
നെടുമങ്ങാട് :പനവൂർ കരിക്കുഴിയിൽ ഒന്നര വയസുകാരൻ അർഷിദിനെ കൊലപ്പെടുത്തിയ രണ്ടാനച്ഛൻ അഷ്കർ അതു ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതു കൊണ്ടാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചു.
വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മരിച്ചതായി മനസിലായതോടെ ബന്ധുവിനെ വിളിച്ചുവരുത്തി, ഭക്ഷണം കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയതായി വിശ്വസിപ്പിച്ചു. ബന്ധു എത്തുമ്പോൾ ഉറങ്ങിക്കിടക്കുന്ന നിലയിലായിരുന്നു കുഞ്ഞ് . സമീപത്തിരുന്ന അഷ്‌കറാകട്ടെ ,കൈയിലെ പാത്രത്തിൽ നിന്നു ചോറ് വാരിക്കൊടുക്കുന്നതായി അഭിനയിക്കുകയിരുന്നു. ആശുപത്രിയിലെത്തിക്കാൻ താല്പര്യം പ്രകടിപ്പിക്കാതിരുന്ന അഷ്കറിനെ ബന്ധുവും സമീപവാസികളും നിർബന്ധിച്ചാണ് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചത്. മരിച്ചെന്ന് ബോധ്യപ്പെട്ട ആശുപത്രി അധികൃതർ, എസ് .എ.ടി. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാൽ മതിയെന്ന് ഒപ്പമുണ്ടായിരുന്നവരോട് അഷ്‌കർ പറഞ്ഞെങ്കിലും അവർ വഴങ്ങിയില്ല. എസ്.എ.ടി ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്തടക്കം മുറിവുകളും പൊള്ളലേറ്റ പാടുകളും കണ്ടെത്തിയത്.
തമിഴ്നാട്ടിലായിരുന്ന അമ്മ അഖില സംഭവം അറിഞ്ഞ് എസ് .എ.ടി ആശുപത്രിയിൽ എത്തിയിരുന്നു. പൊലീസ് രണ്ടുപേരെയും നിരീക്ഷണത്തിലാക്കി . പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. കുറച്ചുകാലമായി തുടരുകയായിരുന്ന ക്രൂരതയ്ക്ക് കൂട്ടുനിന്നതിനാണ് അഖിലയെ പ്രതിയാക്കിയത്.
ഇരുവരെയും വൈദ്യപരിശോധയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് നെടുമങ്ങാട് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |