
വിമാനത്താവള കൺസൾട്ടൻസിയും ആരംഭിക്കുന്നു
* അറ്റാദായം 502കോടിരൂപ , 55% ലാഭവിഹിതം
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര എയർപോർട്ട് ലിമിറ്റഡിന്റെ(സിയാൽ) ലാഭം ചരിത്രത്തിലാദ്യമായി 500 കോടി രൂപ കടന്നു. മുഖ്യമന്ത്രി വി. ഡി. സതീശൻ ചെയർമാനായ ആദ്യ ഡയറക്ടർ ബോർഡ് യോഗം സിയാലിന്റെ ഭാവി പദ്ധതികൾക്ക് രൂപം നൽകി. വിമാനത്താവളങ്ങൾക്കുള്ള കൺസൾട്ടൻസി സർവീസ് ആരംഭിക്കാൻ ഇന്നലെ ചേർന്ന ഡയറക്‌ടർ ബോർഡ് തീരുമാനിച്ചു. നിക്ഷേപകർക്ക് 55 ശതമാനം ലാഭവിഹിതം ബോർഡ് ശുപാർശ ചെയ്തു.
കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 1220 കോടി രൂപ വരുമാനം നേടി. അറ്റാദായം 502 കോടി രൂപയാണ്.
വിമാനത്താവളത്തിന്റെ മാസ്റ്റർപ്ലാൻ, റൺവേ വികസനം, കാർഗോ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സർവീസസ്, ഡ്യൂട്ടി ഫ്രീ, കൊമേഷ്യൽ വികസനം, റിയൽ എസ്റ്റേറ്റ് മാനേജ്മെന്റ് എന്നിവയിൽ ആവശ്യമായ കൺസൾട്ടൻസി സിയാൽ ലഭ്യമാക്കും.
ഇക്കാലയളവിൽ ആകെ 1,14,42,583 യാത്രക്കാർ സിയാൽ വഴി യാത്രചെയ്തു. 73,134 വിമാന സർവീസുകളും വിമാനത്താവളം കൈകാര്യം ചെയ്തു. തുടർച്ചയായ വർഷമാണ് സിയാൽ ഒരു കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്നത്.
മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, റോജി എം. ജോൺ എന്നിവരും ബോർഡിൽ പങ്കെടുത്തു. ഡയറക്ടർമാരായ ബിശ്വനാഥ് സിൻഹ, ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എം.എ. യൂസഫ് അലി, എൻ. വി. ജോർജ്, വർഗീസ് ജേക്കബ്, മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |