
കൊച്ചി: ഇന്റേണൽ മാർക്കിന്റെ പേരിൽ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടക്കുന്ന മോശം പ്രവണതകളെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയമിക്കുന്നത് സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അദ്ധ്യാപകൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്റെ പരാമർശം.
മിടുക്കരായ കുട്ടികളുടെ ഭാവി തകർക്കുന്ന പരിപാടികൾ മെഡിക്കൽ കോളേജുകളിൽ നടക്കുന്നു. പണ്ട് തനിക്ക് നേരിടേണ്ടി വന്ന പീഡനമൊക്കെ കുട്ടികളിൽ പ്രയോഗിക്കാമെന്ന 'അമ്മായിയമ്മ സിൻഡ്രോം" ചില അദ്ധ്യാപകരെയും കോളേജ് അധികൃതരെയും ബാധിച്ചിരിക്കുകയാണെന്ന് വേണം കരുതാൻ. ഇതിനു പിന്നാലെയാണ്, പരിഹാരമടക്കം നിർദ്ദേശിച്ച് റിപ്പോർട്ട് നൽകാൻ കമ്മിഷനെ ചുമതലപ്പെടുത്തുന്നതു പരിഗണിക്കാൻ സർക്കാർ അഭിഭാഷകനോട് നിർദ്ദേശിച്ചത്.
തന്റെ ഭാഗത്ത് തെറ്റില്ലെന്നാണ് റാം വാദിച്ചത്. പ്രിൻസിപ്പൽ ഫോൺ പിടിച്ചുവച്ചതിന് പിന്നാലെയാണ് നിതിൻ ആത്മഹത്യ ചെയ്തത്. ഫോണിന്റെ ഫോറൻസിക് റിപ്പോർട്ട് കോടതി പരിശോധിക്കണം. അച്ചടക്കത്തിൽ കണിശത പാലിക്കുന്നതുകൊണ്ടാണ് കുട്ടികൾക്ക് തന്നെ ഇഷ്ടമില്ലാത്തത്. ഉയർന്ന ജാതിക്കാരനല്ല. മാദ്ധ്യമ വിചാരണ കോടതിയുടെ നിലപാടിനെ ബാധിക്കരുത്. വസ്തുതകൾ പരിശോധിച്ച് മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |