
തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിൽ കയറി ബന്ധുക്കളെ മോചിപ്പിക്കാൻ ശ്രമിച്ച ക്രൈം റെക്കാഡ്‌സ് ബ്യൂറോ സി.ഐ എം.യഹിയയെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐ.ജി പി.പ്രകാശാണ് സസ്‌പെന്റ് ചെയ്തത്.
വെള്ളിയാഴ്ച ചുള്ളിമാനൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നാലു യുവാക്കളിൽ രണ്ടു പേർ തന്റെ ബന്ധുക്കളാണെന്നും ,ഇവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് യഹിയ സ്‌റ്റേഷനിലെത്തിയത്. അക്രമം നടത്താൻ ആസൂത്രണം നടത്തുന്നതിനിടയിലായിരുന്നു അറസ്റ്റെന്നും മോചിപ്പിക്കാൻ കഴിയില്ലെന്നും നെടുമങ്ങാട് പൊലീസ് അറിയിച്ചു. ഇതോടെ എസ്.ഐയെയും പൊലീസുകാരെയും തള്ളി മാറ്റി സി.ഐ സെല്ലിനകത്തേക്ക് അതിക്രമിച്ചു കയറി. സെല്ലിലെ തറയിൽ കിടന്ന യഹിയയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെന്ന് സംശയം തോന്നിയതിനാൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തി.
പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസ് . വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ക്രൈം റെക്കോർഡ്സ് ബ്യൂറോ എസ്.പിയെ ചുമതലപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |