
കൊച്ചി മലയാള സിനിമാ ചരിത്രത്തിൽ ജിയോ പിക്ചേഴ്സ് എന്ന വിലാസം സുവർണ്ണ ലിപികളിൽ എഴുതിച്ചേർത്ത നിർമ്മാതാവും വിതരണക്കാരനുമായിരുന്നു എൻ.ജി. ജോൺ എന്ന ജിയോ കുട്ടപ്പൻ. ആദ്യകാല മലയാള സിനിമ നിർമ്മാതാവും വിതരണക്കാരനുമായ പിതാവ് കോട്ടയം എട്ടുപറയിൽ എൻ.എക്സ്. ജോർജിന്റെ പാത പിന്തുടർന്ന് 1954ലാണ് ഈ രംഗത്തെത്തിയത്.
1939 ൽ സൗത്ത് ഇന്ത്യൻ ഫിലിം ചേബർ ഒഫ് കോമേഴ്‌സ് രൂപം കൊണ്ട കാലം മുതൽ ജിയോ പിക്‌ചേഴ്‌സ് അംഗമായിരുന്നു. 1966 മുതൽ ആറ് വർഷം കേരള ഫിലിം ചേംബർ പ്രസിഡന്റും സൗത്ത് ഇന്ത്യൻ ഫിലിം ചേബറിന്റെ എക്‌സിക്യുട്ടീവ് അംഗവുമായിരുന്നു.
1977ൽ പ്രേംനസീറിനെ നായകനാക്കി ശശികുമാർ സംവിധാനം ചെയ്ത മിനിമോൾ ആയിരുന്നു എൻ.ജി. ജോൺ നിർമ്മിച്ച ആദ്യ ചിത്രം. 1987വരെ ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീൻ, ഇന്നല്ലെങ്കിൽ നാളെ, ഈ നാട്, ഇനിയെങ്കിലും, ഇത്രയും കാലം എന്നിങ്ങനെ 12 ചിത്രങ്ങൾ നിർമ്മിച്ചു. ഏറെയും ഐ.വി. ശശി സിനിമകളായിരുന്നു.
എം. കൃഷ്ണൻ നായർ (രജനി ഗന്ധി), ഭദ്രൻ (ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ), മണിരത്‌നത്തിന്റെ മലയാള ചിത്രം 'ഉണരൂ` എന്നിവയാണ് മറ്റ് സിനിമകൾ. നടൻ സത്യന്റെ അവസാന സിനിമയായ 'ശരശയ്യ` യുടെ നിർമ്മാണത്തിന് പണം മുടക്കിയത് സംവിധായകനാകാനുള്ള തിരക്കഥാകൃത്ത് തോപ്പിൽ ഭാസിയുടെ ആഗ്രഹം നിറവേറ്റാൻകൂടിയാണ് .
1954 മുതൽ 1984 വരെ 90 മലയാള സിനിമകൾ വിതരണം ചെയ്തു. 'സിനിമയും ഞാനും 70 വർഷങ്ങൾ" എന്ന അദ്ദേഹത്തിന്റെ പുസ്തകം മലയാള സിനിമയുടെ വിജയപരാജയങ്ങളുടെ നേർസാക്ഷ്യമാണ്.
1982 ൽ പുറത്തിറങ്ങിയ 'ഈ നാട് ` 'ഇതു എങ്ക നാട്` എന്ന പേരിൽ തമിഴിലും, 'ഈ നാട്` എന്ന പേരിൽ തെലുങ്കിലും 'യെ ദേശ്' എന്നപേരിൽ ഹിന്ദിയിലും പാൻ ഇന്ത്യൻ വിജയം നേടി.
എം.ജി.ആർ, കരുണാനിധി, സത്യൻ, പ്രേംനസീർ, മധു, ജയൻ, മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ തുടങ്ങി ദക്ഷിണേന്ത്യൻ സിനിമയിലെ വൻതാരനിരയുമായി അടുത്തബന്ധം പുലർത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |