
ന്യൂഡൽഹി: കുടുംബകോടതികളിൽ കുട്ടികളുടെ മാനസികനില പരിശോധിക്കുന്നതിനെതിരെ കടുത്ത നിലപാടുമായി സുപ്രീംകോടതി. കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ തമ്മിൽ തർക്കമുണ്ടെങ്കിൽ, അത്രമേൽ അനിവാര്യമെങ്കിൽ മാത്രമേ അത്തരം നടപടികളിലേക്ക് കടക്കാൻ പാടുള്ളൂ. അസാധാരണ സാഹചര്യമാണെങ്കിൽ ആദ്യം മാതാപിതാക്കളുടെ മാനസികനില വിലയിരുത്തണം. പ്രത്യേകിച്ചും കുട്ടി നിലവിൽ ആരുടെ കൂടെയാണോ താമസിക്കുന്നത് അവർക്ക് പ്രാമുഖ്യം നൽകണം.
പിതാവും കുട്ടിയുമായുള്ള മാനസിക ബന്ധം പുനഃസ്ഥാപിക്കുന്നതിന് കുട്ടിയുടെ മാനസികനില പരിശോധിക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ, കുട്ടിയുടെ സംരക്ഷണാവകാശം ലഭിച്ചിരുന്ന മാതാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സഞ്ജയ് കരോലും എൻ.കോട്ടീശ്വർ സിംഗും അടങ്ങിയ ബെഞ്ച് വിഷയത്തിൽ പുതുതായി വാദം കേട്ട് തീരുമാനമെടുക്കാൻ കുടുംബകോടതിക്ക് നിർദ്ദേശം നൽകി. കുട്ടികളുടെ കസ്റ്റഡി നൽകുന്നതിൽ മാർഗരേഖയും പുറപ്പെടുവിച്ചു.
മാതാപിതാക്കളുടെ തമ്മിലടിയിൽ കുട്ടികളാണ് മാനസികമായി ബുദ്ധിമുട്ടുന്നത്. അവരിൽ ഒരാളുടെ കൂടെയാകുമ്പോൾ കുട്ടിയെ സ്വാധീനിക്കാൻ കഴിയും. കുടുംബകോടതികൾ ഇത്തരം കാര്യങ്ങൾ മനസിലാക്കി വേണം ഉത്തരവുകൾ ഇറക്കാനെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |