകനുമായി കടുത്ത നീരസത്തിൽ'; സത്യാവസ്ഥ  

READ ENGLISH VERSION
k-j-yesudas

സംവിധായകൻ പ്രിയദർശനും ഗായകൻ കെ ജെ യേശുദാസും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന ചർച്ചകൾ സിനിമയിൽ നിലനിൽക്കുന്നുണ്ട്. പ്രിയദർശന്റെ പല സിനിമകളിലും യേശുദാസ് അടുത്ത കാലത്തായി ഗാനങ്ങൾ ആലപിക്കാത്തതാണ് ഇതിനുകാരണം. ഇപ്പോഴിതാ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഗായകൻ എം ജി ശ്രീകുമാർ. ഒരു യൂട്യൂബ് ചാനലിലൂടെയാണ് എം ജി ശ്രീകുമാർ ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.

'പ്രിയദർശനും യേശുദാസും തമ്മിൽ ചില നീരസങ്ങൾ ഉണ്ടെന്ന് പറയുന്നുണ്ട്. സത്യം പറഞ്ഞാൽ അവർ തമ്മിൽ ഒരു പ്രശ്നവുമില്ല. അവർക്കിടയിൽ ചെറിയ ഒരു തെ​റ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. 'ചെപ്പ്' എന്ന ചിത്രത്തിൽ പാടാൻ ദാസേട്ടൻ മദ്രാസിൽ എത്തി. ദാസേട്ടന് പാട്ട് പഠിക്കാനായി ഒരു രീതിയുണ്ട്. പാട്ട് പഠിക്കുന്ന സമയത്ത് ദാസേട്ടനും സംഗീതസംവിധായകനും മാത്രമേ ഒരു മുറിയിൽ കാണാൻ പാടുളളൂ. ഇതൊന്നും അറിയാതെ ആ സമയത്ത് മുറിയിൽ പ്രിയദർശനും സിനിമയുടെ നിർമാതാവും ചില സുഹൃത്തുക്കളും എത്തി. അത് ദാസേട്ടന് ബുദ്ധിമുട്ടായി.

അദ്ദേഹം എല്ലാവരോടും പുറത്തുപോകാൻ പറഞ്ഞു. പക്ഷെ പ്രിയദർശൻ പുറത്തുപോയില്ല. ദാസേട്ടൻ പ്രിയദർശനോടും പുറത്തുപോകാൻ പറഞ്ഞു. താൻ സംവിധായകനാണെന്ന് പ്രിയൻ പറഞ്ഞു. ദാസേട്ടൻ അതുകേട്ടിട്ടും പ്രിയദർശനോട് പുറത്തുപോകാൻ പറഞ്ഞു. ഇത് പ്രിയദർശന് ബുദ്ധിമുട്ടായി. അങ്ങനെ സിനിമയിൽ നിന്ന് പ്രിയദർശൻ ആ ഗാനം ഉപേക്ഷിക്കുകയായിരുന്നു. ആ സംഭവത്തിനുശേഷം ഇരുവരും തമ്മിൽ പരിഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. അതിനുശേഷവും അവർ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

മ​റ്റൊരു കിംവദന്തിയും ദാസേട്ടനെക്കുറിച്ച് ചിലയാളുകൾ പറഞ്ഞുപരത്തിയിരുന്നു. ദാസേട്ടൻ ഒരു വടവൃക്ഷമാണെന്നും മ​റ്റുളള ഗായകരുടെ അവസരങ്ങൾ തട്ടിയെടുക്കുന്നുവെന്നുമായിരുന്നു ചിലർ പറഞ്ഞത്. അത് മണ്ടത്തരമാണ്. ഞാനും ആ കാലഘട്ടം കഴിഞ്ഞാണ് വന്നത്. ദാസേട്ടൻ അങ്ങനെ ഒരു വ്യക്തിയല്ല. പാട്ട് കിട്ടാത്തവരാണ് അത്തരത്തിൽ പറയുന്നത്. അദ്ദേഹം മലയാളത്തിന് ലഭിച്ച പുണ്യമാണ്.


സംഗീതജ്ഞർക്ക് പാർട്ടിയോ മതമോ ഇല്ല. ഒരു തിരഞ്ഞെടുപ്പിൽ ദാസേട്ടൻ നിന്നാൽ തീർച്ചയായും ജയിക്കും അമ്പലത്തിലും പളളിയിലും പോകും. അദ്ദേഹം പൂർണ കലാകാരനാണ്. ദാസേട്ടൻ അമേരിക്കയിൽ താമസിക്കുന്നത് ഒരു വലിയ വിഷമമാണ്. കേരളത്തിലുളള എല്ലാവർക്കും ഉളള വിഷമമാണ് അത്. കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ സാമീപ്യം ഇന്ത്യയ്ക്ക് ആവശ്യമാണ്'- എം ജി ശ്രീകുമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KJ YESUDAS, M G SREEKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY