
തലശ്ശേരി: കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിയിൽ നിന്ന് കൈക്കൂലി വാങ്ങിയ മുൻ എ.എസ്.ഐക്ക് ഏഴുവർഷം തടവും 50,000 രൂപ പിഴയും. തലശ്ശേരി വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വയനാട് പുൽപ്പള്ളി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിലെ മുൻ അസി. സബ് ഇൻസ്‌പെക്ടറും വയനാട് അമ്പലവയൽ സ്വദേശിയുമായ റെജി ജയിംസിനെ (58)യാണ് ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്.
2016ൽ പരാതിക്കാരന്റെ ഒരു ബന്ധുവിനെ പ്രതിയാക്കി പുൽപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഒരു തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. റെജി ജയിംസ് ഈ കേസിൽ പരാതിക്കാരനെയും പ്രതിയാക്കുമെന്ന് പറഞ്ഞ് കേസിൽ നിന്ന് ഒഴിവാക്കാൻ 30,000 രൂപ ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലി പണത്തിന്റെ ആദ്യ ഗഡുവായ 10,000 രൂപ കൈപ്പറ്റുമ്പോഴാണ് വിജിലൻസ് സംഘം റെജി ജയിംസിനെ പിടികൂടിയത്. വയനാട് വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈ.എസ്.പിമാരായ കെ.കെ. മാർക്കോസ്, ആർ. ജയരാജ്, മുൻ ഇൻസ്‌പെക്ടർ ഷാജി വർഗീസ് എന്നിവരാണ് അന്വേഷണം നടത്തിയത്. വിജിലൻസിനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ കെ.ബി. അനൂപ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |