
കൊച്ചി: തെറ്റായ പ്രവർത്തികൾ ചെയ്ത് സർക്കാരിനെ സേവിക്കാനല്ല ഐ.എസ്. എസ് എന്ന് ഹൈക്കാേടതിയുടെ വിമർശനം. ഉദ്യോഗസ്ഥർ ഭീഷണിക്കും സ്വാധീനത്തിനും രാഷ്ട്രീയത്തിനും വഴങ്ങരുത്. സ്വതന്ത്രമായി തീരുമാനമെടുക്കാൻ കഴിയണം. വിയോജിപ്പുണ്ടെങ്കിൽ രേഖപ്പെടുത്തണം. അതിനുള്ള സ്വാതന്ത്ര്യമുണ്ട്. സർക്കാരിന്റെ ആയുധമായി മാറരുതെന്നും കോടതി ഓർമ്മിച്ചു.
കശുഅണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതികളെ വിചാരണ ചെയ്യാൻ അനുമതി നൽകി ആദ്യം പുറപ്പെടുവിച്ച ഉത്തരവിൽ കോടതിയെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതിന് നിരുപാധികം മാപ്പപേക്ഷിച്ച് കശുഅണ്ടി വകുപ്പ് സെക്രട്ടറി കെ. ബിജു നൽകിയ സത്യവാങ്മൂലം
നിരസിച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഈ വിമർശനം ഉന്നയിച്ചത്.
ഏറ്റുമുട്ടാനാണ് ഉദ്ദേശ്യമെങ്കിൽ ഒരു സർക്കാരിനും നിങ്ങളെ രക്ഷിക്കാനാകില്ല. അത്തരം സാഹചര്യങ്ങൾ എങ്ങനെ നേരിടണമെന്ന് കോടതിക്കറിയാം. അതിനുള്ള അധികാരമില്ലെന്ന് കരുതരുത്.
ക്ഷമ പറഞ്ഞാൽ തീരാവുന്ന കാര്യങ്ങളാണോ എഴുതി വച്ചിരുന്നതെന്നും കോടതി ചോദിച്ചു.മാപ്പപേക്ഷമാത്രം മതിയാകില്ലെന്നും കോടതി പറഞ്ഞു.
രേഖകളെല്ലാം പരിശോധിച്ചും മനസ്സർപ്പിച്ചുമാണ് പ്രോസിക്യൂഷന് അനുമതി നൽകിയതെന്ന രണ്ടാം ഉത്തരവിലെ വിവരം കൂടി ഉൾപ്പെടുത്തി പുതിയ സത്യവാങ്മൂലം ഫയൽചെയ്യാൻ ഉത്തരവിട്ടു.
പ്രോസിക്യൂഷൻ അനുമതിക്ക് കോടതി നിർബന്ധിക്കുകയായിരുന്നുവെന്നും മനസ്സിരുത്തിയല്ല തീരുമാനമെന്നും സെക്രട്ടറിയുടെ ആദ്യ ഉത്തരവിൽ പരാമർശമുണ്ടായിരുന്നു.
ഇത്തരത്തിൽ ഉത്തരവിടാൻ താങ്കളാണോ നിർദ്ദേശിച്ചതെന്ന് കോടതിയിൽ ഹാജരായിരുന്ന വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനോടും ചോദിച്ചു.
ജനസേവനത്തിനാണ് ഐ.എ.എസിലേക്ക് തിരഞ്ഞെടുത്തതെന്ന് രണ്ടുപേരും ഓർക്കണം.
"ധൈര്യശാലികൾക്ക്
ഒരു മരണമേയുള്ളൂ"
'ഭീരുക്കൾ ഒട്ടേറെത്തവണ മരിക്കും, ധൈര്യശാലികൾക്ക് ഒരു മരണമേയുള്ളൂ" എന്ന നെപ്പോളിയന്റെ വാചകവും ഹൈക്കോടതി ഉദ്ധരിച്ചു.
''സത്യത്തിന് വേണ്ടിയാണ് മരിക്കുന്നതെങ്കിൽ അതങ്ങ് സംഭവിക്കട്ടെ." ഞാൻ അങ്ങനെയൊരാളാണെന്നും ജസ്റ്റിസ് ബദറുദ്ദീൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |