
കൊച്ചി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്കു ലിസ്റ്റ് അപ്‌ലോഡ് ചെയ്യാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. നിലവിൽ നിശ്ചയിച്ചിരിക്കുന്ന ജൂൺ ഏഴ് നീട്ടണമെന്നാണ് ആവശ്യം. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹർജി പരിഗണിച്ചത്. 'കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള"യ്ക്കു വേണ്ടി ഡോ. ഇന്ദിര രാജനും പുനർമൂല്യനിർണയത്തിന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുമാണ് ഹർജി നൽകിയത്.
സി.ബി.എസ്.ഇ ഇത്തവണ മുതൽ പ്ലസ്ടു പരീക്ഷാപ്പേപ്പറുകളുടെ മൂല്യനിർണയം ഓൺ സ്‌ക്രീൻ മാർക്കിംഗ് സംവിധാനത്തിലേയ്ക്ക് മാറ്റിയിരുന്നു. ഇതിന്റെ പോരായ്മകൾക്കെതിരെ വ്യാപകപരാതി ഉയർന്നതിനെ തുടർന്ന് പുനർമൂല്യനിർണയത്തിനായി അപേക്ഷ നൽകാൻ ജൂൺ ആറു വരെ അവസരം നൽകി.ഇതിനിടയിലാണ് ജൂൺ ഏഴിനകം 12-ാം ക്ലാസ് മാർക്ക് അപ്‌ലോഡ് ചെയ്യണമെന്ന് കേരള പ്രവേശന പരീക്ഷാ കമ്മിഷണറുടെ വിജ്ഞാപനം ഉണ്ടായത്. സി.ബി.എസ്.ഇ പുനർമൂല്യനിർണയ ഫലം വരുന്നതിന് മുമ്പുള്ള മാർക്ക്ലിസ്റ്റ് അപ്‌ലോഡ് ചെയ്യേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്.പുനർമൂല്യനിർണയത്തിലൂടെ മാർക്കിൽ ചെറിയ വർദ്ധന ഉണ്ടായാൽപ്പോലും റാങ്കിനെ ബാധിക്കും. ഇതിനാലാണ് മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം നീട്ടണമെന്ന ആവശ്യം ഉന്നയിക്കുന്നത്. വിഷയം ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |