
കൊച്ചി: പൊന്നോമന ആലിൻ ഷെറിൻ എബ്രഹാമിന്റെ പാൽപുഞ്ചിരി മലയാളി ഒരിക്കലും മറക്കില്ല. പത്തുമാസം മാത്രം പ്രായമായിരിക്കെ വിധി ജീവൻ കവർന്നെങ്കിലും നാലു കുഞ്ഞുങ്ങൾക്ക് പുതുജീവനേകിയാണ് അവൾ മടങ്ങിയത്. ആലിനോടുള്ള ആദരസൂചകമായി ഈവർഷം വിപണിയിലിറക്കുന്ന നാലുലക്ഷം നോട്ടുബുക്കുകൾ സമർപ്പിച്ചിരിക്കുകയാണ് സപ്ലൈക്കോ.
'സ്റ്റോറി ഒഫ് ഹോപ്" എന്ന പേരിൽ മനോഹരമായ നാലു നോട്ട്ബുക്ക് സീരീസുകളാണ് പുറത്തിറക്കുന്നത്. 'ഓരോ പേജും പ്രതീക്ഷയുടെ കഥ"യെന്നാണ് ബുക്കിന്റെ ടാഗ് ലൈൻ. നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ഇന്ന് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും. എറണാകുളം ഗസ്റ്റ് ഹൗസിൽ മേയർ വി.കെ.മിനിമോൾ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരെ ആദരിക്കും. നോട്ടുബുക്കുകളുടെ കവർ ഡിസൈൻ ചെയ്ത തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിക്കും.
പുസ്തകത്തെക്കാളുപരി പ്രത്യാശയുടെയും അനുകമ്പയുടെയും മാനവസ്നേഹത്തിന്റെയും സന്ദേശവാഹിനിയാണ് ബുക്കുകളെന്ന് സപ്ളൈക്കോ വ്യക്തമാക്കി. പ്രൈമറി ക്ളാസ് വിദ്യാർത്ഥികൾക്കുള്ള ചെറിയ ആലിൻ സീരീസിൽ അഞ്ചു ബുക്കുകളിലായി ചിത്രകഥയുമുണ്ടാകും.
വിധി കവർന്ന ഫെബ്രുവരി 5
കഴിഞ്ഞ ഫെബ്രുവരി 5നാണ് അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം ആലിൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും 13ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് മാതാപിതാക്കൾ അവയവദാനത്തിനു സന്നദ്ധരാവുകയായിരുന്നു. ഹൃദയവും വൃക്കകളും കരളുമാണ് ദാനം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ആലിന്റെ കുടുംബത്തിനു നന്ദി അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |