
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിന്റെ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് ഉയർന്നതോടെ തേനി ജില്ലയിലെ ജലസേചനത്തിനും മധുര കോർപ്പറേഷനിലെ ശുദ്ധജല വിതരണത്തിനുമായി ഇന്നലെയോടെയാണ് തമിഴ്നാട് വെള്ളം തുറന്നുവിട്ടത്.
കാർഷിക ആവശ്യങ്ങൾക്കായി സെക്കൻഡിൽ 200 ഘനയടിയും ശുദ്ധജല വിതരണത്തിനായി സെക്കൻഡിൽ 150 ഘനയടിയും ചേർത്ത് ആകെ 350 ഘനയടി ജലമാണ് കൊണ്ടുപോകുന്നത്. തേനി ജില്ലയിലെ കമ്പം താഴ്വരയിലുള്ള 14,707 ഏക്കർ നെൽപ്പാടങ്ങളിലെ ഒന്നാം കൃഷിക്കാണ് ഈ ജലം പ്രയോജനപ്പെടുക. സാധാരണയായി ജൂൺ ആദ്യ വാരം ആരംഭിക്കേണ്ട ഒന്നാം കൃഷിക്കുള്ള ജലവിതരണം, കാലവർഷം ദുർബലമായതിനെ തുടർന്ന് രണ്ട് മാസം വൈകിയാണ് ഇപ്പോൾ ലഭ്യമാക്കുന്നത്. ചടങ്ങിൽ തേനി എം.പി തങ്കതമിഴ് സെൽവൻ, എം.എൽ.എമാരായ എ. മഹാരാജൻ, ജഗന്നാഥ മിശ്ര, ശബരി ഐങ്കരൻ, തമിഴ്നാട് റവന്യൂ- പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.. ഇന്നലെ രാവിലത്തെ കണക്കനുസരിച്ച് 122.3 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കൻഡിൽ 1,526 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നു.
തേക്കടിയിൽ
കൈയേറ്റമെന്ന്
തേക്കടിയിൽ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിരവധി ഹോട്ടലുകളും റിസോർട്ടുകളും ഭൂമി കൈയേറിയിട്ടുണ്ടെന്ന് കമ്പം എം.എൽ.എ ജഗന്നാഥ മിശ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു. അണക്കെട്ടിന്റെ പാട്ടഭൂമിയിലെ ഇത്തരം കൈയേറ്റങ്ങൾ ഉടനെ ഒഴിപ്പിക്കണം. കനാലിലെ ജലത്തിൽ മാലിന്യം കലർത്തുന്നത് അവസാനിപ്പിക്കണമെന്നും എം.എൽ.എ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |