തിരുവനന്തപുരം: കേരള പൊലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കിയെ പിന്തുണച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. അർജുൻ ആയങ്കി എന്ന ചെറുപ്പക്കാരൻ പറയുന്നത് കേൾക്കണമെന്നും അയാൾക്ക് ഒരവസരം കൊടുക്കണമെന്നും സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ മനുഷ്യർക്കും ചീത്തയാവാനും നല്ലതാവാനും കഴിയും. എനിക്കയാളോട് വല്ലാത്ത സ്‌നേഹം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'അർജുൻ ആയങ്കി എന്ന ചെറുപ്പക്കാരൻ പറയുന്നത് കേൾക്കണം. അയാൾ പറയുന്നു 'ചെയ്തതും ചെയ്യാത്തതുമായ നിരവധി കേസുകളിൽ പെട്ട് ജീവിതം താറുമാറായി. മകൻ ഉണ്ടായ ശേഷം കേസുകളിൽ ഒന്നും പോയി ചാടരുത് എന്നാഗ്രഹിച്ചു'. എനിക്കയാളോട് വല്ലാത്ത സ്‌നേഹം തോന്നുന്നു. മനുഷ്യൻ എത്ര നിസഹായനായ ജീവിയാണ്.
സുഹൃത്തുക്കളേ നിങ്ങൾ അയാൾക്ക് ഒരവസരം കൊടുക്കണം. എല്ലാ മനുഷ്യർക്കും ചീത്തയാവാനും നല്ലതാവാനും കഴിയും. സമൂഹം, സാഹചര്യം, ഭരണകൂടം എന്ന ഭീകരയന്ത്രജീവിയുടെ അലർച്ച.. അയാളെ പിടിക്കാൻ വെടിവെക്കാൻ ഉത്തരവ് കൊടുത്തുവത്രെ. അത് കേട്ട് ആഘോഷിക്കാൻ ചിലർ. ലജ്ജ തോന്നുന്നു. നാളെ പുലരുമ്പോൾ അയാൾ വെടിയേറ്റ് മരിച്ചു എന്ന് വാർത്തവന്നാൽപോലും ആർപ്പുവിളിക്കാനും ആളുകാണും.
അർജുൻ, എനിക്ക് നിങ്ങളെ അറിയില്ല. നിങ്ങൾ എന്തൊക്കെ കുറ്റം ചെയ്തു എന്നുമറിയില്ല. പക്ഷേ നിങ്ങൾക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് തോന്നുന്നതുകൊണ്ട് എന്റെ മനസ് നിങ്ങൾക്കൊപ്പമാണ്. മടങ്ങിവരാനും നന്മയുള്ള ഒരു ജീവിതം നയിക്കാനും നിങ്ങൾക്ക് കഴിയട്ടെ'-സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |