
തിരുവനന്തപുരം: എം.എൽ.എയായും മന്ത്രിയായും വർഷങ്ങളോളം പ്രവർത്തിച്ച നിയമസഭയിലേക്ക് കെ.പി മോഹനൻ ഇന്നലെ എത്തിയത് മാദ്ധ്യമപ്രവർത്തകനായാണ്.കണ്ണൂരിലും മാഹിയിലും പ്രചാരമുള്ള സ്വന്തം സായാഹ്ന പത്രമായ 'പടയണി"യുടെ ലേഖകനും കോളമിസ്റ്റുമാണ് അദ്ദേഹം.2011 മുതൽ 2016 വരെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കൃഷി മന്ത്രി ആയിരുന്ന മോഹനൻ 2016ൽ കൂത്തുപറമ്പിൽ നിന്ന് പരാജയപ്പെട്ട ശേഷവും റിപ്പോർട്ടറായി സഭയിലെത്തിയിരുന്നു.
ഇത്തവണ സഭയിലെത്താൻ തനിക്ക് മറ്റൊരു സന്തോഷവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പിൽ വിജയിച്ച് സഭയിലെത്തിയ രാഷ്ട്രീയ ജനതാ ദളിലെ പി.കെ പ്രവീൺ സഹോദര പുത്രനാണ്. പ്രവീണിന്റെ സത്യപ്രതിജ്ഞ കാണാൻ കൂടിയാണ് മോഹനൻ എത്തിയത്. പത്രപ്രവർത്തകരോട് കുശലം പറഞ്ഞും പരിചയം പുതുക്കിയും എം.എൽ.എമാർക്ക് സീറ്റ് അനുവദിക്കുന്നതിലെ സംശയം തീർത്തും പ്രസ് ഗ്യാലറിയിൽ മോഹനൻ സജീവമായി. 1973ൽ കെ.പി മോഹനന്റെ പിതാവ് പി.ആർ കുറുപ്പ് ആണ് പടയണി സായാഹ്ന പത്രം തുടങ്ങിയത്.പടയണിയുടെ തുടക്കകാലത്തുതന്നെ കെ.പി. മോഹനനും റിപ്പോർട്ടറായിരുന്നു. സ്പോർട്സ് റിപ്പോർട്ടുകളായിരുന്നു ഏറെയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |