
തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമ്മിഷൻ നിർദ്ദേശപ്രകാരം നാലര വർഷത്തെ എം.ബി.ബി.എസ് കോഴ്സിന് അധികം ഈടാക്കിയ അരവർഷത്തെ ഫീസ് സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകൾ തിരിച്ചുനൽകില്ല. ഇക്കാര്യത്തിൽ കോടതി തീരുമാനമെടുക്കണം. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് മാനേജ്മെന്റുകൾ നിലപാട് വ്യക്തമാക്കിയത്. തീരുമാനത്തിനെതിരെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷനും കക്ഷിചേരും. അഞ്ചുവർഷത്തേക്കുള്ള ഫീസാണ്, ഫീസ് നിർണയ സമിതി നിശ്ചയിക്കുന്നതെന്നും ഇത് അഞ്ച് തവണകളായി വാങ്ങിയെന്നുമാണ് അസോസിയേഷന്റെ നിലപാട്. എന്നാൽ അരവർഷത്തെ ഫീസ് തിരിച്ചുനൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും കോളേജുകൾക്കും ദേശീയ മെഡിക്കൽ കമ്മിഷനാണ് നിർദ്ദേശം നൽകിയത്. അതേസമയം മെഡിക്കൽ കോഴ്സുകളിൽ ഫീസ് നിശ്ചയിക്കാനുള്ള ഫീ റഗുലേറ്ററി കമ്മിറ്റി ഉടൻ രൂപീകരിക്കണമെന്ന് സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾ ആവശ്യപ്പെട്ടു. കാരുണ്യ ചികിത്സ നൽകിയതിന് കിട്ടാനുള്ള 200കോടി അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |