
തിരുവനന്തപുരം: കശുഅണ്ടി വികസന കോർപറേഷനിലെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസിന്റെ വിചാരണയടക്കമുള്ള തുടർ നടപടികൾ എറണാകുളത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിച്ചു. കേസന്വേഷിച്ച എറണാകുളം സി.ബി.ഐ യൂണിറ്റിനും പ്രോസിക്യൂഷനും നടപടികൾ എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിൽ നടത്തുന്നതാണ് കൂടുതൽ സൗകര്യപ്രദമെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ നൽകിയത്.
പ്രതി ഭാഗത്തിന് തർക്കങ്ങളോ എതിർപ്പുകളോ ഉണ്ടെങ്കിൽ രേഖാമൂലം സമർപ്പിക്കാൻ മജിസ്‌ട്രേട്ട് നിർദ്ദേശം നൽകി.
കശുഅണ്ടി വികസന കോർപറേഷൻ മുൻ മനേജിംഗ് ഡയറക്ടർ കെ.എ. രതീഷ്, മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ, കരാറുകാരൻ ജയ് മോഹൻ എന്നിവരാണ് സി.ബി.ഐ കുറ്റപത്രത്തിലെ പ്രധാന പ്രതികൾ.
തോട്ടണ്ടി ഇറക്കുമതി ഇടപാടിലൂടെ കോർപറേഷന് ഏകദേശം 500 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. വഞ്ചനാക്കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതികൾക്ക് ഏഴ് വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |