SignIn
Kerala Kaumudi Online
Saturday, 12 September 2026 9.34 PM IST

ബ്ലേഡിനെ ഒതുക്കാൻ ക്രൈം ബ്രാഞ്ചിറങ്ങും

news

നടപടി കേരളകൗമുദി റിപ്പോർട്ടിനെത്തുടർന്ന്

തിരുവനന്തപുരം: ജനങ്ങളെ കൊള്ളയടിച്ച് തഴച്ചുവളരുന്ന ബ്ലേഡ്മാഫിയയെ ഒതുക്കാൻ ക്രൈംബ്രാഞ്ചിലെ എക്കണോമിക് ഒഫൻസ് വിംഗിനെ നിയോഗിച്ച് സർക്കാർ. ബ്ലേഡ് മാഫിയയ്ക്കെതിരായ പരാതികൾ ഇവർക്ക് കൈമാറും.

പലിശയിടപാട് ബോദ്ധ്യമായാൽ കേസെടുത്ത് അകത്താക്കാനാണ് നിർദ്ദേശം. ബറ്റാലിയൻ അഡി. ഡി.ജി.പി എച്ച്.വെങ്കടേശിന് വിംഗിന്റെ ചുമതല നൽകി. പലിശക്കൊള്ളയെ തുടർന്ന് ആത്മഹത്യ പെരുകിയിട്ടും നിയമ നടപടിയെടുക്കുന്നില്ലെന്ന് കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു.

അന്വേഷണത്തിനൊപ്പം റെയ്ഡിനും വിംഗിന് അധികാരമുണ്ടായിരിക്കും. ഇതിനായി 9 വാഹനങ്ങൾ അനുവദിച്ചു. ബ്ലേഡുകാരുടെ ഭീഷണികാരണം രണ്ടു ഡസനിലേറെപ്പേർ അടുത്തിടെ ജീവനൊടുക്കിയിരുന്നു. കഠിനംകുളത്ത് 23വയസുള്ള മകളുമായി മാതാപിതാക്കൾ തീകൊളുത്തി മരിച്ചതാണ് ഒടുവിലത്തേത്. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒട്ടേറെപ്പേരുണ്ട്. ചെറുകിട സംരംഭകരും കർഷകരും വീട്ടമ്മമാരും ബിസിനസുകാരും പ്രവാസികളുമെല്ലാം ബ്ലേഡ്മാഫിയയുടെ ഇരകളാണ്. എന്നിട്ടും മൂന്നുവർഷത്തിനിടെ ഒരു കേസുപോലുമെടുത്തിട്ടില്ല.

പൊലീസിൽ പരാതി നൽകിയാലും പണമിടപാട് സംബന്ധിച്ച സിവിൽ തർക്കമെന്ന് പറഞ്ഞ് അന്വേഷിക്കാതിരിക്കും. ചിലയിടങ്ങളിൽ ബ്ലേഡുകാർക്ക് പൊലീസിന്റെ ഒത്താശയുമുണ്ട്. വീടിന്റെയും വസ്തുവിന്റെയും ആധാരവും വാഹനരേഖകളും ചെക്കുകളും ഈടുവാങ്ങി പണം നൽകുന്ന ബ്ലേഡ്മാഫിയ പലിശ മുടങ്ങിയാൽ അത് മുതലിനോട് കൂട്ടിച്ചേർക്കും. അങ്ങനെ കടം പലമടങ്ങായി പെരുകും. വാങ്ങിയതിന്റെ നാലിരട്ടി നൽകിയാലും കടം തീരില്ലെന്നും സ്വത്തുക്കളെല്ലാം ബ്ലേഡ്മാഫിയയുടെ കൈക്കലാവുമെന്നും ഉറപ്പാവുമ്പോഴാണ് മിക്കവരും ജീവനൊടുക്കുന്നത്. പരാതികളിൽ കൃത്യമായ അന്വേഷണവും നടപടികളുമുണ്ടാവുന്നതോടെ ആത്മഹത്യകൾ തടയാനാവുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.

ക്വിക് ആക്ഷൻ

പരാതികളിൽ ക്രൈംബ്രാഞ്ച് ഉടൻ ഇടപെടും

തെളിവുകൾ കണ്ടെത്താൻ റെയ്ഡുകൾ

 കേസെടുക്കാം, അറസ്റ്റ് ചെയ്യാം

പണപ്പിരിവിനെത്തുന്ന ഗുണ്ടകളെയും പിടികൂടും

3 വർഷം ജയിൽ

മണിലെൻഡേഴ്സ് ആക്ട് ലംഘിച്ച് അമിത പലിശയീടാക്കിയാൽ 3 വർഷം വരെ തടവുശിക്ഷ കിട്ടാം. ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നതും തടവുശിക്ഷ കിട്ടാവുന്ന കുറ്റം

ലൈസൻസില്ലാതെ ഇടപാട്, അമിതപലിശയീടാക്കൽ, വായ്പ വാങ്ങിയതിലും കൂടുതൽ തുകയ്ക്ക് വ്യാജരേഖയുണ്ടാക്കൽ, രസീതില്ലാത്ത പണമിടപാടുകൾ എന്നിവ കുറ്റകരമാണ്

കൊമേഴ്സ്യൽ ബാങ്കുകളേക്കാൾ രണ്ടുശതമാനം പലിശ മാത്രമേ നിയമപ്രകാരം പരമാവധി ഈടാക്കാനാവൂ. ഈടുനൽകിയ സ്വത്തുക്കൾ കൈവശപ്പെടുത്താനുമാവില്ല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME BRANCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA